'പുറപ്പെട്ടു പോയ ഈ വാക്കിന്‍റെ പേരിൽ നിങ്ങൾ അവളോട് മാപ്പ് പറയണം';ഇടവേള ബാബുവിനെ വിമര്‍ശിച്ച് വിധു വിന്‍സെന്‍റ്

By Web TeamFirst Published Oct 13, 2020, 11:39 AM IST
Highlights

രാജിവച്ചവർ ഈ സിനിമയുടെ ഭാഗമാവില്ല എന്നദ്ദേഹം പരസ്യമായി പറയുന്നു. എന്താണ് അതിന്‍റെ അർത്ഥം? രാജി വച്ചവർക്ക്, തങ്ങളുടെ സിനിമയിൽ വിലക്കുണ്ടെന്ന കാര്യം അദ്ദേഹം പരസ്യമായി തന്നെ സമ്മതിക്കുകയല്ലേ ചെയ്യുന്നത്? എന്നും വിധു ചോദിക്കുന്നു.

താരസംഘടനയായ 'അമ്മ'യില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവച്ചതിന് പിന്നാലെ ഒരു ഇടവേളയ്ക്ക് ശേഷം സിനിമാമേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാവുകയാണ്. രാഷ്ട്രീയ നേതാക്കൾ അടക്കം പാർവതിയുടെ തീരുമാനത്തിന് പിന്തുണ നൽകി രംഗത്തെത്തി. ഇപ്പോഴിതാ ഇടവേള ബാബുവിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് വിധു വിന്‍സെന്‍റ്. 

ഇടവേള ബാബുവിനെ പോലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആൾ നടത്തിയ 'മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ ' എന്ന പ്രയോഗം എന്തുകൊണ്ടും അസ്ഥാനത്തും അനവസരത്തിലുള്ളതും ആയി പോയെന്ന് വിധു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അമ്മയിൽ നിന്ന് രാജിവച്ചവരൊക്കെ ഈ സംഘടനക്ക് മരിച്ചു പോയവരെ പോലെയാണോ? എന്ന് വിധു ചോദിക്കുന്നു. ചില നീതി നിഷേധങ്ങളെ കുറിച്ച് ഉറക്കെ പറഞ്ഞാണ് പലരും സംഘടന വിട്ടത്. സംഘടനയ്ക്ക് അകത്തു നിന്ന് തന്നെ അതിന് പരിഹാരത്തിന് ശ്രമിക്കണമെന്ന ഉത്തമ ബോധ്യത്തിന്‍റെ പുറത്താണ് ചിലർ അവിടെ തുടർന്നതെന്നും വിധു പറയുന്നു. 

രാജിവച്ചവർ ഈ സിനിമയുടെ ഭാഗമാവില്ല എന്നദ്ദേഹം പരസ്യമായി പറയുന്നു. എന്താണ് അതിന്‍റെ അർത്ഥം? രാജി വച്ചവർക്ക്, തങ്ങളുടെ സിനിമയിൽ വിലക്കുണ്ടെന്ന കാര്യം അദ്ദേഹം പരസ്യമായി തന്നെ സമ്മതിക്കുകയല്ലേ ചെയ്യുന്നത്? എന്നും വിധു ചോദിക്കുന്നു. 'ഓർക്കാതെ' പറഞ്ഞു പോകുന്ന ഓരോ വാക്കിനും നോക്കിനും നമ്മൾ വലിയ വില കൊടുക്കേണ്ടി വരുമെന്നും വിധു കുറിച്ചു.


വിധു വിന്‍സെന്‍റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പുറപ്പെട്ടു പോകുന്ന വാക്ക് പുറത്തേക്ക് പോയത് തന്നെയാണ്. അതിനി എത്ര ശ്രമിച്ചാലും തിരിച്ചെടുക്കാനാവില്ല. അതിനാൽ തന്നെ ശ്രീ. ഇടവേള ബാബുവിനെ പോലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആൾ നടത്തിയ 'മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ ' എന്ന  പ്രയോഗം എന്തുകൊണ്ടും അസ്ഥാനത്തും അനവസരത്തിലുള്ളതും ആയി പോയി. ശ്രീ. നികേഷ് കുമാറിന്‍റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം നടത്തിയ ഈ പ്രതികരണത്തിന്‍റെ ആഘാതം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയെയും അതിലെ അംഗങ്ങളെയും എത്രത്തോളം ബാധിക്കുമെന്നത് അദ്ദേഹത്തിന് എത്രത്തോളം ബോധ്യമായിട്ടുണ്ടെന്നത് സംശയമാണ്.

AMMA യിൽ നിന്ന് രാജിവച്ചവരൊക്കെ ഈ സംഘടനക്ക് മരിച്ചു പോയവരെ പോലെയാണോ? ചില നീതി നിഷേധങ്ങളെ കുറിച്ച് ഉറക്കെ പറഞ്ഞാണ് ചിലർ സംഘടന വിട്ടത്. സംഘടനയ്ക്കകത്തു നിന്ന് തന്നെ അതിന് പരിഹാരത്തിന് ശ്രമിക്കണമെന്ന ഉത്തമ ബോധ്യത്തിന്‍റെ പുറത്താണ് ചിലർ അവിടെ തുടർന്നതും. രാജി വച്ച് പുറത്ത് പോയവരെയും രാജി വയ്ക്കാതെ അകത്ത് നിന്നു കൊണ്ട് വിമർശനങ്ങളുന്നയിക്കുന്നവരെയും ചേർത്തു പിടിക്കാനും, കഴിയുമെങ്കിൽ അവർ പുറത്തു നില്‍ക്കുമ്പോൾ തന്നെ അവരുമായി ഊർജസ്വലമായ സംവാദങ്ങൾ നടത്താനും കെല്പുണ്ടാവണം ശ്രീ.ബാബു പ്രതിനിധാനം ചെയ്യുന്ന സംഘടനക്ക് എന്നാണ് ഞങ്ങളൊക്കെ ആഗ്രഹിക്കുന്നത്.  സിനിമ എന്ന തൊഴിലിന്‍റെ, സിനിമ എന്ന ഇൻഡസ്ട്രിയുടെ ഭാഗമാണ് അവരെല്ലാവരും. അതു കൊണ്ട് തന്നെ ഇത്തരത്തിലൊരു താരതമ്യ പ്രസ്താവന നടത്തിയതുകൊണ്ട് ഇല്ലാതായി പോകുന്ന സാന്നിധ്യങ്ങളല്ല അവിടെ നിന്ന് രാജിവച്ചവരാരും.

മറ്റൊന്ന് ,രാജിവച്ചവർ ഈ സിനിമയുടെ ഭാഗമാവില്ല എന്നദ്ദേഹം പരസ്യമായി പറയുന്നു. എന്താണ്  അതിന്‍റെ അർത്ഥം? രാജി വച്ചവർക്ക്, തങ്ങളുടെ സിനിമയിൽ വിലക്കുണ്ടെന്ന കാര്യം അദ്ദേഹം പരസ്യമായി തന്നെ സമ്മതിക്കുകയല്ലേ ചെയ്യുന്നത്? താരങ്ങളുടെ സംഘടന നിർമ്മിക്കുന്ന സിനിമയിലൂടെ ധനസമാഹരണം നടത്തി കോവിഡ് കാലത്ത് തൊഴിലില്ലാതായി പോയ ആർട്ടിസ്റ്റുകളെ സഹായിക്കുക എന്ന വലിയൊരു ലക്ഷ്യത്തിന്‍റെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നുണ്ട് ഈ താരതമ്യവും മാറ്റി നിർത്തലുമൊക്കെ.

സിനിമ എന്ന കലാരൂപത്തെക്കുറിച്ച്, സിനിമ എന്ന തൊഴിലിനെക്കുറിച്ച്, സിനിമ എന്ന സാംസ്കാരിക മേഖലയെ കുറിച്ച്, സിനിമക്കകത്തുള്ള ചെറുതും വലുതുമായ പ്രസ്ഥാനങ്ങളെ കുറിച്ച് ഇതിന്‍റെ ഭാഗമായി നില്‍ക്കുന്നവർ എന്താണ് കരുതിയിരിക്കുന്നത് എന്നൊരു ആത്മവിമർശനം ഇപ്പോഴെങ്കിലും നടത്തുന്നത് നന്നായിരിക്കും. കച്ചവട സിനിമയായാലും ആർട്ട് സിനിമയായാലും സിനിമ ഒരു കലാരൂപമാണ്, അതിനാൽ തന്നെ ഒരു പ്രത്യയശാസ്ത്ര ഉപകരണവുമാണ്. സാംസ്കാരിക പ്രവർത്തനങ്ങളുടെ തുടർച്ചയോ അനുബന്ധമോ ഒക്കെയാണ് സിനിമ. അതിനാൽ തന്നെ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നവർ, സിനിമാസംഘടനകളുടെ തലപ്പത്തിരിക്കുന്നവർ ഒക്കെ ചില പ്രത്യേക അധികാര നിലകളുള്ളവരാണ്. ആ അധികാരം തന്നെ അവരുടെ വാക്കിനെയും പ്രവൃത്തിയെയും സാമൂഹ്യ ഓഡിറ്റിംഗിന് വിധേയമാക്കുന്നുമുണ്ട്. അതു കൊണ്ട് തന്നെ 'ഓർക്കാതെ ' പറഞ്ഞു പോകുന്ന ഓരോ വാക്കിനും നോക്കിനും നമ്മൾ വലിയ വില കൊടുക്കേണ്ടി വരും.

ലോകം മുഴുവനും അതിസങ്കീർണ്ണമായ ഒരു സാഹചര്യത്തിലൂടെ കടന്നു പോവുന്ന ഒരു സമയത്ത് 'ഞാനും എന്‍റെ വീട്ടുകാരും മാത്രം' എന്ന മട്ടിലുള്ള മൗഢ്യം കലർന്ന ചിന്തകൾ ഉണ്ടാക്കുന്ന അപകടത്തിന്‍റെ ആഴം ഈ 'ചങ്ങാതികളെ 'ആര് ബോധ്യപ്പെടുത്തും? എല്ലാത്തരം വിയോജിപ്പുകൾക്കിടയിലും അതിനെയൊക്കെ അതിജീവിക്കുന്ന മനുഷ്യത്വം  പ്രകടിപ്പിക്കേണ്ട കാലമല്ലേ ഇത്?

ചാരത്തിൽ നിന്നുയർന്ന ഫീനിക്സ് പക്ഷിയെ പോലെ ജീവിതത്തിലേക്കും തൊഴിലിലേക്കും പതിന്മടങ്ങ് ഊർജത്തോടെ തിരിച്ചു വന്ന ഒരു പെൺകുട്ടി നമുക്കിടയിലുണ്ട്. നിശ്ശബ്ദയാകാൻ വിസമ്മതിച്ചു കൊണ്ട്  ഭൂമി മലയാളത്തിലെ എല്ലാ പെൺകുട്ടികൾക്കുമായി എഴുന്നേറ്റ് നില്ക്കാൻ ധൈര്യപ്പെട്ട ആ പെൺകുട്ടിയോട് നമ്മളെല്ലാം കടപ്പെട്ടിരിക്കുന്നു. അതിനാൽ പുറപ്പെട്ടു പോയ ഈ വാക്കിന്‍റെ പേരിൽ നിങ്ങൾ അവളോട് മാപ്പ് പറയേണ്ടതുണ്ട്. ഒപ്പം പൊതു സമൂഹത്തോടും.

click me!