
റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ് പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാൻ ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. വിജയകരമായി പഠാൻ പ്രദർശനം തുടരുന്നുണ്ടെങ്കിലും ആദ്യഗാനത്തോടെ ആരംഭിച്ച ബഹിഷ്കരണാഹ്വാനങ്ങളും വിവാദങ്ങളും പലയിടങ്ങളിലും അലയടിക്കുന്നുണ്ട്.
ബോക്സ് ഓഫീസിൽ മിന്നി നിൽക്കുന്ന പഠാനെ കുറിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 'പഠാനെ'തിരെ മണ്ടന്‍ പ്രസ്താവനകളും അനാവശ്യമായ പ്രതിഷേധങ്ങളും ബഹിഷ്‌കരണങ്ങളും നടത്തിയവരും ചിത്രത്തിന്റെ വിജയത്തിൽ ക്രെഡിറ്റ് അര്‍ഹിക്കുന്നുവെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു.
"സിനിമയ്‌ക്കെതിരെ മണ്ടൻ പ്രസ്താവനകൾ നടത്തുന്ന ആളുകൾക്കും അനാവശ്യമായി പ്രതിഷേധിക്കുകയും ബഹിഷ്‌കരിക്കാൻ ആവശ്യപ്പെടുകയും ചെയ്ത ആളുകൾക്കും കുറച്ച് ക്രെഡിറ്റ് ലഭിക്കണമെന്ന് ഞാൻ കരുതുന്നു.
സ്ഥിരം ‘ബോയ്‌കോട്ട് ബോളിവുഡ് ഗ്യാങ്ങിൽ’ നിന്ന് വ്യത്യസ്തരായ ആളുകളാണ് ഇവർ. വർഷങ്ങളായി എല്ലാത്തിനും 'ബോളിവുഡ് ബഹിഷ്‌കരിക്കൂ' എന്ന് പറയുന്ന ഒരു വിഭാഗമുണ്ട്. ഞങ്ങൾ ഇത് കത്തിക്കാം, അത് കത്തിക്കാം എന്ന് പറയുന്ന അക്രമാസക്തമായ ചില ഘടകങ്ങൾ പഠാന്റെ വിജയത്തിന് കാരണമായെന്ന് ഞാൻ കരുതുന്നു. തീർച്ചയായും നമ്മുടെ മാധ്യമ ചാനലുകളും", എന്നാണ് വിവേക് അഗ്നിഹോത്രി പറഞ്ഞത്.
'ഇനി ഒരിക്കലും മലയാള സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചു, പക്ഷേ..': തുറന്ന് പറഞ്ഞ് ഭാവന
ജനുവരി 25ന് ആണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 953 കോടിയാണ് പഠാൻ ലോകമെമ്പാടുമായി കളക്ട് ചെയ്തിരിക്കുന്നത്. ഇന്ത്യിൽ നിന്നുമാത്രം 593 കോടി ചിത്രം നേടിയെന്ന് പഠാന്റെ നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ട്വീറ്റ് ചെയ്യുന്നു. 2018 ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍.