
മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരി സുബിയുടെ മരണം ആരാധകരെ ഞെട്ടിച്ചിരുന്നു. 42 വയസായിരുന്നു സുബി സുരേഷിന്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു സുബിയുടെ മരണം സംഭവിച്ചത്. ഇപ്പോള്‍ സുബി സുരേഷിന്റെ ജന്മവാര്‍ഷികത്തില്‍ താരത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് കുടുംബം.
സുബി നമ്മളെ വിട്ടുപോയി എന്ന് തോന്നുന്നില്ല എന്ന് കലാഭവൻ രാഹുല്‍ വ്യക്തമാക്കുന്നു. സുബിയുടെ ജന്മദിനമാണ് ഇന്ന്. സുബി ഇന്ന് നമ്മളോടൊപ്പമില്ല. എങ്കിലും ഇവിടെ എവിടെയോ ഉള്ളതുപോലെയാണ്. നമ്മുടെ അടുത്ത് നിന്ന് അകന്നുപോയതായി തോന്നുന്നില്ല ഞങ്ങള്‍ക്ക്. എല്ലാവരും സന്തോഷിച്ചിരിക്കാൻ ആഗ്രഹിക്കുന്നയാളായിരുന്നു സുബി. സുബിയുടെ ഓര്‍മകള്‍ മനസില്‍ നിലനില്‍ക്കുന്നുണ്ടെന്നും പറയുന്നു കലാഭവൻ രാഹുല്‍.
ഞങ്ങള്‍ ചേച്ചിക്ക് വേണ്ടി ഒരു കേക്ക് മുറിക്കുന്നുണ്ട് എന്നാണ് സുബിയുടെ സഹോദരി വ്യക്തമാക്കിയത്. വീട്ടിലെ എല്ലാവരുടെയും ജന്മദിനത്തിന് കേക്ക് വാങ്ങിക്കണമെന്ന് ചേച്ചിക്ക് നിര്‍ബന്ധമാണ്. ഞങ്ങളുടെയൊപ്പം ചേച്ചി എപ്പോഴുമുണ്ട് എന്നും പറയുന്നു സഹോദരി. സുബി സുരേഷിന്റെ ജന്മ വാര്‍ഷികത്തിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.
ബ്രേക്ക് ഡാൻസിലൂടെയാണ് സുബി കലാരംഗത്ത് ആദ്യം എത്തുന്നത്. സ്‍കൂള്‍ പഠനകാലത്ത് സുബി സുരേഷ് ബ്രേക്ക് ഡാൻസ് പഠിച്ചിരുന്നു. മിമിക്സ് വേദിയില്‍ സജീവ സാന്നിദ്ധ്യമായി കലാലോകത്ത് ശ്രദ്ധയാകര്‍ഷിച്ച താരമായി സുബി സുരേഷ് പിന്നീട്. സ്റ്റേജ് ഷോയില്‍ അനിവാര്യ സാന്നിദ്ധ്യമായിരുന്നു വര്‍ഷങ്ങളോളം സുബി സുരേഷ്. യുട്യൂബ് ചാനലുമായും സുബി സുരേഷ് രംഗത്ത് എത്തിയിരുന്നു. നിരവധി ആരാധകരെ യൂട്യൂബ് ചാനലിലൂടെയും സ്വന്തമാക്കിയ സുബി സുരേഷ് കലാലോകത്ത് നിറഞ്ഞുനില്‍ക്കുകയായിരുന്നു മരണം സംഭവിച്ചത്. നിരവധി വിജയ ചിത്രങ്ങളിലും സുബി സുരേഷ് മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്.
തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി സുരേഷ്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‍കൂളില്‍ വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസം എറണാകുളം സെന്റ് തെരേസാസിലായിരുന്നു. അംബികയും സുരേഷുമാണ് സുബിയുടെ മാതാപിതാക്കള്‍.
Read More: മാസാകാൻ ശിവണ്ണ, പാൻ ഇന്ത്യൻ ചിത്രം 'ഗോസ്റ്റ്' റിലീസിന് തയ്യാറായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക