
അട്ടപ്പാടിയിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവിന് നീതി കിട്ടുമോ എന്ന് ഉറ്റുനോക്കുകയാണ് സംസ്‍കാരിക കേരളം. മധു കൊല്ലപ്പെട്ട കേസില്‍ ഏപ്രില്‍ നാലിനാണ് കോടതി വിധി പ്രഖ്യാപിക്കുക. കേസില്‍ 16 പ്രതികളാണ് ഉള്ളത്. മധുവിന്റെ കഥ പറയുന്ന ഒരു ഹ്രസ്വചിത്രം പുറത്തുവന്നതാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
മധുവിന്റെ കൊലപാതകം പ്രമേയമാക്കി തയ്യാറാക്കിയ ഹ്രസ്വചിത്രമാണ് 'മധു'. മധുവിന്റെ മരണത്തിൽ അസ്വസ്ഥരായ ഒരു ജനത ഉറക്കമൊഴിച്ച് തെരുവിലേക്കിറങ്ങുന്നതാണ് 'മധു'വിന്റെ ഇതിവൃത്തം. വി ടി രതീഷ് രചനയും സംവിധാനവും നിർവ്വഹിച്ച ഹ്രസ്വചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് അനൂപ് എസ് നായരാണ്. എഡിറ്റിങ്ങ് നിർവ്വഹിച്ചത് ബാലു കെ എസും ആണ്.
ആദിവാസി യുവാവായ മധു 2018 ഫെബ്രുവരി 22നാണ് കൊല്ലപ്പെടുന്നത്. സാക്ഷി വിസ്‍താരം ആരംഭിച്ചത് 2022 ഏപ്രിൽ 28നാണ്. 100 സാക്ഷികളെയാണ് കോടതി വിസ്‍തരിച്ചത്. 24 പേർ കേസില്‍ കൂറുമാറി. പ്രതിഭാഗം എട്ട് സാക്ഷികളെയും ഹാജരാക്കി. അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്ന് പറഞ്ഞ് പ്രതികൾ കാട്ടിൽ കയറി മധുവിനെ പിടിച്ചു കെട്ടി കൊണ്ടുവന്ന് മർദ്ദിക്കുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു.
മധുവിന് നീതി ലഭിക്കുമെന്ന് തന്നെയാണ് കുടുംബം കരുതുന്നത്. മധുവിന് നീതി ലഭിക്കാൻ അത്രയും കഷ്‍ടപ്പെട്ടിട്ടുണ്ടെന്ന് കുടുംബം പറയുന്നു. ഒരുപാട് അധ്വാനിച്ചു, കുറേ അലഞ്ഞു, അതിനുള്ള പ്രതിഫലം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മധുവിന്റെ സഹോദരിയും അമ്മയും മാധ്യമങ്ങളോട് പറഞ്ഞു. കോടതി കേസ് വിധി പറയാൻ ഏപ്രിൽ നാലിലേക്ക് മാറ്റിയതിൽ വിഷമമില്ലെന്ന് കുടുംബം പറഞ്ഞു. വിധി പറയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
Read More: പ്രഭാസിന്റെ 'ആദിപുരുഷി'ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്, റിലീസിനായി കാത്തിരിപ്പ്