'അമ്മ' ഇടപെടണമെന്ന് ഷെയിൻ നിഗം, പരാതി ലഭിച്ചിട്ടില്ലെന്ന് ഇടവേള ബാബു

By Web TeamFirst Published Nov 22, 2019, 5:19 PM IST
Highlights

ഒക്ടോബർ 23 ന് നടന്ന ഒത്തുതീർപ്പുചർച്ചയിൽ അമ്മയുടേയും കേരള ഫിലിം പ്രൊ‍ഡ്യൂസേഴ്സ് അസോസിയേഷന്റേയും ഭാരവാഹികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വെയിൽ സിനിമയുമായി തുടർന്ന് സഹകരിച്ചത്.

വെയിൽ സിനിമയുടെ നിർമ്മാതാവ് ജോബിജോർജുമായുണ്ടായിരുന്ന പ്രശ്നങ്ങൾ സംഘടനകളുടെ നേതൃത്വത്തിൽ പരിഹരിച്ചതിന് ശേഷവും നിർമ്മാതാവും സംവിധായകനും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ഷെയ്ൻ നിഗം. വിഷയത്തിൽ താരസംഘടനയായ അമ്മ ഇടപെടണമെന്നും ഷെയ്ൻ ആവശ്യപ്പെട്ടു. 

എന്നാൽ ഇതുവരെയും ഷെയ്നിന്റെ പരാതി കിട്ടിയിട്ടില്ലെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. കുടുംബാംഗങ്ങൾ സമീപിച്ചിരുന്നുവെന്നും പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും ഇടവേള ബാബു അറിയിച്ചു.

ചിത്രീകരണത്തിനായി സെറ്റിൽ ചെലവഴിച്ച സമയവിവരം ഉള്‍പ്പെടുത്തിയ കുറിപ്പ്  ഷെയ്ന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഒക്ടോബർ 23 ന് നടന്ന ഒത്തുതീർപ്പുചർച്ചയിൽ അമ്മയുടേയും കേരള ഫിലിം പ്രൊ‍ഡ്യൂസേഴ്സ് അസോസിയേഷന്റേയും ഭാരവാഹികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വെയിൽ സിനിമയുമായി തുടർന്ന് സഹകരിച്ചത്. എന്നാൽ സംവിധായകൻ ശരത് തന്‍റെ മനസ്സാന്നിധ്യം ഇല്ലാതാക്കുന്നുവെന്നും  ഒരു കലാകാരന് സഹിക്കാവുന്നതല്ല സംവിധായകന്‍റെ പ്രവർത്തിയെന്നും ഷെയ്ൻ ഫേസ്ബുക്കിലൂടെ പറയുന്നു. 

സിനിമയ്ക്കായി 10 മുതൽ 16 മണിക്കൂർ വരെ ദിവസവും സെറ്റിൽ ചെലവഴിച്ചു. ആത്മാഭിമാനവും കലയും പണയപ്പെടുത്തി മുന്നോട്ട് ഇനിയും പോകാനാകില്ല. താൻ ആരുടേയും അടിമയല്ലെന്നും ഷെയ്ൻ വ്യക്തമാക്കുന്നു. നിര്‍മ്മാതാവ് ജോബി ജോർജിന്റെ പരാതിയിൽ ഇനിയുള്ള സിനിമകളിൽ ഷെയ്നിനെ സഹകരിപ്പിക്കേണ്ടെന്ന് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താരസംഘടനയുടെ പിന്തുണ തേടി നടനും രംഗത്ത് വരുന്നത്.

 

click me!