
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച നടക്കുന്നത് മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രം എമ്പുരാനെക്കുറിച്ചാണ്. ചിത്രത്തിന്‍റെ ഉള്ളടക്കത്തില്‍ വിമര്‍ശനവുമായി സംഘപരിവാര്‍ സംഘടനകള്‍ എത്തിയതിന് പിന്നാലെ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു. മാറ്റങ്ങള്‍ വരുത്തിയ പതിപ്പ് ഇന്ന് വൈകുന്നേരത്തോടെ എത്തുമെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നതെങ്കിലും അത് ഉണ്ടായില്ല. പുതുക്കിയ പതിപ്പ് തിയറ്റർ പ്രദർശത്തിന് എത്തിക്കാനുള്ള സാങ്കേതിക നടപടികൾക്ക് സമയം എടുക്കുന്നതിനാലാണ് ഇത്.
തിയറ്ററുകളിൽ ചിത്രത്തിന്‍റെ പ്രദര്‍ശനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നതിനാൽ ഇതിനുള്ള സാവകാശം ഉറപ്പാക്കണം. പുതിയ പതിപ്പ് സെർവറുകളിൽ അപ്‍ലോഡ് ചെയ്യാൻ സമയമെടുക്കും. ഇത് തിയറ്റർ പ്രദർശനത്തിനായി ഡൗൺലോഡ് ചെയ്യാനും സമയം എടുക്കും. ഇന്ന് രാത്രി കൊണ്ട് ഈ ജോലികൾ പൂർത്തിയാക്കാനാണ് നീക്കം. നാളെയോടെ പുതിയ പതിപ്പ് പ്രദർശനത്തിന് എത്തും.
27-ാം തീയതി തിയറ്ററുകളില്‍ എത്തിയ എമ്പുരാന്‍റെ ഒറിജിനല്‍ പതിപ്പിന് 17 ഇടത്താണ് വെട്ട്. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബജ്‍റംഗി എന്നത് മാറ്റി ബല്‍രാജ് എന്നാക്കി. 18 ഇടങ്ങളിൽ പേര് മാറ്റി ഡബ്ബ് ചെയ്തു. സ്ത്രീകളെ ബലാൽസംഗം ചെയ്യുന്ന ദൃശ്യങ്ങൾ ഒഴിവാക്കി. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച ചില ദൃശ്യങ്ങൾ മാറ്റി. എൻഐഎ ലോഗോ കാണിക്കില്ല. വില്ലൻ കഥാപാത്രം കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിളിക്കുന്നതായുള്ള സീനും ഒഴിവാക്കി.
എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് ഇറക്കുന്നതിൽ തുടരുന്നത് അസാധാരണ നീക്കങ്ങളാണ്. അവധി ദിവസങ്ങൾ കഴിഞ്ഞ് ചൊവഴിച്ചയോടെ സിനിമയിൽ തിരുത്തൽ വരുത്താനായിരുന്നു ആദ്യ ധാരണ. എന്നാൽ പല ഭാഗങ്ങളിൽ നിന്നും റീജിയണൽ സെൻസര്‍ ബോർഡിനും ശക്തമായ സമ്മർദ്ദം ഉണ്ടായെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് അവധി ദിവസമായ ഞാവറാഴ്ച തന്നെ റീ സെന്‍സറിംഗ് ജോലികൾ പൂർത്തിയാക്കുകയായിരുന്നു.
സിനിമ സെൻസറിംഗ് നടത്തിയ റീജിയണൽ ഓഫീസർക്കും സെൻസറിംഗ് അംഗങ്ങൾക്കും എതിരെ നടപടിക്ക് സാധ്യത ഉണ്ട്. നടപടി വേണമെന്ന് സംഘപരിവാർ ആവശ്യം ഉന്നയിക്കുന്നുണ്ട്. റി എഡിറ്റഡ് പതിപ്പിന് മുമ്പ് ചിത്രം കാണാനുള്ള ജനത്തിരക്ക് ഇന്നും തുടരുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സാംസ്കാരിക മന്ത്രി സജി ചെറിയാനും ഇന്ന് ചിത്രം കാണാനെത്തിയിരുന്നു.
ALSO READ : പ്രണയാര്‍ദ്രം ഈ 'അഭിലാഷം'; റിവ്യൂ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ