'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന ചിത്രത്തിലെ ഓരോ കാര്യങ്ങളെ കുറിച്ചും പ്രതാപ് പോത്തൻ എടുത്തുപറയുന്നു.
'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന (Marakkar: Arabikadalinte Simham) ചിത്രം അടുത്തിടെ ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. തിയറ്ററുകളില്‍ മികച്ച ആരവമുണ്ടാക്കിയതിന് ശേഷമാണ് 'മരക്കാര്‍' ഒടിടിയിലേക്ക് എത്തിയത്. തിയറ്ററില്‍ തന്നെ 'മരക്കാര്‍' ചിത്രം ഇപോഴും പ്രദര്‍ശനം തുടരുന്നുമുണ്ട്. ആമസോണ്‍ പ്രൈമില്‍ 'മരക്കാര്‍' ചിത്രം കണ്ട് ആവേശത്തോടെ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ.
കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ 'മരക്കാർ' കണ്ടു. എനിക്ക് സിനിമ ഇഷ്‍ടപ്പെട്ടു. അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്‍ടിയാണ്, എന്റെ അഭിപ്രായത്തിൽ...എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു പ്രിയൻ സിനിമ ഞാൻ അവസാനമായി കണ്ടത് 'തേൻമാവിൻ കൊമ്പത്താണ്'...കൊള്ളാം.. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഇതിഹാസ സ്‍കെയിലിൽ ആണ്. ഇത്തരത്തിൽ ആദ്യ സംഭവമാണ്. പ്രിയൻ കഥ പറഞ്ഞത് സിനിമ എന്നത് ഒരു എന്റര്‍ടെയ്‍ൻമെന്റുമാണ് എന്ന ധാരണയിലാണ്. എനിക്ക് ശ്രദ്ധക്കുറവ് ഉണ്ട്. എന്നാൽ ഞാൻ മൂന്ന് മണിക്കൂറുള്ള സിനിമ കാണാൻ തുടങ്ങിയതോടെ പ്രിയന്റെ സൃഷ്‍ടിയുടെ ലോകത്തേക്ക് എത്തി. സിനിമയുടെ എല്ലാ കാര്യങ്ങളും ഒന്നാന്തരമാണ്. ഛായാഗ്രഹണം .. മികച്ച പ്രൊഡക്ഷൻ ഡിസൈൻ .. സംഗീതം .. ശബ്‍ദം .. കൂടാതെ എല്ലാവരിലും മികച്ച അഭിനയം .. എല്ലാവരും മിടുക്കരായിരുന്നു .. മോഹൻലാൽ എന്ന സമര്‍ഥനായ ഒരു നടനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാൻ കഴിയുക, വരും ദശകങ്ങളിൽ അദ്ദേഹം 'കുഞ്ഞാലി'യുടെ മുഖമായിരിക്കുമെന്നും പ്രതാപ് പോത്തൻ എഴുതുന്നു.
തുടക്കത്തിൽ, പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും അഭിനയിച്ച മനോഹരമായ ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു ... പ്രണവ് അവന്റെ അച്ഛനെപ്പോലെ തന്നെ. പ്രത്യേകിച്ച് അവന്റെ കണ്ണുകളുടെയും മൂക്കിന്റെയും വലിയ ക്ലോസപ്പിൽ .. രണ്ടുപേരും എന്നെ സ്‍പർശിച്ചു.
എന്റെ നെടുമുടി വേണു (എന്റെ ചെല്ലപ്പൻ ആശാരി) 'സാമൂതിരി'യായി അഭിനയിക്കുന്നു.. അദ്ദേഹം പൂര്‍ണതയോടെ അദ്ദേഹത്തിന്റെ ഭാഗം ചെയ്‍തു. പ്രിയൻ ഒരു ചൈനീസ് പയ്യനെയും കീർത്തി സുരേഷിനെയും ചിത്രീകരിച്ച ഒരു ഗാനം എന്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചു. എന്റെ വാക്കുകള്‍ നിങ്ങള്‍ കുറിച്ചുവച്ചോളൂ, ആ പെണ്‍കുട്ടി വലിയ സംഭവമാകും. എന്റെ ആവേശം കൊണ്ടുള്ള വാക്കുകള്‍ നിങ്ങള്‍ ക്ഷമിക്കണം, ഇതിനകം തന്നെ അവള്‍ ആ സ്ഥാനത്ത് എത്തിക്കഴിഞ്ഞു. മുൻവിധികളില്ലാതെ ഇത് കാണുക എന്നും തന്നെ വിശ്വസിക്കാമെന്നും പ്രതാപ് പോത്തൻ എഴുതുന്നു.