' ഹം ദേഖേംഗേ...' പ്രതിരോധത്തിന്റെ കവിതയ്ക്ക് ഗാനാവിഷ്കാരവുമായി ഗായിക പുഷ്പവതി

By Web TeamFirst Published Jan 8, 2020, 11:56 AM IST
Highlights

ഈ കവിതയുടെ ഗാനാവിഷ്കാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക പുഷ്പവതി. ഇതിന് മുമ്പ് ആസാദി മുദ്രാവാക്യം ഗാനരൂപത്തിൽ ചിട്ടപ്പെടുത്തി പുഷ്പവതി ആലപിച്ചത് ശ്രദ്ധേയമായിരുന്നു. 

ദില്ലി: മുഖം മറച്ചെത്തി ജെഎൻയുവിൽ അക്രമം അഴിച്ചുവിട്ടവർ‌ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം അലയടിക്കുകയാണ്. പ്രതിഷേധ കൂട്ടായ്മകളിൽ ഒത്തൊരുമിച്ച് രാജ്യം ഈ അനീതിക്കെതിരെ ശബ്ദമുയർത്തുന്നു. കവിതയും പാട്ടു മുദ്രാവാക്യങ്ങളാക്കുകയാണ് ഓരോ പ്രതിഷേധക്കൂട്ടായ്മയും. ജാമിയ മിലിയ സർവ്വകലാശാലയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കാൺപൂർ ഐഐടി വിദ്യാർത്ഥികൾ പാക് കവി ഫൈസ് അഹമ്മദ് ഫൈസിന്റെ ഹം ദേഖേംഗേ എന്ന കവിത ആലപിച്ചത് വിവാദത്തിന് കാരണമായിത്തീർന്നിരുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഈ കവിതയുടെ ഗാനാവിഷ്കാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക പുഷ്പവതി. ഇതിന് മുമ്പ് ആസാദി മുദ്രാവാക്യം ഗാനരൂപത്തിൽ ചിട്ടപ്പെടുത്തി പുഷ്പവതി ആലപിച്ചത് ശ്രദ്ധേയമായിരുന്നു. സമൂഹത്തിലെ വിഷയങ്ങളോട് സർഗാത്മകമായി പ്രതികരിക്കുന്ന കലാകാരിയാണ് പുഷ്പവതി. സാൾട്ട് ആന്റ് പെപ്പർ, വിക്രമാദിത്യൻ, നമ്മൾ, കായംകുളം കൊച്ചുണ്ണി  തുടങ്ങി നിരവധി സിനിമകളിലും പുഷ്പവതി പാട‍ിയിട്ടുണ്ട്. ആകാശവാണിയിലെ ബി ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയാണ് ഇവർ. 

പാക് പ്രസിഡന്റായിരുന്ന സിയാ ഉൾ ഹഖിന്റെ തന്നെ 'തീവ്ര മതാഭിനിവേശം' എന്ന നയം ഉപയോഗിച്ച്‌ ഫൈസ് അഹമ്മദ് ഫൈസ് എഴുതിയ കവിതയാണ്‌, ' ഹം ദേഖേംഗേ..' - അതായത്, 'നമുക്ക് കാണാം.. ' എന്ന്. സൃഷ്ടിച്ച ദൈവം മനുഷ്യന്‌ ചിന്തിക്കാന്‍ ഒരു തലച്ചോറും വഴികാട്ടിയായൊരു പുണ്യഗ്രന്ഥവും, അതുപയോഗിച്ച്‌ ഈ ഭൂമിയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും തന്നു . പക്ഷേ, അന്ത്യനാളില്‍ ദൈവത്തിന്റെ മുന്നില്‍ നമുക്ക്‌ ഹാജരാവേണ്ടി വരുമെന്നും ചെയ്തതിനൊക്കെയും അന്ന്  നമുക്ക്‌ ന്യായം ബോധിപ്പിക്കേണ്ടി വരുമെന്നും ആണല്ലോ മതം പറയുന്നത്‌. അതേ നാണയത്തില്‍ തന്നെ സിയയ്ക്കുള്ള മറുപടി നല്‍കുകയാണ്‌ ഫൈസ്‌ കവിതയിലൂടെ. സിയ ഇന്ന് കാണിക്കുന്നതിനെല്ലാം ഖയാമന്നാളിൽ ദൈവത്തിനുമുന്നിൽ മറുപടി നൽകേണ്ടി വരും എന്നാണ് കവിതയിൽ പറയുന്നത്. 


 


 

click me!