
കഴിഞ്ഞ വര്‍ഷം രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് കന്നഡയില്‍ നിന്നുള്ള 'കാന്താര'. ഋഷഭ് ഷെട്ടിയാണ് ചിത്രത്തിലെ നായകൻ. ഋഷഭ് ഷെട്ടി തന്നെയായിരുന്നു സംവിധാനവും. ഇപ്പോഴിതാ ഋഷഭ് ഷെട്ടിയെ തേടി ഒരു അംഗീകാരം എത്തിയിരിക്കുകയാണ്.
ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2023ല്‍ മോസ്റ്റ് പ്രോമിസിംഗ് ആക്ടര്‍ അവാര്‍ഡാണ് ഋഷഭ് ഷെട്ടിക്ക് ലഭിച്ചത്. ഋഷഭ് ഫെബ്രുവരി 20ന് ദില്ലിയില്‍ വെച്ച് അവാര്‍ഡ് ഏറ്റുവാങ്ങും. 'കാന്താര'യിലെ 'ശിവ' ആയിട്ടുള്ള പ്രകടനത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു ചിത്രത്തില്‍ ഋഷഭിന്റേത്.
സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് 'കാന്താര'യെന്നാണ് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നത്. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് ഋഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്?, വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്‍തിരുന്നു.
'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഋഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയും.
Read More: 'ലവ് എഗെയ്ൻ', പ്രിയങ്കയുടെ ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്