ബെംഗളുരു മയക്കുമരുന്ന് കേസ്; കന്നഡ താര ദമ്പതികളെ സിസിബി ഇന്ന് ചോദ്യം ചെയ്യും

By Web TeamFirst Published Sep 16, 2020, 9:10 AM IST
Highlights

നടി സഞ്ജന ഗല്‍റാണിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും...

ബെംഗളുരു: ബെംഗളുരു മയക്കുമരുന്ന് കേസില്‍ ഇന്ന് രണ്ട് കന്നഡ സിനിമാതാരങ്ങളെ സിസിബി ചോദ്യം ചെയ്യും. അഭിനേതാക്കളും ദന്പതികളുമായ ഐന്ദ്രിത റോയ്, ദിഗന്ത്് എന്നിവരോടാണ് 11 മണിയോടെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബെംഗളൂരു ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം നടി സഞ്ജന ഗല്‍റാണിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നടി നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ജാമ്യം നിഷേധിച്ചാല്‍ സഞ്ജനയെയും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. നടി രാഗിണി ദ്വിവേദിയടക്കം അഞ്ച് പ്രതികള്‍ നിലവില്‍ ജയിലിലാണ്.

മയക്കുമരുന്ന് കേസില്‍ ഇന്നലെ മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകന്‍ ആദിത്യ ആല്‍വയുടെ വീട്ടില്‍ സിസിബി റെയ്ഡ് നടത്തിയിരുന്നു ഒളിവില്‍ തുടരുന്ന ആദിത്യ ആല്‍വയെ നേരത്തെ മയക്കുമരുന്ന് കേസില്‍ പ്രതിചേര്‍ത്തിരുന്നു. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ അടുത്ത ബന്ധുകൂടിയാണ് ആദിത്യ ആല്‍വ.

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയരാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ നാലിന് അറസ്റ്റിലായതുമുതല്‍ സിസിബി കസ്റ്റഡിയിലായിരുന്ന നടി രാഗിണി ദ്വിവേദിയെ ആദ്യമായാണ് ജയിലിലേക്ക് മാറ്റുന്നത്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് 14 ദിവസത്തേക്കാണ് നടിയെ മാറ്റിയത്. സുരക്ഷ മുന്‍നിര്‍ത്തി പ്രത്യേക സെല്ലിലാണ് നടിയെ പാര്‍പ്പിക്കുക. കേസില്‍ അറസ്റ്റിലായ മലയാള നടന്‍ നിയാസിനെയും മറ്റ് മൂന്ന് പ്രതികളെയും ഇതേ ജയിലിലേക്കാണ് മാറ്റിയത്.

മയക്കുമരുന്ന് കൈവശം വച്ചെന്നടക്കമുള്ള വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം നടിക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. അതേസമയം നടി സഞ്ജന ഗല്‍റാണി, ലഹരി പാര്‍ട്ടി സംഘാടകന്‍ വിരേന്‍ഖന്ന, രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍ എന്നിവരെ ബുധനാഴ്ച വരെ ചോദ്യം ചെയ്യാനായി സിസിബി കസ്റ്റഡിയില്‍ വിട്ടു.

നടിമാരെ മുന്‍നിര്‍ത്തി സംഘടിപ്പിച്ച ലഹരി പാര്‍ട്ടികളിലേക്കെത്തിയ ഉന്നതരിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ഇത്തരം പാര്‍ട്ടികള്‍ നടത്താനായി നഗരത്തില്‍ പ്രത്യേകം ഫ്ളാറ്റുകള്‍വരെ സംഘത്തിന് സ്വന്തമായുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ നടിമാരുടെയും അറസ്റ്റിലായ മറ്റ് പ്രതികളുടെയും വീടുകളും ഓഫീസുകളും അരിച്ചു പെറുക്കിയിട്ടും ഇതുവരെ മയക്കുമരുന്നുകളൊന്നും കണ്ടെത്താനായിട്ടില്ല.

മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളുമായി ഇവര്‍ നടത്തിയ മൊബൈല്‍ ചാറ്റുകള്‍ മാത്രമേ അന്വേഷണ സംഘത്തിന്റെ കൈയില്‍ തെളിവായുള്ളൂ. പാര്‍ട്ടികളില്‍ പങ്കടുത്തു, എന്നാല്‍ ലഹരി ഉപയോഗിച്ചിട്ടില്ല എന്നാട് നടിമാര്‍ സിസിബിക്ക് നല്‍കിയ മൊഴി. ഈ സാഹചര്യത്തിലാണ് ഇരുവരെയും കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. രണ്ടുപേരുടെയും മുടിയിഴകള്‍ ശേഖരിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

click me!