
തമിഴകത്ത് ഒരു ഉത്സവമായിരുന്നു കഴിഞ്ഞ ദിവസം. മണിരത്നത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രം 'പൊന്നിയിൻ സെല്‍വൻ' അക്ഷരാര്‍ഥത്തില്‍ തമിഴ് പ്രേക്ഷകര്‍ ആഘോഷമാക്കി. രാജ്യമൊട്ടാകെ റിലീസ് ചെയ്‍ത ചിത്രത്തെ കുറിച്ച് ഭാഷാഭേദമന്യ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്‍തു. 'പൊന്നിയിൻ സെല്‍വനെ' സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളില്‍ ഒരാളായ വിക്രം.
ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചാണ് വിക്രം നന്ദി അറിയിച്ചിരിക്കുന്നത്. എങ്ങനെ തുടങ്ങണമെന്ന് അറിയില്ലെന്ന് പറഞ്ഞ വിക്രം സിനിമ പുറത്തിറങ്ങിയ ഭാഷകളിലെല്ലാം നന്ദി അറിയിച്ചു. 'പൊന്നിയിൻ സെല്‍വന്' മികച്ച വരവേല്‍പാണ് ലഭിച്ചത് എന്നും വിക്രം പറഞ്ഞു. എല്ലാവരും സ്വന്തം സിനിമയായിട്ടാണ് 'പൊന്നിയിൻ സെല്‍വനെ' കണ്ടത് എന്നും ഒരു നടന് ലഭിക്കാവുന്ന ഏറ്റവും വലിയ സന്തോഷമാണ് അതെന്നും വ്യക്തമാക്കിയ വിക്രം മണി രത്നത്തിനും നന്ദി അറിയിച്ചു.
'ആദിത്ത കരികാലനാ'യി വേഷമിട്ട വിക്രത്തിനു പുറമേ ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം ഏക ലഖാനിയും നിർവ്വഹിക്കുന്നു.
Read More: ഹാട്രിക് 100 കോടിക്കായി ശിവകാര്‍ത്തികേയൻ, 'പ്രിൻസ്' ചിത്രീകരണം പൂര്‍ത്തിയായി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ