'വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം'; 'വെയിലി'ന് അഞ്ച് ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് ഷെയ്ന്‍

By Web TeamFirst Published Nov 21, 2019, 11:29 PM IST
Highlights

'ഷെഹ്ല എന്ന പൊന്നുമോള്‍ടെ വേര്‍പാടില്‍ ആണ് കേരളം എന്നറിയാം. എന്നിരുന്നാലും തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ പറയാതെ വയ്യല്ലോ. എനിക്ക് പ്രിയപ്പെട്ട പ്രേക്ഷകരോട് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്.'

വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി താന്‍ എത്തുന്നില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് ഷെയ്ന്‍ നിഗം. അഞ്ച് ദിവസത്തെ ചിത്രീകരണം ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മനുഷ്യന്‍ എന്ന നിലയില്‍ വിശ്രമിക്കാനുള്ള ആവശ്യകത മാത്രമാണ് താന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഷെയ്ന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം.

ഷെയ്ന്‍ നിഗത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഷെഹ്ല എന്ന പൊന്നുമോള്‍ടെ വേര്‍പാടില്‍ ആണ് കേരളം എന്നറിയാം. എന്നിരുന്നാലും തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ പറയാതെ വയ്യല്ലോ. എനിക്ക് പ്രിയപ്പെട്ട പ്രേക്ഷകരോട് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. കഴിഞ്ഞ നാളുകളിലെ വിവാദങ്ങളും അതിന് ശേഷമുണ്ടായ പ്രശ്‌ന പരിഹാരങ്ങളും നിങ്ങള്‍ക്ക് അറിയാമല്ലോ. സംഘടന ഇടപെട്ട് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ഖുര്‍ബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 16-11-2019ല്‍ വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ ജോയിന്‍ ചെയ്തു. പ്രസ്തുത സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ സഹകരിക്കുന്നില്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. സിനിമക്ക് ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍ 24 ദിവസങ്ങള്‍ വേണ്ടി വരും. വെയില്‍ എന്ന സിനിമക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രതന്നെ ഉണ്ട്.

വെയില്‍ സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ പങ്കെടുത്ത സമയം വിവരം

16-11-2019 8.30AM 6.00 PM
17-11-2019 5.00AM 9.00 PM
18-11-2019 9.30AM 9.00 PM
19-11-2019 10.00 TO 20-11-2019 2.00 AM
20-11-2019 4.30PM TO 21-11-2019 2.00AM

രണ്ടുമണിക്ക് ശേഷം റൂമിലേക്ക് മടങ്ങിയ എനിക്ക് ചിത്രീകരണം ഉള്ളത് 21-11-2019 ഉച്ചക്ക് 12നാണ്. രാവിലെ 8 മണിക്ക് വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത്ത് എന്റെ അമ്മയെ ടെലിഫോണില്‍ വിളിക്കുകയും 'ഈ സ്വഭാവം ആണെങ്കില്‍ പാക്കപ്പ് വിളിക്കാന്‍ ആണ് എന്നോട് പറഞ്ഞിരിക്കുന്നത്' എന്നും പറഞ്ഞു. ഈ സിനിമ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ആത്മാര്‍ഥതയോടെ എത്രത്തോളം ഞാന്‍ കഷ്ടപെടുന്നു എന്നുണ്ടെങ്കിലും ഒടുവില്‍ പഴികള്‍ മാത്രമാണ് എനിക്ക് ലഭിക്കുന്നത്. പല ഗെറ്റപ്പുകളും വ്യത്യസ്ത ഇമോഷനുകള്‍ക്കും സാന്നിധ്യമുള്ള ഓരോ ദിവസങ്ങളും വിശ്രമമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതല്ല. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അല്‍പം വിശ്രമിക്കാനുള്ള ആവശ്യകത മാത്രമേ ഞാന്‍ ഉടനീളം ആവശ്യപെട്ടിരുന്നുള്ളൂ. തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ മാത്രമാണ് ഇത്തരത്തില്‍ ഒരു കുറിപ്പ് എഴുതിയത്. നിങ്ങളെങ്കിലും സത്യം മനസ്സിലാക്കണം.

click me!