
മുംബൈ: ദീപിക പദുകോണും രൺവീർ സിംഗും പ്രധാന വേഷങ്ങളിൽ അഭിനയിച്ച രാം ലീല ബോക്‌സ് ഓഫീസിൽ വന്‍ വിജയം നേടിയ ചിത്രമാണ്. ചിത്രത്തിലെ ഒരു പ്രധാന ആകര്‍ഷണം പ്രിയങ്ക ചോപ്രയുടെ ഡാൻസ് നമ്പറായിരുന്നു. എന്നാല്‍ സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിൽ പ്രിയങ്കയ്ക്ക് പകരം ദീപിക പദുക്കോൺ നായികയായി എത്തിയെന്ന രഹസ്യം വെളിപ്പെടുത്തുകയാണ് പ്രിയങ്ക ചോപ്രയുടെ മാതാവ് മധു ചോപ്ര.
ലെഹ്‌റൻ റെട്രോയോട് സംസാരിച്ച മധു ചോപ്ര ആ സംഭവം പങ്കുവെച്ചു, “അക്കാലത്തെ കുറിച്ച് എനിക്ക് കൂടുതൽ ഓർമ്മയില്ല. ഞാൻ എന്‍റെ ക്ലിനിക്കിൽ രോഗികൾക്കൊപ്പം ഇരിക്കുമ്പോൾ പ്രിയങ്ക തൊട്ടടുത്തുള്ള സഞ്ജയ് ലീല ബൻസാലിയുടെ ഓഫീസിൽ പോയിരുന്നുവെന്ന് എനിക്കറിയാം. ഞാൻ രാം ലീലയിൽ ഒരു പാട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് അവൾ തിരിച്ചു വന്നപ്പോൾ പറഞ്ഞു. ഞാൻ അവളോട് ചോദിച്ചു, ‘എന്താണ് സംഭവിച്ചത്?’ അവൾ പറഞ്ഞു, ‘അതാണ് നല്ലതെന്ന് ഞാൻ കരുതുന്നു' എന്ന് മാത്രം മറുപടി പറഞ്ഞു.
മധു കൂട്ടിച്ചേർത്തു, “അവൾ (പ്രിയങ്ക ചോപ്ര) നന്നായി ആലോചിച്ച് ഒരു തീരുമാനമെടുത്തിരിക്കാം. അവർ ഇപ്പോഴും സുഹൃത്തുക്കളായതിനാൽ ഇത്തരമൊരു കാര്യത്തിന് പ്രിയങ്ക അവര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സമ്മതിച്ചുവെന്ന് എന്ന് എനിക്ക് തോന്നുന്നു. സഞ്ജയ് പിന്നീട് മേരി കോമിലെ പ്രധാന വേഷം പ്രിയങ്കയ്ക്ക് വാഗ്ദാനം ചെയ്തു, എന്നാല്‍ ആദ്യം അവള്‍ ഒന്ന് മടിച്ചു".
എന്നാൽ നടിക്ക് പ്രതികാര മനോഭാവമില്ലെന്ന് പ്രിയങ്ക ചോപ്രയുടെ അമ്മ പറഞ്ഞു. “അവൾ ആ പ്രതികാര മനോഭാവം ഉള്ളയാളല്ല. സഞ്ജയ് ആവശ്യപ്പെട്ടതുകൊണ്ടാണ് അവൾ ആ സിനിമ ചെയ്തത്. ഒമംഗ് ആയിരുന്നു സംവിധായകൻ, അവള്‍ സമ്മതിക്കാന്‍ സമയം എടുത്തതിനാല്‍ ചിത്രം അല്‍പ്പം താമസിച്ചിരുന്നു" മധു പറഞ്ഞു.
ബൻസാലിയുടെ ബാജിറാവു മസ്താനിയിൽ കാശിബായിയായി പ്രിയങ്ക അഭിനയിച്ചതിനെ കുറിച്ചും മധു പറഞ്ഞു. ബന്‍സാലിയെ തൃപ്തിപ്പെടുത്താന്‍ എളുപ്പമല്ല. അതിനാല്‍ ആ സമയങ്ങളില്‍ ഷൂട്ട് കഴിഞ്ഞാലും പലപ്പോഴും പ്രിയങ്ക എന്നോട് മിണ്ടാറില്ലായിരുന്നുവെന്ന് മധു ഓര്‍ക്കുന്നു.
മഞ്ഞയിൽ മുങ്ങി സുന്ദരിയായി പ്രിയങ്ക ചോപ്ര; സഹോദരന്‍റെ ഹൽദി ആഘോഷ ചിത്രങ്ങള്‍ വൈറല്‍