
തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ജയിലർ. മോഹൻലാലും അഭിനയിക്കുന്ന ചിത്രത്തിനായി മലയാളികളും ആവേശത്തോടെ കാത്തിരിക്കുകയാണ്. ഈ അവസരത്തിൽ ജയിലറിന്റെ കേരളത്തിലെ വിരണാവകാശവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്.
ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ജയിലറിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഷങ്കറിന്റെ ‘2.0’യ്ക്ക് ശേഷം ഒരു രജനികാന്ത് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഗോകുലം ജയിലറിന് വേണ്ടി മുടക്കിയതെന്നാണ് റിപ്പോർട്ടുകൾ. ചിത്രം ഓഗസ്റ്റ് 10ന് തിയറ്ററുകളിൽ എത്തും. നേരത്തെ വിജയിയുടെ ലിയോയുടെ കേരള വിതരണാവകാശവും ഗോകുലം മൂവീസ് സ്വന്തമാക്കിയിരുന്നു.
നേരത്തെ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ, വിക്രം നായകനായ കോബ്ര എന്നീ സിനിമകളും ഗോകുലമായിരുന്നു കേരളത്തിൽ വിതരണം ചെയ്തിരുന്നു. ലൈക പ്രൊഡക്‌ഷൻസിന്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം മൂവീസാണ്.
നെൽസൺ ദിലീപ് കുമാർ ആണ് ജയിലര്‍ സംവിധാനം ചെയ്യുന്നത്. 'മുത്തുവേൽ പാണ്ഡ്യൻ' എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തുന്നുണ്ട്. 'പടയപ്പ' എന്ന വന്‍ ഹിറ്റിന് ശേഷം രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജയിലറിന് ഉണ്ട്. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. രജനികാന്തിന്റെ കരിയറിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.
'ബീസ്റ്റ്' എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ എത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ