
ലഖ്നൌ: സൂപ്പര്‍താരം ഷാരൂഖിന് നന്ദി പറഞ്ഞ് ഉത്തര്‍പ്രദേശിലെ ഡോ.കഫീൽ ഖാന്‍. തന്‍റെ എക്സ് അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തിലൂടെയാണ് കഫീൽ ഖാന്‍ ബോളിവുഡിലെ സൂപ്പര്‍താരത്തിന് ജവാന്‍ സിനിമ എടുത്തതിന്‍റെ പേരില്‍ നന്ദി പറഞ്ഞത്. യുപിയിലെ ഗോരഖ്പൂരില്‍ 2017ൽ 63 കുഞ്ഞുങ്ങൾ അടക്കം 81 പേര്‍ പ്രാണവായു കിട്ടാതെ മരിച്ച സംഭവത്തോടെയാണ് ഡോ. കഫീൽ ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.
ഈ സംഭവത്തിന്‍റെ പേരില്‍ ജയിലിലായ കഫീൽ ഖാന്‍ പിന്നീട് ജാമ്യത്തിലാണ്. എന്നാല്‍ അന്ന് യുപിയിലെ ഗോരഖ്പൂര്‍ ആശുപത്രിയില്‍ നടന്നതിന് സമാനമായ രംഗം ജവാന്‍ സിനിമയിലും കാണിച്ചതോടെ ഇത് വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. ഇതിലാണ് ഇപ്പോള്‍ ഡോ.കഫീൽ ഖാന്‍ ഷാരൂഖിന് നന്ദി പറഞ്ഞ് കത്തെഴുതിയിരിക്കുന്നത്.
അങ്ങയുടെ ഇമെയില്‍ ഇല്ല അതിനാല്‍ പോസ്റ്റില്‍ ഈ കത്ത് അയച്ചിട്ടുണ്ട്. അത് എത്താന്‍ കുറച്ച് ദിവസം എടുക്കും എന്നതിനാലാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. കത്തിന്‍റെ പൂര്‍ണ്ണരൂപം തന്‍റെ എക്സ് അക്കൌണ്ടില്‍ ഇട്ട് ഡോ. കഫീൽ ഖാന്‍ പറയുന്നു.
കത്തിന്‍റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ട എസ്ആര്‍കെ സാര്‍
താങ്കളുടെ ഏറ്റവും പുതിയ ചിത്രമായ ജവാന്‍ അടുത്തിടെ കാണുവാന്‍ അവസരം ലഭിച്ചു. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ വിമര്‍ശന വിധേയമാക്കുന്ന താങ്കളുടെ അസാധാരണമായ പ്രതിബദ്ധതയില്‍ ഞാന്‍ എന്‍റെ ആദരവ് രേഖപ്പെടുത്തുന്നു. ഗൊരഖ്പൂർ സംഭവത്തിന്‍റെ തീവ്രമായ ചിത്രീകരണം എന്‍റെ ഹൃദയത്തിൽ ആഴത്തില്‍ പതിഞ്ഞു. ആ സംഭവവുമായും അതിന്റെ അനന്തരഫലങ്ങളുമായും വ്യക്തിപരമായ ബന്ധം പുലർത്തുന്ന ഒരാളെന്ന നിലയിൽ ഈ സംഭവം സ്ക്രീനിൽ കൊണ്ടുവരാനുള്ള തങ്കളുടെ തീരുമാനം എന്നെ ആഴത്തിൽ സ്പര്‍ശിച്ചു.
ജവാൻ" ഒരു സാങ്കൽപ്പിക സൃഷ്ടിയാണെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ ഗോരഖ്പൂർ ദുരന്തം സമാന്തരമായി അതില്‍ കാണുക്കുമ്പോള്‍ അത് സിസ്റ്റത്തിന്‍റെ പരാജയവും, നിസംഗതയും ഏറ്റവും പ്രധാനമായി നഷ്ടപ്പെട്ട നിരപരാധികളുടെ ജീവിതങ്ങളുടെയും ശക്തമായ ഓർമ്മപ്പെടുത്തലാണ് നടത്തിയത്. നമ്മുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് വേണ്ടുന്ന ഉത്തരവാദിത്വം അതില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെ അടിവരയിടുന്നു.
സാനിമ മല്‍ഹോത്ര അവതരിപ്പിച്ച ഈറം ഖാന്‍ എന്ന കഥാപാത്രം നേരിട്ട് ഞാനുമായി സാമ്യമില്ല. എന്നാല്‍ ചിത്രത്തില്‍ "ഗോരഖ്പൂർ ഹോസ്പിറ്റൽ ദുരന്തത്തിന്റെ" യഥാർത്ഥ കുറ്റവാളിയെ പിടികൂടിയത് സന്തോഷകരമാണ്. യഥാർത്ഥ ജീവിതത്തിൽ യഥാർത്ഥ കുറ്റവാളികൾ സ്വതന്ത്ര്യരായി വിഹരിക്കുന്നു, ഞാൻ ഇപ്പോഴും എന്റെ ജോലി തിരികെ ലഭിക്കാൻ പാടുപെടുകയാണ്, ഒപ്പം അവരുടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട 63 മാതാപിതാക്കള്‍ നീതിക്ക് വേണ്ടി ഇപ്പോഴും കാത്തിരിക്കുന്നു.
വ്യക്തിപരമായി പറഞ്ഞാല്‍ "ഗോരഖ്പൂർ ഹോസ്പിറ്റൽ ട്രാജഡി" എന്ന പേരിൽ ഒരു പുസ്തകം ഞാന്‍ എഴുതിയിട്ടുണ്ട്.
ആറിലധികം ഭാഷകളിൽ ലഭ്യമാണ്, ഗോരഖ്പൂർ ഹോസ്പിറ്റൽ ദുരന്തത്തിന്‍റെയും അനന്തരഫലങ്ങളുടെയും സമഗ്രമായ ആദ്യ വിവരണം ഈ പുസ്തകം നൽകുന്നു. സിനിമയുടെ ഇതിവൃത്തത്തിന്റെ ഒരു ഭാഗം എന്‍റെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്
താങ്കളെയും സംവിധായകന്‍ അറ്റ്ലിയെയും നേരിട്ട് കാണുവാന്‍ താല്‍പ്പര്യമുണ്ട്. ചിത്രത്തിന്‍റെ എല്ലാ അണിയറക്കാര്‍ക്കും ആശംസകള്‍ നേരുന്നു.
അതേ സമയം അറ്റ്ലി സംവിധാനം ചെയ്ത ജവാന്‍ ഷാരൂഖ് ഖാന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറുകയാണ്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം ആഗോള ബോക്സോഫീസില്‍ ഇതിനകം 1000 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. ചിത്രം ഇപ്പോഴും ബോക്സോഫീസില്‍ ഓടുന്നുണ്ട്. നയന്‍താരയാണ് ചിത്രത്തിലെ നായിക. നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രമാണ്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍.