Bro Daddy : ഹോട്ട്സ്റ്റാറിൽ റെക്കോർഡുകൾ തകർത്ത് 'ബ്രോ ഡാഡി'; നന്ദി പറഞ്ഞ് പൃഥ്വിയും മോഹന്‍ലാലും

By Web TeamFirst Published Jan 29, 2022, 7:43 PM IST
Highlights

മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്യുന്നത്. 

പ‍ൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ബ്രോ ഡാഡി(Bro Daddy) വിജയകരമായി പ്രദർശനം തുടരുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ്(Disney+ Hotstar) ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച എന്റർടെയ്നറാണ് ചിത്രമെന്നാണ് ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം. ഇപ്പോഴിതാ ഹോട്സ്റ്റാറിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ് ബ്രോ ഡാഡി. 

ഹോട്ട്സ്റ്റാറിന്റെ ചരിത്രത്തിൽ ആദ്യദിനത്തിൽ ഏറ്റവും അധികം സബ്സ്ക്രിപ്ഷനും, ആദ്യദിനത്തിൽ ഏറ്റവും കൂടുതല്‍ വാച്ച് ടൈമുള്ള രണ്ടാമത്തെ സിനിമയുമായിരിക്കുകയാണ് ബ്രോ ഡാഡി. പൃഥ്വിരാജാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. പിന്നാലെ നിരവധി പേർ ആശംസകളുമായി രം​ഗത്തെത്തി. 

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ലോകമൊട്ടാകെയുള്ള നിരവധി പ്രേക്ഷകര്‍ സിനിമ കണ്ടുവെന്നും നല്ല സിനിമകള്‍ക്കും വിനോദത്തിനും ഭാഷ തടസമാകുന്നില്ലെന്നും ഡിസ്‌നി സ്റ്റാര്‍ കണ്ടന്റ് ഹെഡ് ഗൗരവ് ബാനര്‍ജി അഭിപ്രായപ്പെട്ടു. 

സിനിമ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്തു എന്നറിയുന്നത് ഏറെ സന്തോഷം നല്‍കുന്ന അനുഭവമാണെന്നും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എല്ലാ ഭാഷകളിലുംവച്ച് ആദ്യദിനം ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ വന്ന സിനിമയായി ബ്രോ ഡാഡി മാറിയതില്‍ എല്ലാവരോടും അതിയായ നന്ദിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രേക്ഷകരുടെ മുഖത്തു ഒരു പുഞ്ചിരി സമ്മാനിക്കുന്ന കഥയാണ് ബ്രോ ഡാഡിയെന്നും ഏറെ ആസ്വദിച്ച് ചെയ്ത് തീര്‍ത്ത പ്രോജക്റ്റാണിതെന്നും പൃഥ്വിരാജ് പറഞ്ഞു. ഹോട്ട്സ്റ്റാറിന് ഒരുപാട് നന്ദിയെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും മോഹൻലാലും ഒന്നിച്ച സിനിമയെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബ്രോ ഡാഡി. ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായ ഈ കുടുംബ-പ്രണയ ചിത്രം പറയുന്നത് അസാധാരണമായ ഒരു അച്ഛന്‍-മകന്‍ കഥയാണ്. പൃഥ്വിരാജിന്‍റെ അച്ഛനായെത്തിയത് മോഹന്‍ലാലാണ്.  മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റ നിര്‍മ്മാണം.

click me!