
അനിഖ സുരേന്ദ്രൻ, മെൽവിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽഫ്രഡ് ഡി സാമുവൽ സംവിധാനം നിർവഹിച്ച 'ഓ മൈ ഡാർലിംഗ്' മികച്ച അഭിപ്രായവുമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേവലമൊരു ടീനേജ് ലൗ സ്റ്റോറി മാത്രമാക്കാതെ ഗൗരവപൂർണമായ ഒരു വിഷയം കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ട് എന്നത് ഈ സിനിമയെ വ്യത്യസ്‍തമാക്കുന്നു. ചിത്രത്തെ കുറിച്ച് പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജി ശൈലേഷ്യ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഒരു മനുഷ്യന്റെ രോഗാവസ്ഥയെ അംഗീകരിക്കാത്ത ഫ്രോയിഡൻ പ്രതിഭാസമായ 'ഡിനയൽ' ചിത്രത്തില്‍ കൃത്യമായി അവതരിപ്പിക്കപ്പെടുന്നുവെന്ന് ജി ശൈലേഷ്യ പറഞ്ഞു.
"ഓ മൈ ഡാർലിംഗ് എന്ന ചിത്രം കണ്ടിറങ്ങിയതിന് ശേഷമാണ് ഞാൻ നിങ്ങളുടെ അടുത്ത് സംസാരിക്കുന്നത്. ആൽഫ്രഡ് സംവിധാനം നിർവഹിച്ച ഈ ചിത്രം വളരെ രസകരമായ ഒരു മാനസിക സംഗതിയെ കുറിച്ചാണ് ജനങ്ങളോട് സംവദിക്കുന്നത്. വളരെ രസകരമായ ചില മാനസിക അവസ്ഥകളുണ്ട്. പ്രത്യേകിച്ചും കൗമാരക്കാർ ആയിരിക്കുമ്പോൾ മുതൽ ആരംഭിക്കുന്ന ചുറ്റുമുള്ളവരെ കബളിപ്പിക്കുന്ന രീതിയിൽ അല്ലെങ്കിൽ മറ്റുള്ളവർക്ക് പുറമേ നിന്ന് മനസ്സിലാക്കാൻ പറ്റാത്ത ലക്ഷണങ്ങൾ ഉള്ള ചില അസുഖങ്ങൾ ഉണ്ട്. അത്തരത്തിൽ വളരെ രസകരമായ Delusional Pregnancy (ഭ്രമാത്മക ഗർഭം) എന്ന ആശയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. പക്ഷേ പല സിനിമകളും അസുഖങ്ങളെ കുറിച്ച് പറയുമ്പോൾ ആ അസുഖം വന്ന വ്യക്തിയുടെ ജീവിത പശ്ചാത്തലത്തെ കുറിച്ച് പഠിക്കാതെയാണ് കഥാപാത്രത്തെ നിർമ്മിച്ചെടുക്കുന്നത്. എന്നാൽ ഈ ചിത്രം അവിടെ വേറിട്ട് നിൽക്കുന്നു. ഈ അസുഖം വന്ന കുട്ടിയുടെ വ്യക്തിത്വം എങ്ങനെ ആയിരിക്കണമെന്ന മനോഹരമായ ഒരു ക്യാരക്ടർ സ്കെച്ച് ഇതിൽ ഒരുക്കിയിട്ടുണ്ട്. വൈകാരികമായി അസ്ഥിരമായ ഒരു പേഴ്സണാലിറ്റി ഡിസോർഡറാണ് ആ കുട്ടിക്ക് ഉള്ളത്. കാമുകനുമായുള്ള ജീവിതത്തിൽ ആ കുട്ടിയുടെ വാശി പ്രകൃതം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള ഒരു അവസ്ഥയെ ചികിത്സിക്കുമ്പോൾ അവർ അത് എങ്ങനെ എടുക്കണമെന്ന് മനസ്സിലാക്കേണ്ടതാണ്. നിങ്ങളോട് നിങ്ങൾക്ക് ഒരു രോഗമുണ്ടെന്ന് പറഞ്ഞാൽ എല്ലാവരും അത് അംഗീകരിക്കണമെന്നില്ല. ഒരു മനുഷ്യന്റെ രോഗാവസ്ഥയെ അംഗീകരിക്കാത്ത ഫ്രോയിഡൻ പ്രതിഭാസമായ 'ഡിനയൽ' വളരെ മനോഹരമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങൾ എല്ലാവരും ഈ സിനിമ കാണണം എന്നും ജി ശൈലേഷ്യ പറഞ്ഞു.
ആഷ് ട്രീ വെഞ്‍ജ്വേഴ്‍സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിർമ്മാണം. 'ഭാസ്‍കർ ദി റാസ്‍കൽ', 'ദി ഗ്രേറ്റ് ഫാദർ' എന്നീ ചിത്രത്തിലൂടെ ബാലതാരമായി പ്രേക്ഷകർക് സുപരിചിത ആയി മാറിയ അനിഖ സുരേന്ദ്രനും, 'ജോ &ജോ', ഇൻസ്റ്റാഗ്രാമിലെ 'ft guys' പേജിലൂടെ പ്രസിദ്ധമായ മെൽവിൻ ജി ബാബുവും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു കിടിലൻ റൊമാന്റിക് കോമഡി എന്റെർറ്റൈനറാണ്. ചിത്രത്തിലെ മറ്റു താരങ്ങളായ മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, ലെന തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്‍ചവെച്ചത്. ഒരു പക്കാ ലൗ സ്റ്റോറി തന്നെയാണ് ആദ്യ പകുതി. രണ്ടാം പകുതി എത്തുന്നതോടെയാണ് ചിത്രം അൺപ്രഡിക്ടബിൾ ആകുന്നതും അതി സങ്കീർണമായ ഒരു മാനസിക വൈകല്യത്തെ റൊമാന്റിക് കോമഡി എലമെന്റ്സിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നതും
ജിനീഷ് കെ ജോയ് ഒരുക്കിയ തിരക്കഥ ഇന്നത്തെ കാലത്തിനൊപ്പം കൃത്യമായി ചേർന്ന് പോകുന്നുമുണ്ട്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്‌മാനാണ്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചീഫ് അസോസിയേറ്റ് അജിത് വേലായുധന്‍, സംഗീതം ഷാന്‍ റഹ്‌മാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍, ആര്‍ട് അനീഷ് ഗോപാല്‍, മേക്കപ്പ് റോണി വെള്ളത്തൂവല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനോദ് എസ്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ പ്രസി കൃഷ്‍ണ പ്രേം പ്രസാദ്, വരികള്‍ ബി ഹരിനാരായണന്‍, ലിന്‍ഡ ക്വറോ, വിനായക് ശശികുമാര്‍, പിആര്‍ഒ ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്സ് പോപ്കോണ്‍, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത്‍സ്, സ്റ്റില്‍സ് ബിജിത് ധര്‍മ്മടം എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.
Read More: പുതിയ തുടക്കമെന്ന് പൃഥ്വിരാജ്, സസ്‍പെൻസ് എന്തെന്ന് അന്വേഷിച്ച് ആരാധകരും
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ