
മുംബൈയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതിന്റെ കാരണം തുറന്ന് പറഞ്ഞ് അനുരാഗ് കശ്യപ്. ഹിന്ദി സിനിമാ വ്യവസായത്തിന്റെ അന്തരീക്ഷം തന്നെ തളർത്തിയെന്നും വിഷാദത്തിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡിന്റെ ബോക്സ് ഓഫീസ് കണക്കുകളോടുള്ള അമിതമായ അഭിനിവേശവും സിനിമകളുടെ ഗുണനിലവാരത്തിലെ ഇടിവും കണ്ട് തനിക്ക് മടുത്തുവെന്നും കശ്യപ് പറഞ്ഞു. ദക്ഷിണേന്ത്യയിലേക്ക് താമസം മാറിയ ശേഷം, മദ്യപാനം ഉപേക്ഷിച്ചുവെന്നും വ്യായാമം ചെയ്യാൻ തുടങ്ങിയെന്നും എക്കാലത്തേക്കാളും കൂടുതൽ എഴുതാൻ തുടങ്ങിയെന്നും കശ്യപ് വ്യക്തമാക്കി. സുധീർ ശ്രീനിവാസന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കരിയർ തകർച്ചയിലാണെന്ന് കരുതി ചില സഹപ്രവർത്തകർ അകന്നു. ഈ സമയം, ഞാൻ ഒരു വിഷാദത്തിലേക്ക് പോയി. ഇപ്പോൾ അതിൽ നിന്ന് പുറത്തുവന്നു. ഇപ്പോൾ ഞാൻ എന്നെത്തന്നെ ആസ്വദിക്കുന്നു. ഹിന്ദി സിനിമകൾ കാണുന്നത് നിർത്തി. ആദ്യമായി സിനിമ ചെയ്യുന്നവരുടെ ധാരാളം സിനിമകൾ ഞാൻ കാണാൻ തുടങ്ങി. ധാരാളം മലയാള സിനിമകൾ കാണാൻ തുടങ്ങി. റൈഫിൾ ക്ലബ്ബിൽ പ്രവർത്തിച്ചത് തന്റെ സൃഷ്ടിപരമായ തീപ്പൊരി വീണ്ടും ജ്വലിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബോളിവുഡ് സഹപ്രവർത്തകർ അദ്ദേഹത്തെ പൂർണ്ണമായും ഒഴിവാക്കാൻ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്റെ മദ്യപാനത്തെക്കുറിച്ച് ആളുകൾ സംസാരിക്കുന്നു. വിഷാദത്തെക്കുറിച്ച് ആളുകൾ സംസാരിക്കുന്നു. ഞാൻ വഴിതെറ്റുകയാണെന്ന് ആളുകൾ പറയുന്നു. ഇങ്ങനെയുള്ള ഒരിടത്ത് ഞാൻ എന്തിനാണ് നിൽക്കുന്നത്. അവർ എന്റെ രക്ഷകനാകാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യം ഉപേക്ഷിക്കാനുള്ള തീരുമാനം നിർബന്ധിതമായിരുന്നില്ല. എനിക്ക് ആളുകളുമായി ഇടപെടേണ്ടതില്ല. ഞാൻ വ്യായാമം ചെയ്യാൻ തുടങ്ങി. ഞാൻ എഴുതാൻ തുടങ്ങിയെന്നും അദ്ദേഹം പങ്കുവെച്ചു. ഹിന്ദി സിനിമാ വ്യവസായം അമിതമായി പണക്കൊതിയന്മാരാണെന്ന് കശ്യപ് മുമ്പ് വിമർശിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് തന്റെ സ്വപ്ന പദ്ധതിയായ മാക്സിമം സിറ്റി ഉപേക്ഷിച്ചതിനുശേഷം തന്റെ മാനസികാരോഗ്യം തകർന്നുവെന്നും അദ്ദേഹം പറഞ്ഞു. നിഷാഞ്ചി സെപ്റ്റംബർ 19 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. അതേസമയം ബന്ദറും കെന്നഡിയും പുറത്തുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.