
ജയിലറിന്റെ വിജയത്തിന്റെ തിളക്കത്തിലാണ് രജനികാന്ത്. രജനികാന്ത് നായകനായി എത്തിയ ജയിലര്‍ കളക്ഷനില്‍ പല റെക്കോര്‍ഡുകളും തിരുത്തിയിരുന്നു. ജയിലര്‍ ആഗോളതലത്തില്‍ നേടിയത് 600 കോടിയില്‍ അധികം ആണെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും. രജനികാന്ത് എക്സ്റ്റന്റ്ഡ് അതിഥി വേഷത്തിലെത്തുന്ന ചിത്രം ലാല്‍ സലാം റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.
പൊങ്കല്‍ റിലീസായിട്ടാണ് ലാല്‍ സലാമെത്തുക. തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ മകള്‍ ഐശ്വര്യയാണ് ലാല്‍ സലാം എന്ന ചിത്രം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. വിഷ്‍ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുക. ധനുഷ് നായകനായി '3'ഉം 'എന്ന ചിത്രത്തിനു പുറമേ വെയ് രാജ വെയ്', സിനിമാ വീരൻ എന്നിവയും സംവിധാനം ചെയ്‍ത ഐശ്വര്യ രജനികാന്ത് 'സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍' എന്ന പുസ്‍തകവും എഴുതിയിട്ടുണ്ട്.
രജനികാന്ത് വേഷമിട്ടവയില്‍ ജയിലറിന് പിന്നാലെയെത്തുന്ന ചിത്രം എന്ന നിലയില്‍ ലാല്‍ സലാമില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. ജയിലറില്‍ മുത്തുവേല്‍ പാണ്ട്യൻ എന്ന കഥാപാത്രമായിട്ടായിരുന്നു രജനികാന്ത് വേഷമിട്ടത്. മുത്തുവേല്‍ പാണ്ഡ്യൻ നിറഞ്ഞാടുകയായിരുന്നു ജയിലറില്‍. പഴയ കരിസ്‍മ ജയിലറില്‍ രജനികാന്തിനുണ്ടായിരുന്നു.
രജനികാന്ത് നായകനായി എത്തിയ ചിത്രത്തിന്റെ സംവിധാനം നെല്‍സണായിരുന്നു. മലയാളത്തില്‍ നിന്ന് മോഹൻലാല്‍ അതിഥിയായിയെത്തിയപ്പോള്‍ ചിത്രത്തില്‍ കന്നഡയില്‍ നിന്ന് ശിവ രാജ്‍കുമാറും ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോഫും തെലുങ്കില്‍ നിന്ന് സുനിലും ചെറു റോളുകളാണെങ്കിലും വിജയത്തില്‍ നിര്‍ണായകമായിരുന്നു. രമ്യാ കൃഷ്‍ണൻ, വസന്ത രവി, വിനായകൻ, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ജയിലറില്‍ വേഷമിട്ടു. ഭാഷഭേദമന്യേ സ്വീകരിക്കപ്പെടുകയും ചെയ്‍തു ജയിലര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക