
മുംബൈ: രണ്‍വീര്‍ സിംഗ് ആലിയ ഭട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന കരണ്‍ ജോഹര്‍ ചിത്രമാണ് 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി'. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 3.21 മിനുട്ട് ദൈർഘ്യമുള്ള ട്രെയിലര്‍ ചിത്രത്തിന്‍റെ പ്ലോട്ട് സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ടിപ്പിക്കല്‍ കരണ്‍ ജോഹര്‍ ചിത്രത്തിന്‍റെ എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്ന് വ്യക്തമാണ്.
വ്യത്യസ്തമായ കുടുംബ പാശ്ചത്തലത്തില്‍ നിന്നും വരുന്ന റോക്കിയും റാണിയും തമ്മില്‍ പ്രേമിക്കുകയും അവരുടെ കുടുംബങ്ങളെ തമ്മില്‍ മനസിലാക്കാന്‍ ഇരു കുടുംബത്തിലും മൂന്ന് മാസം വീതം അവര്‍ മാറി താമസിക്കുന്നതുമാണ് കഥ. അതേ സമയം ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ വിവാദവും ഉടലെടുത്തിട്ടുണ്ട്.
രവീന്ദ്ര നാഥ ടാഗോറിന്‍റെ ചിത്രം മനസിലാകാതെ റോക്കിയായ രണ്‍വീര്‍ സിംഗ് മുത്തച്ഛ എന്ന് വിളിച്ച് തൊഴുന്നതാണ് വിവാദമായത്. ദേശീയ ഗാനം എഴുതിയ നൊബെല്‍ സമ്മാനം വിജയിച്ച ടാഗോറിനെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെന്നാണ് വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ കരണ്‍ ജോഹറിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
അതേ സമയം ട്രെയിലര്‍ കാണുമ്പോള്‍ തന്‍റെ സ്ഥിരം ശൈലിയില്‍ ഗംഭീരമായി സംവിധായകന്‍ എന്ന നിലയില്‍ തിരിച്ചുവരവിനായി കരണ്‍ ശ്രമിക്കുന്നുവെന്നത് വ്യക്തമാണ്. 2016-ലെ ഏ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രത്തിന് ശേഷം കരണ്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന്‍റെ ആദ്യ തിയറ്റര്‍ റിലീസാണ് റോക്കി ഔർ റാണി കി പ്രേം കഹാനി. അതിനിടയില്‍ നെറ്റ്ഫ്ലിക്സ് ആന്തോളജികളായ ലസ്റ്റ് സ്റ്റോറീസ്, ഗോസ്റ്റ് സ്റ്റോറീസ് എന്നിവയില്‍ കരണ്‍ രണ്ട് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു.
ബോളിവുഡ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും മനസില്‍ കാണുന്ന മ്യൂസിക്ക് ലൌ ഡ്രാമയായിരിക്കും ചിത്രം എന്ന് നേരത്തെ കരണ്‍ അറിയിച്ചിരുന്നു. ജയാ ബച്ചൻ, ധർമേന്ദ്ര, ശബാന ആസ്മി തുടങ്ങിയ ബോളിവുഡിലെ ഇതിഹാസങ്ങൾ ചിത്രത്തിലെ സഹതാരങ്ങളായി എത്തുന്നുണ്ട്. ജൂലൈ 28നാണ് ചിത്രം റിലീസാകുന്നത്.
വന്‍ പരാജയമായ സർക്കസിലാണ് രൺവീർ അവസാനമായി അഭിനയിച്ചത്. ആലിയ അവസാനമായി അഭിനയിച്ചത് ബ്രഹ്മാസ്ത്രയിലാണ്. ഈ വർഷം ഹാർട്ട് ഓഫ് സ്റ്റോൺ എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിലൂടെ ഹോളിവുഡിൽ ആലിയ അരങ്ങേറ്റം കുറിക്കുന്നണ്ട് ഇതിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
'ഭക്ഷണത്തിനായി ഹോട്ടലിന് മുന്നിൽ ഭിക്ഷ യാചിച്ചിട്ടുണ്ട്'; അനുഭവം പറഞ്ഞ് വിദ്യാ ബാലൻ
പ്രതീക്ഷകൾ തെറ്റിയില്ല; അഞ്ചാം സീസണിൽ ആഞ്ഞടിച്ചത് 'മാരാർ തരംഗം' തന്നെ