എനിക്ക് ജനിക്കാതെ പോയ അനിയനാണല്ലോടായെന്നായിരുന്നു എം ജി രാധാകൃഷ്‍ണൻ പറഞ്ഞത്, ഓര്‍മ്മയുമായി ജി വേണുഗോപാല്‍

By Web TeamFirst Published Jul 2, 2020, 7:29 PM IST
Highlights

കലാജീവിതത്തിലും വ്യക്തി ജീവിതത്തിലും തനിക്ക് എത്രത്തോളം പ്രാധാന്യമായിരുന്നു സംഗീതജ്ഞൻ എം ജി രാധാകൃഷ്‍ണൻ എന്ന് പറയുകയാണ് ഗായകൻ ജി വേണുഗോപാല്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതജ്ഞൻ എം ജി രാധാകൃഷ്‍ണന്റെ ഓര്‍മ്മ ദിവസമാണ് ഇന്ന്. തന്റെ കലാജീവിതത്തില്‍ എം ജി രാധാകൃഷ്‍ണന് എത്രത്തോളം പ്രാധാന്യമുണ്ട് എന്ന് പറയുകയാണ് ഗായകൻ ജി വേണുഗോപാല്‍. എം ജി രാധാകൃഷ്‍ണന്റെ പാട്ടുകള്‍ ഇന്നും ഒട്ടേറെ ആരാധകരുണ്ട്. ആദ്യത്തെ രണ്ടു സിനിമകളിൽ അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയെങ്കിലും, "നിനക്കൊരു മുഴുനീള പാട്ടു തരാൻ പറ്റുന്നില്ലല്ലോ" എന്ന് ചേട്ടൻ എപ്പോഴും വേവലാതിപ്പെട്ടു. അപ്പോഴൊക്കെ അൽപ്പം തമാശയായി ഞാൻ പറയും, "blood is thicker than water". ഞാൻ പറയുന്നതിന്റെ പൂർണ അർത്ഥം ഗ്രഹിച്ചു അദ്ദേഹം ഉടൻ പറയും,"എടാ, അങ്ങനെ പറയല്ലേടാ, നീയെന്റെ അമ്മയുടെ വയറ്റിൽ ജനിക്കേണ്ടതായിരുന്നു, എനിക്ക് ജനിക്കാതെ പോയ അനിയനാണല്ലോടാ നീയെന്ന് എം ജി രാധാകൃഷ്‍ണൻ പറഞ്ഞിരുന്നതായി ജി വേണുഗോപാല്‍ അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു.

ജി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് എം ജി രാധാകൃഷ്‍ണന്റെ ഓർമ്മ ദിവസം.
ഗാനവാണിയുടെ ആകാശത്തിൽ

ആദ്യത്തെ രണ്ടു സിനിമകളിൽ അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയെങ്കിലും,നിനക്കൊരു മുഴുനീള പാട്ടു തരാൻ പറ്റുന്നില്ലല്ലോ" എന്ന് ചേട്ടൻ എപ്പോഴും വേവലാതിപ്പെട്ടു. അപ്പോഴൊക്കെ അൽപ്പം തമാശയായി ഞാൻ പറയും, blood is thicker than water. ഞാൻ പറയുന്നതിന്റെ പൂർണ അർത്ഥം ഗ്രഹിച്ചു അദ്ദേഹം ഉടൻ പറയും,"എടാ, അങ്ങനെ പറയല്ലേടാ, നീയെന്റെ അമ്മയുടെ വയറ്റിൽ ജനിക്കേണ്ടതായിരുന്നു, എനിക്ക് ജനിക്കാതെ പോയ അനിയനാണല്ലോടാ നീ.

മണിച്ചിത്രത്താഴിനുസംഗീതം നൽകാൻ ആലപ്പുഴയ്ക്ക് പോയ ചേട്ടൻ മടങ്ങി വന്നത് ഭ്രാന്തമായ അവസ്ഥയിലായിരുന്നു. ഞാൻ സിനിമാ സംഗീതം ഉപേക്ഷിക്കാൻ പോകുന്നു, എനിക്ക് മടുത്തു എന്ന് പ്രഖ്യാപിച്ചു. ആകാശവാണിയിലെ സർവസ്വതന്ത്രമായ സംഗീത സംവിധാന പ്രക്രിയയിൽ നിന്ന് വിഭിന്നമായി സിനിമ മേഖലയിലെ തിരുത്തലുകളും ഇടപെടലുകളുമൊന്നും അദ്ദേഹത്തിന് സഹിക്കാൻ പറ്റുന്നതല്ലായിരുന്നു. ആ സിനിമയിൽ നിന്നൊഴിവാകാനായി ഇരുപത്തിമൂന്നു ദിവസത്തെ മെഡിക്കൽ ലീവ് എടുത്തു, തിരുമ്മലിനായി അദ്ദേഹം സ്ഥലം വിട്ടു. പക്ഷെ മടങ്ങി വരുമ്പോൾ, ഫാസിൽ അദ്ദേഹത്തിനായി കാത്തിരിപ്പുണ്ടായിരുന്നു.

മറ്റൊരു ഗായകനെ കൊണ്ട് പാടിച്ച "ഒരു മുറയ് വന്ത് പാർത്തായ" യുടെയും "പഴം തമിഴ് പാട്ടിന്റെയും" ട്രാക്ക്, തൃപ്‍തിയാകാതെ വീണ്ടും എന്നെക്കൊണ്ട് പാടിച്ചു. "എടാ, ദാസിനെ കേൾപ്പിക്കാനാണ്, നീ ഒന്നുകൂടി പാടിത്താ" എന്ന് ചേട്ടൻ പറയുമ്പോൾ എനിക്കതൊരു ട്രാക്ക് മാത്രമാണെന്ന നിരാശയായിരുന്നില്ല. രാധാകൃഷ്‍ണൻ ചേട്ടന്റെ ഏത് ആവശ്യവും ഉത്തരവ് പോലെയാണ് അദ്ദേഹം കണ്ണടയ്ക്കും വരെ ഞാൻ നിറവേറ്റിയിട്ടുള്ളത്.

ഹാർമോണിയവും തബലയും മാത്രം വച്ച് പാടിയ ആ ട്രാക്കുകൾ മദ്രാസിൽ പോയി ദാസേട്ടനെക്കൊണ്ട് പാടിച്ചു മടങ്ങിവന്നപ്പോൾ രാധാകൃഷ്‍ണൻ ചേട്ടൻ പറഞ്ഞു പാട്ട് ആരാ പാടിയതെന്ന് ഞാൻ ദാസിനോട് ചോദിച്ചപ്പോൾ പറഞ്ഞതെന്താന്നറിയാമോ. എന്തായിരിക്കും ആ ഉത്തരമെന്നു ഞാൻ കാതോർത്തു. ആരായാലും ശരി, ശുദ്ധമായി പാടിയിട്ടുണ്ട്, എന്നായിരുന്നത്രെ ദാസേട്ടന്റെ മറുപടി. ജീവിതത്തിൽ കിട്ടിയ അസുലഭ ബഹുമതികൾക്കൊപ്പം ആ രണ്ടു വാചകങ്ങളും ഞാൻ ചേർത്ത് വയ്ക്കുന്നു.

ആ സിനിമയിൽ ആദ്യം ഉദ്ദേശിക്കാത്തൊരു ഗാനസന്ദർഭം ഉരുത്തിരിഞ്ഞുവന്നപ്പോൾ രാധാകൃഷ്‍ണൻ ചേട്ടൻ വീണ്ടും എന്നെ വിളിച്ചു. "അക്കുത്തിക്കുത്താനക്കൊമ്പിൽ" എന്ന ഗാനം എന്നെക്കൊണ്ടു പാടിക്കണമെന്ന് ആദ്യം ഫാസിലിനോടു നിർദ്ദേശിച്ചത് സുരേഷ് ഗോപിയാണ്. രാധാകൃഷ്‍ണൻ ചേട്ടൻ പൂർണമായി പിന്തുണയ്ക്കുകയും ചെയ്‍തു. പക്ഷെ സിനിമയിലെ പല നിഗൂഢ പ്രശ്‍നങ്ങൾ കാരണം ആ പാട്ട് ദൃശ്യവൽക്കരണത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ടു.

പെരുന്തച്ചൻസംവിധാനം ചെയ്ത അജയൻ, അരവിന്ദ് സ്വാമിയെ നായകനാക്കി എടുക്കാൻ ഉദ്ദേശിച്ച സിനിമയിൽ ഒഎൻവി/ എം ജി രാധാകൃഷ്‍ണൻ കൂട്ടുകെട്ടിൽ രണ്ടു പാട്ടുകൾ റെക്കോർഡ് ചെയ്യപ്പെട്ടു, പക്ഷെ സിനിമ ഇറങ്ങാതെ പോയത് പാട്ടിന്റെ മധുരമില്ലാതാക്കി. മംഗല്യത്തിരുമുഹൂർത്തം കഴിഞ്ഞു മനസ്സിൽ മന്ദാര മലർമാല വാടിക്കരിഞ്ഞു എന്ന വരികൾ പോലെത്തന്നെ വീണ്ടും എന്റെ മനസ്സിൽ ആഗ്രഹം വാടിക്കരിഞ്ഞു.

ഇക്കാലത്തൊക്കെയും രാധാകൃഷ്‍ണൻ ചേട്ടന്റെ ഈണത്തിൽ ധാരളം സി ഡി കളിലും ആൽബമുകളിലും സീരിയലുകളിലും ഞാൻ പാടിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ലളിതഗാനങ്ങൾ തന്ന ജീവനാണ് എന്നും എന്നെ മുന്നോട്ടു നടത്തിയത്. ആ ഗാനങ്ങളിൽ പലതിലും എന്റെ ശബ്‍ദത്തിന്റെ ജീവൽ സ്‍പർശത്തിന് അദ്ദേഹം നൽകിയ വിലയറിഞ്ഞ ഒരു സന്ദർഭം പറയാതെ വയ്യ. രാധാകൃഷ്‍ണൻ ചേട്ടനെ ആദരിക്കുന്ന വലിയൊരു ചടങ്ങ് തിരുവനന്തപുരം സെനറ്റ് ഹാളിൽ നടക്കുന്നു. ഞാൻ ചെന്നൈയിൽ നിന്ന് വരാൻ ഒരുങ്ങിയെങ്കിലും പരിപാടിയുടെ ഒരു സ്പോൺസറായ തിരുവനന്തപുരത്തെ ഒരു ബാർ/ ഹോട്ടൽ ഉടമയും ഞാനുമായുള്ള മുൻകാല അസ്വാരസ്യം മൂലം ആ സാധ്യത മുടങ്ങി. ഞാൻ വന്നു പാടിയാൽ താൻ പിന്മാറുമെന്ന് സ്പോൺസർ ഭീഷണി മുഴക്കിയപ്പോൾ രാധാകൃഷ്‍ണൻ ചേട്ടന് എന്നെ ഒഴിവാക്കുകയല്ലാതെ വഴിയില്ലാതായി. പക്ഷെ ആ ലളിതഗാനസന്ധ്യയിൽ എന്റെരണ്ടു പാട്ടുകൾ ആരെയും കൊണ്ട് പാടിക്കാതെ അദ്ദേഹം എന്റെ ഇടം അവിടെ ഒഴിച്ചിട്ടു എന്നറിഞ്ഞപ്പോൾ ആയിരമായിരം കയ്യടികളെക്കാൾ ഉച്ചത്തിൽ മനസ്സ് തുടിക്കുകയായിരുന്നു. കാവേരി, ഹരിതവനത്തിന്റെ എന്നീ രണ്ടു ഗാനങ്ങൾ അങ്ങനെ അന്ന് പാടാതെ ശ്രദ്ധിക്കപ്പെട്ടു. വേണു, നിനക്കല്ലാതെ മറ്റൊരാൾക്ക് ആ പാട്ടുകൾ നീ പാടുന്ന പോലെ പാടാൻ പറ്റാത്തതുകൊണ്ട് ഞാനതു ഒഴിവാക്കി - അന്നത്തെ അസിസ്റ്റന്റ് എം  ജയചന്ദ്രൻറെ കയ്യിൽ എന്റെ വീട്ടിൽ കൊടുത്തുവിട്ട കത്തിൽ രാധാകൃഷ്‍ണൻ ചേട്ടൻ എഴുതിയ വരികൾ.  ആ വരികളിലും സുന്ദരമായ ഏതു ഗാനമാണ് അദ്ദേഹത്തിന് ഇനി എനിക്ക് നൽകാൻ കഴിയുക?

ആ ഗാന വസന്തത്തിന് തിരശീല വീഴുന്നതിനു തൊട്ടു മുൻപാണ് ഞങ്ങളുടെ ഏറ്റവും അവിസ്‍മരണീയമായ സിനിമാഗാന സമാഗമം. എം എ നിഷാദിന്റെ പകൽ  എന്ന ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ രചനയ്ക്ക് രാധാകൃഷ്‍ണൻ ചേട്ടന്റെ അതിസുന്ദരമായൊരു സംഗീത സാക്ഷാത്കാരം. " എന്തിത്ര വൈകി നീ സന്ധ്യേ മനസ്സിന്റെ ചന്ദ്രോദയത്തിന്നു സാക്ഷിയാകാൻ.  പലപ്പോഴും എന്റെ ജീവിത സന്ധികളുടെ ഗാനാക്ഷരങ്ങൾ ഈണം ചേരാറുള്ളതുപോലെ,  ആപാട്ടിലും ആ സന്ദർഭത്തിന്റെ സാരാംശം അലിഞ്ഞു ചേർന്നിരുന്നു. രാധാകൃഷ്‍ണൻ ചേട്ടനുമൊത്തുള്ള ഗാനചന്ദ്രോദയം എന്തിത്ര വൈകിയെന്ന ചോദ്യം പോലെ, വിഷാദാത്മകമായ ഈണവും. ആ പാട്ടിലെ അടുത്ത ഈരടികൾ അതിലേറെ ഹൃദയവേദനകളോടെ മാത്രമേ പാടാനാകു.  തൂവലുപേക്ഷിച്ചു പറന്നുപോം എന്റെയീ. തൂമണിപ്രാവിനെ താലോലിക്കാൻ. എന്ന വരികൾ എഴുതി ഗിരീഷും സംഗീതം പകർന്ന രാധാകൃഷ്‍ണൻ ചേട്ടനും പറന്നകന്നുപോയീ. പിന്നെയും പിന്നെയും താലോലിക്കാൻ കാത്തു നിൽക്കാതെ.

അവസാന ഗാനമൊക്കെ റെക്കോർഡ് ചെയ്യുമ്പോൾ രാധാകൃഷ്‍ണൻ ചേട്ടന് എഴുന്നേറ്റു നിൽക്കാൻ പോലും വയ്യ. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയിട്ടേ ഞാൻ ഏതു പാട്ടും പാടിയിട്ടുള്ളു.  എന്തിത്ര വൈകി. റെക്കോർഡിങ്ങിനു തൊട്ടു മുൻപ് ഞാൻ ചോദിച്ചു.  ചേട്ടാ ഒന്നെഴുന്നേറ്റു നിൽക്കാമോ. എനിക്കനുഗ്രഹം വാങ്ങണം.  ഇരുന്നിടത്തുനിന്നു പൊങ്ങാനാകാതെ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞൊഴുകി. നീയെന്നെ കരയിക്കാനാണോടാ പുറപ്പാട് എന്നെന്നോട് ചോദിച്ചു.

എന്റെ സിനിമാഗാന ജീവിതം കാൽ നൂറ്റാണ്ടെത്തുമ്പോൾ രാധാകൃഷ്‍ണൻ ചേട്ടനുണ്ടായിരുന്നു. രണ്ടായിരത്തി ഒൻപതിലെ ആ ചടങ്ങിന് എന്റെ പ്രൈമറി സ്‍കൂൾ ആയ കാർമൽ സ്‍കൂളിന്റെ മുകൾ നിലയിലേയ്ക്ക് ചേട്ടനെ കസേരയിലിരുത്തി എടുത്തു കൊണ്ട് പോകുകയായിരുന്നു. എടാ, സപ്രമഞ്ചത്തിൽ രാജാക്കന്മാർ മാത്രമേ ഇങ്ങനെ വന്നിട്ടുള്ളൂ. ഇതൊക്കെ ഒരു ഭാഗ്യമാ. കുലുങ്ങിക്കുലുങ്ങി മുകളിലോട്ടു കയറുമ്പോൾ, വേദന മറന്നും ചേട്ടൻ ചിരി പൊട്ടിച്ചു.

click me!