ചികിത്സാ ചിലവ് സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നിട്ടും ഇത്തരം വാർത്തകൾ വന്നത് ഖേദകരമാണെന്ന് എസ് പി ചരൺ.
ചെന്നൈ: അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ ചികിത്സാ ചെലവുകളെ കുറിച്ചുള്ള വാർത്തയ്‍ക്കെതിരെ മകൻ എസ്പി ചരൺ. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് എസ്പി ചരൺ പ്രതികരിച്ചു. ഇത്തരം വ്യാജവാർത്തകൾ തെറ്റായ സന്ദേശം നൽകുമെന്നും ഒഴിവാക്കണമെന്നും എസ് പി ചരൺ പറഞ്ഞു.
ചെന്നൈ എംജിഎം ആശുപത്രിയിൽ മുഴുവൻ തുകയും അടയ്ക്കാൻ കഴിയാത്തതിനാൽ മൃതദേഹം വിട്ടുനൽകാൻ വൈകിയെന്നും, ഉപരാഷ്ട്രപതിയോട് അഭ്യർത്ഥിച്ചതിന് ശേഷമാണ് മൃതദേഹം വിട്ടുനൽകിയതെന്നുമായിരുന്നു ചില തമിഴ് മാധ്യമങ്ങളിലും ചില ദേശീയ മാധ്യമങ്ങളിലെയും റിപ്പോർട്ട്. ചികിത്സാ ചിലവ് സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നിട്ടും ഇത്തരം വാർത്തകൾ വന്നത് ഖേദകരമാണെന്ന് എസ് പി ചരൺ പറഞ്ഞു. എസ്പിബിയുടെ തിരിച്ചുവരവിനായി എംജിഎം ആശുപത്രി പരമാവധി ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.