കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികൾക്കെതിരെയാണ് ദ്വീപ് നിവാസികളുടെ പ്രതിഷേധം.
ലക്ഷദ്വീപ് അഡ്മിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് ലക്ഷദ്വീപ് ജനങ്ങൾക്ക് പിന്തുണയുമായി എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയിൻ സജീവ ചർച്ചയാവുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍.
ഈ തലമുറ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വൈറസ് ആക്രമണത്തിനെതിരെ ഒരു ജനത മുഴുവന്‍ പോരാടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഒരു രാജ്യത്തിന്‍റെ ഗവണ്‍മെന്‍റ് മുന്‍ഗണന നല്‍കുന്നു എന്നത് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണെന്ന് റിമ ഫേസ്ബുക്കില്‍ കുറിച്ചു. ലക്ഷദ്വീപ് ജനതയോടും അവരുടെ വിശ്വാസങ്ങളോടും ഉപജീവനത്തോടും ഉള്ള തികഞ്ഞ അവഗണന ഭയാനകമാണെന്നും റിമ കൂട്ടിച്ചേർത്തു.
ലക്ഷദ്വീപ് ജനതയെ ശ്വാസംമുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം രാജ്യസഭാ നേതാവ് എളമരം കരീം രാഷ്ട്രപതിക്ക് അയച്ച കത്ത് പങ്കുവെച്ചുകൊണ്ടായിരുന്നു ലക്ഷദ്വീപ് ജനതയെ പിന്തുണച്ചുകൊണ്ട് റിമ രംഗത്തെത്തിയത്.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികൾക്കെതിരെയാണ് ദ്വീപ് നിവാസികളുടെ പ്രതിഷേധം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona