'ബജറ്റിന്‍റെ പത്തിരട്ടി': 'വാസന്തിയും ലക്ഷ്മിയും..' നേടിയ ബോക്സോഫീസ് വിജയം ഓര്‍മ്മിപ്പിച്ച് വിനയന്‍

Published : Apr 29, 2025, 02:34 PM IST
'ബജറ്റിന്‍റെ പത്തിരട്ടി': 'വാസന്തിയും ലക്ഷ്മിയും..' നേടിയ ബോക്സോഫീസ് വിജയം ഓര്‍മ്മിപ്പിച്ച് വിനയന്‍

Synopsis

സംവിധായകന്‍ വിനയന്‍ തന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിന്‍റെ ബജറ്റും കളക്ഷനും വെളിപ്പെടുത്തി. 

കൊച്ചി: സംവിധായകന്‍ വിനയന്‍റെ കരിയറിലെ ഏറ്റവും മികച്ച വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. കലാഭവന്‍ മണിയുടെ കരിയറിലെ തന്നെ എണ്ണം പറഞ്ഞ റോളുകളില്‍ ഒന്നായിരുന്നു ഇതിനെ അന്ധനായ ഗായകന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ ബജറ്റും കളക്ഷനും സംബന്ധിച്ച് രസകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ വിനയന്‍. സോഷ്യല്‍ മീഡിയയിലാണ് വിനയന്‍ ഈ കുറിപ്പ് പ്രസിദ്ധീകരിച്ചത്. 

വിനയന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

നിർമ്മാതാവ് മഹാസുബൈറിന്‍റതായി വന്ന ഈ വാർത്ത കണ്ടപ്പോൾ സന്തോഷം തോന്നി.. മുടക്കു മുതലിന്റെ പത്തിരട്ടി നേടി എന്ന നിലയിൽ ഞാൻ ആ സിനിമയുടെ കളക്ഷനേ പറ്റി ചിന്തിച്ചിരുന്നില്ല.. അന്ന് നാൽപ്പത് ലക്ഷത്തോളം രൂപ ചെലവായ ചിത്രമായിരുന്നു "വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും". ഇന്നത്തെ നിലയിൽ നാലു കോടിയിൽ പരം രൂപ..

മൂന്നു കോടി എൺപതു ലക്ഷം രൂപ അന്ന് കളക്ഷൻ നേടി എന്നത് ഒരു വലിയ വിജയം തന്നെ ആയിരുന്നു.. മുടക്കു മുതലിന്റെ പത്തിരട്ടി കളക്ഷൻ നേടിയ ചിത്രം വേറെ ഇല്ല എന്ന സുബൈറിന്റെ വാദം ശരിയാണങ്കിൽ ആ റെക്കോഡ് അന്തരിച്ച മഹാനായ കലാകാരൻ കലാഭവൻ മണിക്കായി ഞാൻ സമർപ്പിക്കുന്നു..
 
1999 ൽ കാക്കനാട്ടുള്ള ഹിൽവ്യൂ ഹോട്ടലിൽ വച്ച് ആദ്യമായി എനിക്ക് അഡ്വാൻസ് തന്നത് ശ്രീ സുബൈർ ആയിരുന്നു... അതിന് ശേഷമാണ് ശ്രീ വിന്ധ്യനും, സർഗ്ഗം കബീറും,ലത്തീഫിക്കയുമൊക്കെ ആ സിനിമയുടെ നിർമ്മാണച്ചുമതലയിലേക്ക് വന്നത്. കലാഭവൻമണിയെ ആദ്യമായി നാകനാക്കിയ ആ ചിത്രത്തെ  ഒരു പരീക്ഷണ ചിത്രമായിട്ടാണ് അന്ന് എല്ലാവരും കണ്ടത്. ആകാശ ഗംഗയും,കല്യാണ സൌഗന്ധികവും, ഇൻഡിപ്പെൻഡൻസും പോലുള്ള എന്റെ കൊച്ചു സിനിമകൾ വലിയ വിജയം നേടിയിരുന്ന ആ സമയത്ത് ഇങ്ങനെ ഒരു പരീക്ഷണ ചിത്രത്തിനു പോണോ എന്ന് പലരും ചോദിച്ചിരുന്നു. 

പക്ഷേ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ആദ്യ ദിവസങ്ങളിൽ പ്രേക്ഷകർ കുറവായിരുന്ന ആ സിനിമ പിന്നീട് നൂറു ദിവസത്തിലധികം തീയറ്ററുകളിൽ നിറഞ്ഞ സദസ്സുകൾ തീർത്തു.. അതുവരെ കോമഡി മാത്രം ചെയ്തിരുന്ന കലാഭവൻ മണി അഭിനയ കലയുടെ കൊടുമുടിയിലെത്തി ദേശീയ അവാർഡ് ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട് ബോധം  കെട്ടു വീണ കഥയൊക്കെ  സിനിമാ പ്രേമികൾക്ക് മറക്കാൻ കഴിയില്ലല്ലോ?  

വാസന്തിയും "ലക്ഷ്മിയും പിന്നെ ഞാനും" മുതൽ ഇപ്പോൾ തീയറ്ററുകളെ ഉത്സവപ്പറമ്പാക്കി നിറഞ്ഞോടുന്ന "തുടരും" വരെയുള്ള സിനിമകൾ നോക്കുമ്പോൾ ശതകോടികൾ മുടക്കുമുതലുള്ള സിനിമകളേക്കാളും കാമ്പുള്ള കഥ പറയുന്ന സിനിമകളെ മലയാളി ഇഷ്ടപ്പെടുന്നു എന്ന കാര്യം നമുക്കു മനസ്സിലാകും.

 ന്യൂ ജനറേഷന്റെ ആസ്വാദന നിലവാരത്തിനൊത്ത സിനിമകളുടെ ഇന്നത്തെ തിരക്കിനിടയിലും മനസ്സിൽ തട്ടുന്ന കഥകളുള്ള സിനിമകളുടെ ഇടം പൂർണ്ണമായി നഷ്ടപ്പെട്ടിട്ടില്ല. ജീവിത പ്പോരാട്ടങ്ങളുടെ വ്യഥയും.. ഏതു ദുഖത്തിലും സ്നേഹത്തോടെ ചേർത്തുപിടിക്കപെടുന്നവന്റെ സന്തോഷക്കണ്ണീരും.. ആത്മാർത്ഥതയുടെ അന്തസത്തതയുമൊന്നും എത്ര തലമുറമാറ്റമുണ്ടായാലും മാറുന്നതല്ലല്ലോ?

സിനിമാ കണക്കുകൾ പുറത്തുവിടുന്നത് 'ഏഭ്യത്തരം'; രൂക്ഷ വിമര്‍ശനം നടത്തി നിര്‍മ്മതാവ് സന്തോഷ് ടി കുരുവിള

എന്റെ ലോകം, എന്‍റെ ഫസ്റ്റ് ലവ്; അമ്മയെക്കുറിച്ച് മേഘ്ന വിൻസെന്‍റ്

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ