supriya menon|'ഉള്ളില്‍ വലിയ വിപത്തിനെക്കുറിച്ചുള്ള വേവലാതി ആയിരുന്നു'; സുപ്രിയ മേനോന്‍

By Web TeamFirst Published Nov 21, 2021, 5:20 PM IST
Highlights

അച്ഛന്‍റെ ഓര്‍മ്മയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സുപ്രിയ മേനോന്‍.

ഴിഞ്ഞ ആഴ്ചയായിരുന്നു നിർമാതാവും നടൻ പൃഥ്വിരാജിന്റെ(Prithviraj Sukumaran)ഭാര്യയുമായി സുപ്രിയ മേനോന്റെ(supriya menon) അച്ഛന്റെ വിയോ​ഗം. കാൻസർ ബാധിതനായി കഴിഞ്ഞ ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം. അച്ഛൻ മരിച്ച് ദിവസങ്ങൾ കഴിയുമ്പോൾ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് സുപ്രിയ. അച്ഛനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും സുപ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

സുപ്രിയ മേനോന്റെ വാക്കുകൾ

കഴിഞ്ഞ ഞായറാഴ്ച (നവംബർ 14) എനിക്ക് എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം നഷ്ടപ്പെട്ടു. എന്റെ ഡാഡി (വിജയ് കുമാർ മേനോൻ) പതിമൂന്ന് മാസത്തിലേറെയായി ക്യാൻസറിനോട് പോരാടി ജീവിതത്തോട് വിട പറഞ്ഞു. അച്ഛനായിരുന്നു എന്റെ എല്ലാം! എന്റെ കരുത്തും പ്രാണവായുവും അദ്ദേഹമായിരുന്നു. 

ഒറ്റമകളായിരുന്നുവെങ്കിലും സ്‌കൂളിലും കോളജിലും പഠിച്ചുകൊണ്ടിരുന്നപ്പോഴോ, ജീവിക്കാൻ തിരഞ്ഞെടുത്ത തൊഴിലിലോ, ഞാൻ വിവാഹം കഴിക്കാൻ തിരഞ്ഞെടുത്ത പുരുഷനിലോ എന്റെ സ്വപ്നങ്ങളിലെവിടെയും ഒരു തടസ്സമായി അച്ഛൻ നിന്നിട്ടില്ല. എന്നും എന്നെ പിന്തുണച്ചിരുന്നു. എന്റെ ഇടർച്ചകളിലും വീഴ്ച്ചകളിലും താങ്ങാനായി എന്റെ നിഴൽ പോലെ നിന്നു. എന്റെ എല്ലാ നന്മയും തുറന്നു സംസാരിക്കുന്ന രീതി, സത്യസന്ധത, ആത്മാർഥത, ശക്തി അതെല്ലാം അദ്ദേഹത്തിൽ നിന്നും  കിട്ടിയതാണ്.

Read Also: supriya menon| സുപ്രിയ മേനോന്‍റെ പിതാവ് അന്തരിച്ചു

സ്വന്തം കാലിൽ നിൽക്കാൻ എന്നെ പ്രാപ്തയാക്കിയത് ഡാഡിയാണ്. അല്ലിയോടും അദ്ദേഹം അങ്ങനെതന്നെ ആയിരുന്നു. അവൾ ജനിച്ചത് മുതൽ ഡാഡി അവൾക്കൊപ്പം ഉണ്ടായിരുന്നു.  നടക്കാൻ പോകുമ്പോൾ അവളെ ഒപ്പം കൂട്ടി, അവളെ പിച്ചവയ്ക്കാൻ പഠിപ്പിച്ചു, കളിസ്ഥലങ്ങളിൽ കളിക്കാൻ കൊണ്ടുപോയി, സ്കൂളിൽ നിന്നും സംഗീത ക്ലാസ്സിൽ നിന്നും അവളെ കൂട്ടിക്കൊണ്ടുവന്നു, അദ്ദേഹം അവളുടെയും ഡാഡി ആയിമാറി. അല്ലി ജനിച്ച ശേഷം അച്ഛന്റെ ലോകം അവളായിരുന്നു.

ഡാഡിക്ക് ക്യാൻസറാണെന്ന് കണ്ടുപിടിച്ച പതിമൂന്ന് മാസങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയമായിരുന്നു. ഒരു വശത്ത്, മിക്ക ആളുകളുടെയും മുന്നിൽ എല്ലാം ശരിയാണെന്ന് നടിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുമ്പോൾ, ഉള്ളിൽ അവസാനഘട്ട കാൻസർ കൊണ്ടുണ്ടാകാൻ പോകുന്ന വലിയ വിപത്തിനെക്കുറിച്ചുള്ള വേവലാതികൾ ആയിരുന്നു. ക്യാൻസർ മുഴുവൻ കുടുംബത്തെയും ബാധിക്കുന്നു, അത് സത്യമാണ്. 

അച്ഛൻ എന്നെ കൈപിടിച്ച് ഒപ്പം നടത്തി വളർത്തിയതുപോലെ കഴിഞ്ഞ ഒരു വർഷം ഞാൻ അച്ഛന്റെ കൈപിടിച്ച് ആശുപത്രികളിലും പുറത്തും നടക്കുകയായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഈ യാത്രയിൽ എന്നെ താങ്ങി നിർത്തിയത്. 

അച്ഛന്റെ ചിതാഭസ്മം ഉൾക്കൊള്ളുന്ന കലശത്തിലേക്ക് നോക്കുമ്പോൾ അദ്ദേഹം ഇനിയില്ല എന്നുള്ള സത്യം ഞാൻ മനസിലാക്കുന്നു. എങ്കിലും അച്ഛൻ എന്നെന്നും എന്റെ ഹൃദയത്തിൽ തന്നെയുണ്ടാകും. അച്ഛൻ എന്നിൽത്തന്നെയുണ്ട് അല്ലെങ്കിൽ അച്ഛൻ തന്നെയാണ് ഞാൻ. ഡാഡിയുടെ പ്രിയ ​​ഗാനത്തിന്റെ വരികൾ കുറിച്ചു കൊണ്ട് യാത്രാമൊഴി ചൊല്ലട്ടെ  ‘ചൽതേ ചൽത്തേ മേരേ യേ ഗീത് യാദ് രഖ്ന, കഭി അൽവിദ നാ കെഹ്ന, കഭി അൽവിദ നാ കെഹ്ന’

click me!