
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ ഉണ്ടായ തീപിടുത്തത്തില്‍ കൊച്ചി നഗരം വീര്‍പ്പുമുട്ടുന്നതിനിടെ വിഷയത്തില്‍ സ്വന്തം അനുഭവം പറഞ്ഞ് നടി സജിത മഠത്തില്‍. തന്റെ ഫ്ലാറ്റിന് അകം മുഴുവന്‍ പുക മണമാണെന്ന് പറയുന്നു അവര്‍. ഇതിന് പരിഹാരമില്ലേയെന്നും ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സജിതയുടെ പ്രതികരണം.
"ഫ്ലാറ്റിനകം മുഴുവൻ പുകമണമാണ്. ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയിൽ പുക നിറഞ്ഞിരുന്നു. ഇന്നു രാവിലെ കാറ്റിന്റെ ഗതി കൊണ്ടാവും പുറത്ത് അല്പം തെളിച്ചമുണ്ട്. ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലേ ഈ പരിഷ്കൃത, സാസ്കാരിക കേരളത്തിൽ?", സജിത മഠത്തില്‍ കുറിച്ചു. സജിതയുടെ പോസ്റ്റിനു താഴെ താന്‍ വീട്ടില്‍ അടച്ചുപൂട്ടി ഇരിക്കുകയാണെന്ന് സംവിധായിക ഇന്ദു വി എസ് കമന്‍റ് ചെയ്തിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരം പരിസരത്ത് ഇന്ന് കഴിവതും ജനങ്ങൾ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയണമെന്നും അവധി ദിനമായതിനാൽ പരമാവധി സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചിരുന്നു.
അതേസമയം മാലിന്യ പ്ലാന്‍റിലുണ്ടായ തീ പിടിത്തത്തെക്കുറിച്ച് ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സംസ്ഥാന സർക്കാരിലെയും മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജൻസികളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് ചീഫ് സെക്രട്ടറി ഡോ വി പി ജോയിയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി ചേർന്നത്. തീയണയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. പുകയുയർത്തുന്ന പ്രശ്നങ്ങൾ കാരണം ജനങ്ങൾ ഞായറാഴ്ച പരമാവധി വീടിനുള്ളിൽ തന്നെ തുടരണമെന്ന് നിർദ്ദേശിച്ചു. ശ്വാസതടസ്സം ഉൾപ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിന് എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭാവിയിൽ തീപിടിത്തം തടയുന്നതിന് നിരീക്ഷണം ശക്തമാക്കാനും വേഗത്തിൽ പ്രതികരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. തീപിടുത്തതെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തരയോഗം കൊച്ചിയിൽ ചേരുന്നുണ്ട്.