
കൊച്ചി: സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ റിലീസുമായി ബന്ധപ്പെട്ട കേസില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി കേരള ഹൈക്കോടതി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. നേരത്തെയും സമാനമായ പേരുകളില്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോള്‍ എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡും റിവൈസിങ് കമ്മിറ്റിയും ജെഎസ്കെയ്ക്ക് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഇത്തരം പേരുകള്‍ ഉപയോഗിക്കരുതെന്ന് നിയമപ്രകാരം വ്യവസ്ഥകളുണ്ട്, അത് മതവികാരത്തെ അടക്കം വൃണപ്പെടുത്തുമെന്ന തരത്തിലാണ് സെന്‍സര്‍ ബോര്‍ഡ് മറുപടി പറയാന്‍ ശ്രമിച്ചത്. പക്ഷേ അങ്ങനെ ഒന്നും ഇല്ല. ഭരണഘടന അനുശാസിക്കുന്ന പ്രകാരമുള്ളൊരു പേരില്‍ എന്താണ് പ്രശ്നമെന്നാണ് നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മറു ചോദ്യം ചോദിച്ചത്. നിയമവിരുദ്ധമായൊന്നും ഈ സിനിമയിലോ പേരിലോ ഇല്ല പിന്നെ എന്തുകൊണ്ട് പ്രദര്‍ശനാനുമതി നിഷേധിക്കുന്നതെന്ന ചോദ്യവും നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും ചോദിച്ചു.
അതേസമയം, എന്തുകൊണ്ടാണ് റിവൈസിങ് കമ്മിറ്റിയും സെന്‍സര്‍ ബോര്‍ഡും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് നിര്‍മാതാക്കള്‍ മറുപടി നല്‍കിയില്ലെന്ന ചോദ്യവും ഹൈക്കോടതി ചോദിച്ചു. അതിലൊരു കൃത്യമായ മറുപടി നല്‍കാന്‍ കോടതി ഇപ്പോള്‍ സമയം അനുവദിച്ചിട്ടുണ്ട്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.
ഇതിനിടെ ജെഎസ്കെ സിനിമയുടെ പേര് മാറ്റ വിവാദത്തില്‍ മലയാള സിനിമാ സംഘനടകള്‍ ഒന്നടങ്കം ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. നിർമാതാക്കളുടെ സംഘടനയും അമ്മ പ്രതിനിധികളും തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന സമരം നടത്തും. ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്‍റെ പേരാണെന്നും ഇത് മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ നിലപാട്.