എഐഡിഎംകെ നേതാവ് ആർ ബി ഉദയകുമാർ നടി തൃഷയെ അധിക്ഷേപിക്കുകയും മുഖ്യമന്ത്രി സി ജോസഫ് വിജയിയെ വിമർശിക്കുകയും ചെയ്തു. വിജയിയുടെ സിനിമയ്ക്കായി സർക്കാർ ഭരണകാര്യങ്ങൾ അവഗണിച്ചെന്നും, തൃഷയ്ക്ക് മാത്രം മുഖ്യമന്ത്രിയെ കാണാൻ പ്രത്യേക അവസരം ലഭിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ചെന്നൈ: തൃഷയെ അധിക്ഷേപിച്ച് മുതിർന്ന എഐഡിഎംകെ നേതാവ് ആർ ബി ഉദയകുമാർ. മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം എന്നാണ് അധിക്ഷേപം. വൈകാതെ വിജയ് തൃഷയെ ഉപമുഖ്യമന്ത്രി ആക്കും. രാത്രി 12 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം കേക്ക് മുറിക്കാൻ വേറെ ആർക്ക് കഴിയുമെന്നും ഉദയകുമാർ ചോദിച്ചു. നേരത്തെ, തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമായി പ്രഖ്യാപിച്ച ജനനായകൻ റിലീസ് ചെയ്ത ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയെന്ന ആരോപണവുമായി എഐഎഡിഎംകെയുടെ മുതിർന്ന നേതാവ് ആർ ബി ഉദയകുമാർ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ള ഭരണനേതൃത്വം സിനിമ കാണുന്നതിനാണ് മുഴുവൻ ശ്രദ്ധ നൽകിയതെന്നും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്കും സംസ്ഥാനത്തിനാകെയും അപ്രഖ്യാപിത സർക്കാർ അവധി പ്രഖ്യാപിച്ചതുപോലുള്ള സാഹചര്യം തമിഴ്നാടിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടോയെന്ന് ഉദയകുമാർ ചോദിച്ചു. മുഖ്യമന്ത്രി വിജയിയെ അനുഗമിച്ച് മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള ഭരണകക്ഷി നേതാക്കൾ റിലീസ് ദിനത്തിൽ തിയറ്ററുകളിലെത്തി സിനിമ കാണുകയും സെൽഫികൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

ആഴ്ചയിൽ ഒരിക്കൽ നടത്തേണ്ട പ്രധാന ഔദ്യോഗിക ചുമതലകൾ പോലും മുഖ്യമന്ത്രി അന്നേ ദിവസം മാറ്റിവെച്ചതായി ഉദയകുമാർ പറഞ്ഞു. ഭരണനിർവഹണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സർക്കാർ സിനിമ ആഘോഷിക്കുന്നതിലായിരുന്നു മുഴുവൻ ശ്രദ്ധയെന്നും അദ്ദേഹം വിമർശിച്ചു. റിലീസ് ദിനം ഉത്സവമായി ആഘോഷിക്കണമെന്ന മന്ത്രിയുടെ ആഹ്വാനത്തെയും അദ്ദേഹം പരിഹസിച്ചു.

സിനിമ റിലീസിനോടനുബന്ധിച്ച് ആരാധകരുടെ ആഘോഷങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും ഉദയകുമാർ ആരോപിച്ചു. കാവേരി ഡെൽറ്റയിലെ ജലസേചന പ്രശ്നം, കർണാടകയുമായുള്ള ജലവിതരണ തർക്കം, മേക്കേദാട്ടു അണക്കെട്ട് വിഷയം തുടങ്ങിയ ജനകീയ പ്രശ്നങ്ങളിൽ സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. "തിയറ്ററിനുള്ളിൽ ഇരുന്ന് വികാരാധീനരായ മന്ത്രിമാർ കാവേരി ഡെൽറ്റയിലെ കർഷകരുടെ പ്രശ്നങ്ങൾക്കാണോ, കർണാടക വെള്ളം നൽകാത്തതിനാണോ, അതോ മേക്കേദാട്ടു അണക്കെട്ട് തർക്കത്തിനാണോ കണ്ണീർ പൊഴിച്ചത്?" എന്നായിരുന്നു ഉദയകുമാറിന്റെ പരിഹാസപരമായ ചോദ്യം. സിനിമകളിലെ പഞ്ച് ഡയലോഗുകളും സാങ്കൽപ്പിക പ്രതിച്ഛായകളും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കാലം യാഥാർഥ്യം തുറന്നുകാട്ടുമ്പോൾ മുഖ്യമന്ത്രിയുടെ സിനിമാറ്റിക് ഇമേജ് തകരുമെന്നും അപ്പോൾ യുവാക്കൾ യാഥാർഥ്യം തിരിച്ചറിയുമെന്നും ആർ ബി ഉദയകുമാർ കൂട്ടിച്ചേർത്തു.