
കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി നടനും ഇടത് സഹയാത്രികനുമായ വിനായകന്‍. ഉണ്ടായത് കോണ്‍ഗ്രസിന്‍റെ വിജയമല്ലെന്നും മറിച്ച് ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. “കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്. ആക്കില്ല. ആകാൻ സമ്മതിക്കില്ല. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ. ഇത് കോൺഗ്രസിന്‍റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക”, വിനായകന്‍റെ കുറിപ്പ്.
കേരളത്തില്‍ പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്ന യുഡിഎഫ് 102 സീറ്റോടെ ഐതിഹാസിക വിജയമാണ് നേടിയത്. നൂറിലധികം സീറ്റുകളില്‍ യുഡിഎഫ് വിജയിക്കുമെന്ന വി ഡി സതീശന്‍റെ ആത്മവിശ്വാസത്തിന് ഒപ്പം ഫലം എത്തിയെന്നത് രാഷ്ട്രീയ നിരീക്ഷകരിലും കൗതുകം ഉണ്ടാക്കിയിരുന്നു. എക്സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും യുഡിഎഫിന്‍റെ തിരിച്ചുവരവ് പ്രവചിച്ചിരുന്നുവെങ്കിലും ഇത്രയും വലിയ മാര്‍ജിന്‍ പറഞ്ഞവര്‍ തുലോം കുറവായിരുന്നു. അതേസമയം രണ്ട് ടേമില്‍ തുടര്‍ച്ചയായി അധികാരത്തില്‍ ഇരുന്ന എല്‍ഡിഎഫ് 35 സീറ്റിലേക്കാണ് കൂപ്പുകുത്തിയത്. മത്സരിച്ച മന്ത്രിമാരില്‍ 13 പേര്‍ തോല്‍വി നേരിട്ടു. ഇതില്‍ കെ ബി ഗണേഷ് കുമാറും വി ശിവന്‍കുട്ടിയും വീണ ജോര്‍ജും അടക്കമുള്ളവര്‍ ഉണ്ട്.
അതേസമയം യുഡിഎഫ് ഭരണത്തിലേറുമ്പോള്‍ ആരാവും മുഖ്യമന്ത്രി എന്നതാണ് നിലവില്‍ രാഷ്ട്രീയ കേരളത്തിന്‍റെ ഏറ്റവും വലിയ ചര്‍ച്ച. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന സംഘടനാ നടപടികള്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം പശ്ചിമ ബംഗാളില്‍ തൃണമൂലിന് വന്‍ തിരിച്ചടി നല്‍കി ആകെയുള്ള 294 സീറ്റുകളില്‍ 207 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. 80 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ