
ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസ് പ്രതിയായ കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപയെ ജയിൽ മാറ്റി. ബെംഗളുരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ബെല്ലാരി ജയിലിലേക്കാണ് മാറ്റിയത്. പരപ്പന അഗ്രഹാര ജയിലിൽ വച്ച് ദർശൻ പുക വലിക്കുന്നതിന്‍റെയും ആരാധകനുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിന്‍റെയും ദൃശ്യം പുറത്ത് വന്നിരുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ ഏഴ് ജയിൽ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദർശനെ ജയിൽ മാറ്റിയിരിക്കുന്നത്.
കൊലപാതക കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രശസ്ത കന്നഡ സൂപ്പര്‍താരം പകൽ വെളിച്ചത്തിൽ മറ്റ് മൂന്ന് പേർക്കൊപ്പം കറങ്ങി നടക്കുന്ന ഒരു ചിത്രം രണ്ട് ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുറസ്സായ ഗ്രൗണ്ടിൽ പ്ലാസ്റ്റിക് കസേരകളിൽ ഇരുന്നു പുൽത്തകിടിയില്‍ സൗഹൃദ സംഭാഷണം നടത്തുന്നതാണ് ഫോട്ടോയില്‍ ഉള്ളത്. ദർശൻ വലതു കൈയിൽ ഒരു കപ്പും മറ്റേ കൈയിൽ സിഗരറ്റും പിടിച്ചാണ് ചിത്രത്തില്‍ കാണുന്നത്. ഗുണ്ടാസംഘ തലവന്‍ വിൽസൺ ഗാർഡൻ, ദർശന്‍റെ മാനേജരും കേസിലെ പ്രതിയുമായ നാഗരാജ്, കുള്ള സീന എന്നിവരാണ് ദർശനൊപ്പം ചിത്രത്തിലുള്ളത്. ഇതോടെ ദര്‍ശന് ജയിലില്‍ വിഐപി പരിഗണനയില്‍ സുഖജീവിതമാണെന്ന് ആരോപണം ഉയര്‍ന്നു.
തുടർന്നാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നതും ദർശനെ ജയിൽ മാറ്റുന്നതും. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനടക്കം 17 പേരാണ് ഇപ്പോള്‍ ജയിലിലുള്ളത്. ഇതില്‍ ദര്‍ശന്‍റെ സുഹൃത്തായ നടി പവിത്ര ഗൗഡയുമുണ്ട്. ദര്‍ശന്‍റെ ആരാധകനായ രേണുകസ്വാമി (33) പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് ദർശനെ പ്രകോപിപ്പിച്ചതെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ജൂൺ 9 ന് സുമനഹള്ളിയിലെ ഒരു അപ്പാർട്ട്മെന്‍റിന് അടുത്തുള്ള അഴുക്കുചാലിലാണ് രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.
Read More : ടെലഗ്രാമിന് പൂട്ടിടാനൊരുങ്ങി കേന്ദ്രം; രണ്ട് വകുപ്പുകൾ ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു, കടുത്ത നടപടി?
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ