
മലയാള സിനിമയിലെ പ്രിയതാരം സലിംകുമാറിന്റെ മരണത്തിൽ മലയാള സിനിമയും പ്രേക്ഷകരും ഒന്നടങ്കം അനുശോചനം അറിയിക്കുകയാണ്. സിനിമയ്ക്കകത്തും പുറത്തും എപ്പോഴും ചിരിപ്പിക്കാറുള്ള സലിംകുമാറിന്റെ അഭിമുഖങ്ങളും മറ്റും പലപ്പോഴും ചർച്ചയാവാറുണ്ട്. അത്തരത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു തന്റെ പേരിനെ കുറിച്ച് കുറച്ച് കാലം മുൻപ് സലിംകുമാർ പറഞ്ഞ വാക്കുകൾ. സ്‌കൂളിൽ ചേർക്കാൻ നേരത്ത് പേര് കേട്ടാൽ മുസ്ലീങ്ങളെ പോലെയിരിക്കുന്നു എന്ന കാരണത്താൽ കുമാർ എന്നത് അദ്ധ്യാപകൻ ചേർത്തതാണെന്നും അങ്ങനെയാണ് താൻ ഒരു വിശാല ഹിന്ദുവായതെന്നും സലിം കുമാർ അന്ന് പറഞ്ഞിരുന്നു.
"ചിറ്റാറ്റൂർ എൽപി സ്കൂളിൽ ചെന്നു. അപ്പോൾ എന്താ കുട്ടിയുടെ പേര് എന്ന് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു. സലിം എന്ന്. അപ്പോൾ ടീച്ചർ പറഞ്ഞു, അത് പറ്റില്ലല്ലോ. കാരണം കുട്ടി ഹിന്ദുവല്ലേ. പേര് കേട്ടാൽ മുസ്ലീങ്ങളെ പോലെ ഇരിക്കുന്നു. അച്ഛനും അതേക്കുറിച്ച് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ അച്ഛൻ ചോദിച്ചു, എന്താ ചെയ്യുക. അപ്പോൾ ടീച്ചർ പറഞ്ഞു, ഒരു കാര്യം ചെയ്യൂ, കുട്ടിയുടെ പേരിന്റെ കൂടെ ഒരു കുമാർ കൂടി ചേർത്തേക്കൂ എന്ന്. അങ്ങനെ കുമാർ ചേർത്ത് എന്നെ ഹിന്ദുവാക്കി. അതായത് അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം ഞാൻ അങ്ങനെ വിശാല ഹിന്ദുവായി." സലിം കുമാർ പറഞ്ഞു. അന്ന് മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സലിംകുമാറിന്റെ പ്രതികരണം.
1969 ഒക്ടോബര്‍ ഒന്‍പതിന് വടക്കന്‍ പറവൂരിലാണ് സലിംകുമാര്‍ ജനിച്ചത്. കൊച്ചിന്‍ കലാഭവനിലും സാഗറിലുമെല്ലാം സജീവമായി മിമിക്രി അവതരിപ്പിച്ചു. ഉറ്റസുഹൃത്തായ നാദിര്‍ഷയാണ് സലിംകുമാറിനെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് അന്ത്യം. 10.43നാണ് മരണം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ