
മുംബൈ: ബിഗ് ബോസ് 13ലൂടെ പ്രശസ്തയായ ബോളിവുഡ് നടി ഷെഫാലി ജെരിവാലയുടെ മരണത്തില്‍ അന്തരിച്ചു. മുംബൈ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മരണ കാരണം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് മുംബൈ പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. \
കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ജൂൺ 27-ന് വെള്ളിയാഴ്ച രാത്രി മുംബൈയിലെ ബെല്ലെവ്യൂ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഷെഫാലിയുടെ ഭർത്താവും നടനുമായ പരാഗ് ത്യാഗിയും ചിലരും ചേര്‍ന്നാണ് നടിയെ ആശുപത്രിയിൽ എത്തിച്ചത്.
2002-ൽ പുറത്തിറങ്ങിയ 'കാന്താ ലഗാ' എന്ന റീമിക്സ് മ്യൂസിക് വീഡിയോയിലൂടെ ''കാത്താ ലഗാ' ഗേള്‍' എന്ന പേര് നേടിയ ഷെഫാലി. ഈ ആല്‍ബം വന്‍ ഹിറ്റായതോടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടി. 2000-കളുടെ തുടക്കത്തിൽ പോപ്പ് സംസ്കാരത്തിന്റെ ഒരു പ്രതീകമായി മാറിയ ഈ വീഡിയോ, ഷെഫാലിയെ ഒരു ദേശീയ താരമാക്കി.
പിന്നീട്, 2004-ൽ സൽമാൻ ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച 'മുജ്സെ ഷാദി കരോഗി' എന്ന ചലച്ചിത്രത്തിൽ ഒരു ക്യാമിയോ വേഷത്തിൽ അവർ പ്രത്യക്ഷപ്പെട്ടു. 2019-ൽ ഷെഫാലി 'ബിഗ് ബോസ് 13' എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ വീണ്ടും ശ്രദ്ധ നേടി.
ഈ ഷോയിൽ, മുൻ കാമുകനായിരുന്ന സിദ്ധാർത്ഥ് ശുക്ലയുമായുള്ള ബന്ധം ഏറെ ചർച്ചയായി. 'നാച് ബലിയേ' 5, 7 എന്നീ ഡാൻസ് റിയാലിറ്റി ഷോകളിലും ഭർത്താവ് പരാഗിനൊപ്പം ഷെഫാലി പങ്കെടുത്തിരുന്നു. 2019-ൽ 'ബേബി കം നാ' എന്ന വെബ് സീരീസിലും അവർ പ്രത്യക്ഷപ്പെട്ടു.
ഷെഫാലിയുടെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ് മൂന്ന് ദിവസം മുമ്പ് പങ്കുവെച്ച ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളായിരുന്നു. 'ബ്ലിംഗ് ഇറ്റ് ഓൺ ബേബി!' എന്ന അടിക്കുറിപ്പോടെയായിരുന്നു ഈ ചിത്രങ്ങള്‍.
ഷെഫാലിയുടെ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ സ്ഥിരീകരിക്കപ്പെടുകയുള്ളൂ. മുംബൈ പോലീസ് അവരുടെ അന്ധേരിയിലെ വസതിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ഒപ്പം ഒരു ഫോറൻസിക് ടീമും സ്ഥലത്ത് പരിശോധന നടത്തി.