ശകുനിയെ പോലെ പ്രശ്നങ്ങളുണ്ടാക്കാൻ വിദഗ്ധനായ 'തണ്ടൽക്കാരൻ കേശുണ്ണി'; ക്യാരക്ടർ പോസ്റ്ററുമായി വിനയൻ

By Web TeamFirst Published Oct 23, 2021, 7:00 PM IST
Highlights

ആ കാലത്ത് നികുതിപിരിക്കാൻ നിയുക്തനാകുന്ന ഉദ്യോഗസ്ഥനെയാണ് തണ്ടൽക്കാരൻ എന്നു വിളിക്കുന്നത്. 

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ്(movie) ‘പത്തൊൻപതാം നൂറ്റാണ്ട്‘(pathombatham noottandu). തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്(vinayan). ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി എത്തുന്നത് സിജു വിൽസനാണ്(siju wilson). ഇപ്പോഴിതാ ചിത്രത്തിലെ പതിനൊന്നാമത്തെ ക്യാരക്ടർ പോസ്റ്റര്‍(character poster) പുറത്തവിട്ടിരിക്കുകയാണ് വിനയൻ. ജാഫർ ഇടുക്കിയുടെ(jaffer idukki) ക്യാരക്ടർ പോസ്റ്ററാണ് പങ്കുവച്ചിരിക്കുന്നത്. 

തണ്ടൽക്കാരൻ കേശുണ്ണി എന്നാണ് കഥാപാത്രത്തിന്റെ പേര്. ആ കാലത്ത് നികുതിപിരിക്കാൻ നിയുക്തനാകുന്ന ഉദ്യോഗസ്ഥനെയാണ് തണ്ടൽക്കാരൻ എന്നു വിളിക്കുന്നത്. മഹാഭാരത യുദ്ധത്തിലെ ശകുനിയേ പോലെ കുബുദ്ധിയും കുതന്ത്രങ്ങളും കൊണ്ട് ആരെയും തെറ്റിദ്ധരിപ്പിക്കാനും പ്രശ്നങ്ങളുണ്ടാക്കാനും വിദഗ്ധനായ കേശുണ്ണിയെ ജാഫർ രസകരമായി തൻമയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നുവെന്ന് വിനയൻ കുറിച്ചു. 

വിനയന്റെ വാക്കുകൾ

"പത്തൊമ്പതാം നൂറ്റാണ്ട്" ൻ്റെ പതിനൊന്നാമത്തെ character poster റിലീസ് ചെയ്യുകയാണ്... ജാഫർ ഇടുക്കി അവതരിപ്പിക്കുന്ന തണ്ടൽക്കാരൻ കേശുണ്ണി എന്ന കഥാപാത്രത്തെയാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്..ആ കാലത്ത് നികുതിപിരിക്കാൻ നിയുക്തനാകുന്ന ഉദ്യോഗസ്ഥനെയാണ് തണ്ടൽക്കാരൻ എന്നു വിളിക്കുന്നത്.. എല്ലു മുറിയെ പണി ചെയ്താലും അരവയർ നിറയ്ക്കാൻ പോലും കൂലി കിട്ടാത്ത പാവപ്പെട്ട ജനവിഭാഗത്തെ അന്ന് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിരുന്ന ഒന്നായിരുന്നു അനാവശ്യമായ നികുതിപ്പിരുവുകൾ.. ഏണിക്കരം, വലക്കരം, തളാപ്പുകരം, തലക്കരം, മുലക്കരം എന്നിങ്ങനെ ഇന്നത്തെ തലമുറയ്കു കേട്ടാൽ വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടുള്ള വിവിധ ഇനം കരങ്ങൾ അന്ന് ഏർപ്പെടുത്തിയിരുന്നു..ആരെങ്കിലും കരം കൊടുക്കാതിരുന്നാൽ അവരെ മൃഗീയമായി ശിക്ഷിക്കുവാൻ അന്ന് അധികാരികൾക്കു കഴിയുമായിരുന്നു..

ചേർത്തല താലൂക്കിലെ കരം പിരിവിൻെറ ചുമതലക്കാരനായ കേശുണ്ണി കാഴ്ചയിലും പെരുമാറ്റത്തിലും ഒക്കെ സരസനായിരുന്നു എങ്കിലും.. അങ്ങേയറ്റം വക്രബുദ്ധിയുള്ളവനും എല്ലാ വില്ലത്തരങ്ങളും കൈയ്യിലുള്ളവനും ആയിരുന്നു.. അധികാരത്തിൻെറ ഇടനാഴിയിൽ എവിടെയും കയറിച്ചെല്ലാൻ കഴിയുമായിരുന്ന ഈ തണ്ടൽക്കാരൻ കേശുണ്ണി ആറാട്ടു പുഴ വേലായുധപ്പണിക്കെതിരെ പ്രമാണിമാർ തീർത്ത ഗൂഡാലോചനയിൽ ഒരു പ്രധാന കണ്ണിയായിരുന്നു..

മഹാഭാരത യുദ്ധത്തിലെ ശകുനിയേ പോലെ കുബുദ്ധിയും കുതന്ത്രങ്ങളും കൊണ്ട്, ആരെയും തെറ്റിദ്ധരിപ്പിക്കാനും പ്രശ്നങ്ങളുണ്ടാക്കാനും വിദഗ്ധനായ കേശുണ്ണിയെ ജാഫർ രസകരമായി തൻമയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണം ഉടനെ ആരംഭിക്കും..

click me!