
മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതുതന്നെയാണ് ആ ഹൈപ്പിന് കാരണം. ജനുവരി 25 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ പബ്ലിസിറ്റി മെറ്റീരിയലും ഹൈപ്പ് ഉയര്‍ത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷ പങ്കുവെക്കുകയാണ് നിര്‍മ്മാതാവും നടനുമായ വിജയ് ബാബു. താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഖല്‍ബിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്സിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ബാബു വാലിബനെക്കുറിച്ചും പറയുന്നത്.
"എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ലിജോ. ഡബിള്‍ ബാരല്‍ ആയിരുന്നു ലിജോയുടെ ഏറ്റവും വലിയ ഒരു ഡ്രീം പ്രോജക്റ്റ്. പക്ഷേ അത് കാലത്തിന് മുന്‍പേ സഞ്ചരിച്ച ഒരു സിനിമയാണ്. ലിജോയ്ക്ക് അന്ന് അത് മനസിലായിരുന്നു. സാധാരണ മനുഷ്യര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു മാസ് സിനിമ, ലാലേട്ടനെയോ മമ്മൂക്കയെയോ വച്ച് ചെയ്യുക എന്നത് ലിജോയുടെ മനസില്‍ എപ്പോഴും ഉള്ളതാണ്. അന്ന് പറഞ്ഞിരുന്ന ഒരു ആശയത്തില്‍ നിന്നും ഇന്ന് എത്തിനില്‍ക്കുന്ന മലൈക്കോട്ടൈ വാലിബന്‍ എങ്ങനെ മാറിയിരിക്കുന്നു എന്ന് എനിക്ക് അറിയില്ല. ഞാന്‍ കണ്ടിട്ടില്ല. പക്ഷേ അന്ന് കേട്ട ചെറിയ വെര്‍ഷന്‍ പോലും നമുക്ക് രോമാഞ്ചം ഉണ്ടാക്കുന്ന സംഗതിയാണ്. ടിനുവുമായി സംസാരിക്കുമ്പോഴുമൊക്കെ.. ഇത് വേറെ ലെവല്‍ പടമായിരിക്കുമെന്ന് യാതൊരു സംശയവും വേണ്ട."
ഖല്‍ബ് എന്ന ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചതിനും വാലിബന്‍ സ്വാധീനിച്ചുവെന്ന് പറയുന്നു വിജയ് ബാബു- "അതല്ലേ ഞങ്ങള്‍ രണ്ടാഴ്ച മുന്‍പേ ഇറങ്ങി അങ്ങ് പോകുന്നത്. അതൊക്കെ ഇറങ്ങിക്കഴിഞ്ഞിട്ട് പിന്നെ എന്ന് വരാനാ. ഞങ്ങള്‍ അതിന് മുന്‍പേ വന്ന് അങ്ങ് പോകുന്നത് അതുകൊണ്ടല്ലേ. ഈ രാജധാനി പോകുമ്പോള്‍ അതിന്‍റെ മുന്നില്‍ കയറി നില്‍ക്കരുത് എന്നാണല്ലോ. നമ്മള്‍ ആദ്യമേ അങ്ങ് പൊക്കോട്ടെ", വിജയ് ബാബു ചിരിയോടെ പറഞ്ഞുനിര്‍ത്തുന്നു.
ALSO READ : 'ഓസ്‍ലറി'ന് തൊട്ടുപിന്നാലെ ജയറാമിന്‍റെ അടുത്ത ചിത്രം നാളെ തിയറ്ററുകളില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ