
ചെന്നൈ: രജനികാന്ത് നായകനായ ജയിലര്‍ തെന്നിന്ത്യ ആകെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചടങ്ങ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. രജനി ആരാധകരുടെയും സിനിമാ പ്രേമികളും നിറഞ്ഞ ചടങ്ങില്‍ ജയിലര്‍ സിനിമയുടെ അണിയറപ്രവർത്തകര്‍ എല്ലാം എത്തിയിരുന്നു. രജനികാന്തിന്‍റെ പ്രസംഗം തന്നെയായിരുന്നു ചടങ്ങിലെ പ്രധാന ഇനം.
ജയിലര്‍ എങ്ങനെ ആരംഭിച്ചു എന്നതിനെക്കുറിച്ച് രജനികാന്ത് വ്യക്തമാക്കി “അണ്ണാത്തിന് ശേഷം ഞാൻ ഒരുപാട് കഥകൾ കേട്ടിരുന്നു. എന്നാല്‍ എല്ലാം ബാഷയോ അണ്ണാമലൈയോ പോലെയായിരുന്നു. അതിനാല്‍ പല സ്ക്രിപ്റ്റുകളും ഞാൻ നിരസിച്ചു, എനിക്ക് മടുപ്പ് തോന്നി സ്ക്രിപ്റ്റുകൾ കേൾക്കുന്നത് നിർത്തിയിരുന്നു. എന്നാല്‍ നെല്‍സന്‍റെ ആശയം ഇഷ്ടമായി".
നെൽസന്‍റെ മുന്‍ ചിത്രം ബീസ്റ്റിന് മോശം അഭിപ്രായം ലഭിച്ചത് ഉണ്ടാക്കിയ വിവാദങ്ങളിലും രജനി പ്രതികരിച്ചു. ബീസ്റ്റ് വളരെ മോശം അഭിപ്രായം ഉണ്ടാക്കി. ഇതോടെ ജയിലറിന്‍റെ സംവിധായക സ്ഥാനത്ത് നിന്നും നെല്‍സണെ മാറ്റണം എന്ന രീതിയില്‍ ക്യാംപെയിന്‍ തന്നെ നടന്നു. എന്നാല്‍ രജനികാന്ത് തന്റെ ട്വിറ്റർ ബാനർ ചിത്രം താനും നെൽസണും ഉള്ള ജയിലർ പ്രൊമോഷണൽ സ്റ്റില്ലാക്കി മാറ്റി എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടു.
ബീസ്‌റ്റ് വിമര്‍ശനം നേരിടുന്ന കാലത്തും നെൽസണ്‍ ജയിലര്‍ സംബന്ധിച്ച് തനിക്ക് ആത്മവിശ്വാസം നല്‍കിയെന്ന് രജനീകാന്ത് പറയുന്നു. “വിവാദം ഉയര്‍ന്നപ്പോള്‍ ഞങ്ങൾ സൺ പിക്‌ചേഴ്‌സിൽ ഒരു ഇന്റേണൽ മീറ്റിംഗ് നടത്തിയിരുന്നു, അവിടെ ബീസ്റ്റിന് ധാരാളം നെഗറ്റീവ് റിവ്യൂകൾ ഉണ്ടായിട്ടും ചിത്രം വിതരണക്കാർക്ക് പണം നഷ്‌ടപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി". ഇതോടെ ജയിലര്‍ ഓണായെന്ന് രജനി പറയുന്നു.
ജയിലറിലെ ഹുക്കും എന്ന ഗാനത്തില്‍ നിന്നും സൂപ്പര്‍സ്റ്റാര്‍ എന്ന വാക്ക് നീക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും രജനി വെളിപ്പെടുത്തി. സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം എപ്പോഴും പ്രശ്നമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന പദവി ഞാന്‍ നീക്കാന്‍ പറഞ്ഞു. എന്നാല്‍ രജനി പേടിച്ചുവെന്നാണ് പലരും പറഞ്ഞ് പരത്തിയത്. ഞാന്‍ ഭയക്കുന്നത് രണ്ടുപേരെയാണ് ഒന്ന് ദൈവം, രണ്ട് നല്ല മനുഷ്യര്‍. നല്ല മനുഷ്യര്‍ നമ്മെ ശപിച്ചാല്‍ അത് ദുരന്തമാണ്. തന്‍റെ കൂടെ അഭിനയിച്ച മലയാളത്തിന്‍റെ സൂപ്പര്‍താരം മോഹന്‍ലാലിനെ അഭിനന്ദിച്ചും രജനി സംസാരിച്ചു. മോഹന്‍ലാല്‍ ജയിലര്‍ ഓഡിയോ ലോഞ്ചിന് എത്തിയിരുന്നില്ല.
അതേ സമയം വിമര്‍ശനങ്ങളോടും രജനി പ്രതികരിച്ചു. പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിന് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ലെന്ന് രജനി പറഞ്ഞു. നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകണം.
തമന്ന വളരെ സ്പിരിച്വലായ വ്യക്തിയാണ് എന്നും രജനി പറഞ്ഞു. കാവാല ഗാനം എടുക്കുമ്പോള്‍ എന്‍റെ ആറ് ദിവസത്തെ ഡേറ്റാണ് വാങ്ങിയത് എന്നാല്‍ എന്നെ മൂന്ന് ദിവസവും ഷൂട്ടിന് വിളിച്ചില്ല. അതോടെ ഞാന്‍ അണിയറക്കാരെ വിളിച്ച് ചോദിച്ചു. എനിക്ക് ഒരു ഷോട്ട് മാത്രമേ ഉള്ളൂവെന്നാണ് മറുപടി നല്‍കിയത്. അത് ട്രോളായെങ്കിലും ആ ഗാനം തമന്നയും അതിന്‍റെ ഡാന്‍സ് മാസ്റ്ററും വേറെ ലെവലാക്കി മാറ്റി.
ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സിന്‍റെ ഐപിഎല്‍ ടീം ആയ സണ്‍ റൈസേര്‍സ് ഹൈദരാബാദിനെക്കുറിച്ചും രസകരമായ കമന്‍റ് രജനി നടത്തി. സണ്‍ ഉടമ കലാനിധി മാരന്‍ കൂടുതല്‍ നല്ല കളിക്കാരെ വാങ്ങണമെന്നും. അവരുടെ പുത്രി കാവ്യമാരന്‍ എന്നും സങ്കടത്തോടെ സ്റ്റേഡിയത്തില്‍ ഇരിക്കുന്നത് കാണാന്‍ കഴിയുന്നില്ലെന്നും രജനി തമാശയായി പറഞ്ഞു.
മദ്യപാനം സംബന്ധിച്ചും രജനി പ്രതികരിച്ചു. ആഘോഷ വേളയില്‍ മദ്യപിച്ചോ പക്ഷെ അത് ശീലമാക്കരുതെന്ന് സിനിമയില്‍ വരും മുന്‍പ് തന്‍റെ സഹോദരന്‍ ഉപദേശിച്ചത് രജനി പങ്കുവച്ചു. മദ്യപിച്ചതാണ് താന്‍ ജീവിതത്തില്‍ ചെയ്ത വലിയ തെറ്റ് എന്നും വേദയില്‍ രജനി പറഞ്ഞു.
'കിടിലോല്‍കിടിലം' : ധനുഷിന്‍റെ ജന്മദിനത്തില്‍ വെടിക്കെട്ടായി 'ക്യാപ്റ്റൻ മില്ലര്‍' ടീസര്‍
രജനിയും ലാലേട്ടനും ഒന്നിച്ച് സിഗരറ്റ് വലിക്കുമോ?; ജയിലര്‍ സൂചനകള്‍