
കേരളക്കരയുടെ ഹൃദയം കീഴടക്കി ജൂഡ് ആന്റണി ചിത്രം '2018 എവരിവണ്‍ ഈസ് എ ഹീറോ' പ്രദർശനം തുടരുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം പത്ത് ദിവസത്തിൽ നൂറ് കോടി ക്ലബ്ബിലും ഇടം നേടിക്കഴിഞ്ഞു. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി നേടുന്ന ചിത്രം എന്ന ഖ്യാതിയും 2018 സ്വന്തമാക്കി കഴിഞ്ഞു. ഈ അവസരത്തിൽ 100 കോടി ഒരു ചിത്രത്തിന് ലഭിച്ചാൽ അതിൽ എത്ര രൂപയാണ് നിർമാതാവിന് ലഭിക്കുന്നതെന്ന് പറയുകയാണ് വേണു കുന്നപ്പിള്ളി.
100 കോടി നേടിയ ഒരു ചിത്രത്തില്‍ ചെലവുകള്‍ കഴിഞ്ഞ് നിര്‍മാതാവിന് കിട്ടുക 35 കോടിയോളം ആകും നിർമാതാവിന് ലഭിക്കുന്നതെന്ന് വേണു പറയുന്നു. ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നിർമാതാവിന്റെ പ്രതികരണം. ക്യാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് 2018ന്റെ നിർമാണം.
സിനിമയുടെ കളക്ഷന്‍സ് മെയിന്‍ ആയി പോകുന്നത് തിയറ്ററുകള്‍ക്കാണ്. ആദ്യത്തെ ആഴ്ച സാധാരണ തിയറ്ററുകളാണെങ്കില്‍ 45 -55 ശതമാനമാണ് പ്രോഫിറ്റ് ഷെയറിംഗ്. അതില്‍ തന്നെ മള്‍ട്ടിപ്ലെക്‌സ് ആണെങ്കില്‍ ശതമാനം 50 -50 ആയി മാറും. ഒരാഴ്ച കഴിഞ്ഞു സാധാരണ തിയറ്ററുകളും 50 ആയി മാറും. ഓരോ ആഴ്ചയിലും ഇത് ഇങ്ങനെ കുറഞ്ഞു കുറഞ്ഞു വരും. പിന്നെയത് 60 -40 ആവും അതായത് തീയറ്ററുകള്‍ക്ക് 60 നിര്‍മാതാക്കള്‍ക്ക് 40ഉം. ശരാശരി നോക്കുമ്പോള്‍ പല ചെലവുകളും കഴിഞ്ഞ് 100 കോടി നേടിയിട്ടുണ്ടെങ്കില്‍ പ്രൊഡ്യൂസര്‍ക്ക് കിട്ടാന്‍ പോകുന്നത് 35 കോടി വരെയായിരിക്കുമെന്ന് വേണു കുന്നപ്പിള്ളി പറയുന്നു.
മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രമാണ് 2018. കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ചിത്രം ആദ്യദിനം മുതൽ പ്രേക്ഷക പ്രശംസ നേടിയിരുന്നു. പിന്നാലെ ഒരാഴ്ചയ്ക്ക് ഉള്ളിൽ 50 കോടി ക്ലബ്ബിൽ എത്തിയ സിനിമ, പത്ത് ദിവസത്തിൽ 100 കോടിയും സ്വന്തമാക്കി.
'ഖുറേഷി അബ്രഹാം കമിംഗ് സൂണ്‍'; എമ്പുരാൻ വമ്പൻ അപ്ഡേറ്റ്, ആവേശത്തിൽ ആരാധകർ
സമീപകാലത്ത് ഏറ്റവും കൂടുതൽ മുൻനിര താരങ്ങൾ അണിനിരന്ന ചിത്രം കൂടിയാണ് 2018. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി നിരവധി പേർ ചിത്രത്തിന്റെ ഭാഗമായി. അഖിൽ പി. ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്. ചമൻ ചാക്കോ ചിത്രസംയോജനം. നോബിൻ പോളിന്റേതാണ് സംഗീതം. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈൻ.