
താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ പ്രതികരിച്ച് നടൻ ഷമ്മി തിലകൻ. സംഘടനയുടെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കുമ്പോൾ ചിരി വരുന്നുവെന്നും ചില കാര്യങ്ങളിൽ പ്രതികരിച്ചാൽ പിന്നെ മുഖം നഷ്ടപ്പെടുന്ന അവസ്ഥയാകുമെന്നും ഷമ്മി തിലകൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഷമ്മിയുടെ പ്രതികരണം. കര്‍മ്മം ഒരു ബൂമറാങ് പോലെയാണെന്നും അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തുമെന്നും ഷമ്മി തിലകൻ കുറിച്ചു.
"അമ്മ" സംഘടനയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കുമ്പോൾ, സത്യം പറഞ്ഞാൽ ചിരി വരുന്നു..! ചില കാര്യങ്ങളിൽ പ്രതികരിച്ചാൽ പിന്നെ മുഖം "നഷ്ടപ്പെടുന്ന" അവസ്ഥയാകും! അതുകൊണ്ടീ വിഷയത്തിൽ..; "ഞാനീ നാട്ടുകാരനേയല്ല"! എനിക്കൊന്നും പറയാനുമില്ല! പക്ഷേ, ഒരു കാര്യം ഉറപ്പ്..!! "കര്‍മ്മം ഒരു ബൂമറാങ് പോലെയാണ്, അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തും!" ബൈബിൾ പറയുന്നു: "നിങ്ങൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവോ, അതുപോലെ നിങ്ങളോടും പെരുമാറപ്പെടും." (മത്തായി 7:2) ഈ തിരഞ്ഞെടുപ്പ് ഒരു പാഠപുസ്തകമാണ്. ഓരോ നീക്കവും, ഓരോ വാക്കും, ഓരോ തീരുമാനവും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. നാളെ, തലയുയർത്തി നിൽക്കാൻ ആർക്കൊക്കെ കഴിയും എന്ന് കാലം തെളിയിക്കും. ചിലപ്പോൾ, ചിരിപ്പിക്കുന്ന കാര്യങ്ങൾ പോലും പിന്നീട് ചിന്തിപ്പിക്കുന്നതാകാം. ഓർക്കുക, നിഷ്കളങ്കമായ ചിരിക്ക് പിന്നിൽ വലിയ സത്യങ്ങളുണ്ടാകാം!", എന്നായിരുന്നു ഷമ്മി തിലകന്റെ വാക്കുകൾ.
അതേസമയം, അമ്മ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15നാണ് നടക്കുക. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ശ്വേത മേനോനും നടന്‍ ദേവനുമാണ്. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുത്തിട്ടുണ്ട്.