
2023 ല്‍ പുറത്തെത്തിയ വിവാദചിത്രം ദി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രമാണ് ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്. രണ്ടാം ഭാഗത്തിന്‍റെ ഒരാഴ്ച മുന്‍പ് പുറത്തെത്തിയ ട്രെയ്‍ലര്‍ വലിയ ചര്‍ച്ചയും വിവാദവും ആയിരുന്നു. വിവാഹിതയായി എത്തുന്ന ഒരു ഹിന്ദു യുവതിയെ മുസ്‍ലിം കുടുംബം നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമായിരുന്നു ട്രെയ്‍ലറിലെ ഹൈലൈറ്റ്. വലിയ വിവാദത്തിനും ചര്‍ച്ചകള്‍ക്കും വഴിവച്ചതും ഈ രംഗം തന്നെ. എന്നാല്‍ കേരള സ്റ്റോറിയുടെ സംവിധായകനല്ല രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. സുദീപ്തോ സെന്‍ ആയിരുന്നു ആദ്യ ഭാഗം ഒരുക്കിയതെങ്കില്‍ കാമാഖ്യ നാരായണ്‍ സിംഗ് ആണ് കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടിന്‍റെ സംവിധായകന്‍. എന്തുകൊണ്ടാണ് സംവിധായകനിലെ ഈ മാറ്റം? ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആദ്യ ഭാഗം ഒരുക്കിയ സുദീപ്തോ സെന്‍.
ആദ്യ ചിത്രത്തിന് വേണ്ടി താന്‍ 10 വര്‍ഷം റിസര്‍ച്ച് ചെയ്തിരുന്നെന്നും അത്തരം റിസര്‍ച്ച് ഇല്ലാതെ ഇത്തരം ചിത്രങ്ങള്‍ ചെയ്യാനാവില്ലെന്നും സുദീപ്തോ സെന്‍ പറയുന്നു. “ആദ്യ ചിത്രത്തിലെ ഓരോ വാക്കും ഓരോ ദൃശ്യവും സത്യമാണെന്ന് എനിക്ക് ഉറപ്പ് നല്‍കാനാവും. കേരളത്തിന് പുറത്തേക്ക് പശ്ചാത്തലം വികസിപ്പിക്കുന്ന ചിത്രമാണ് കേരള സ്റ്റോറി 2 എങ്കില്‍ കേവലം വാട്സ്ആപ്പ് ഫോര്‍വേഡുകളെയും പത്ര വാര്‍ത്തകളെയും ആശ്രയിച്ച് എനിക്ക് ആ ചിത്രം ചെയ്യാനാവില്ല. സെന്‍സിറ്റീവ് ആയ വിഷയങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ അതിന് ആഴത്തിലുള്ള റിസര്‍ച്ച് ആവശ്യമുണ്ട്. ദീര്‍ഘകാല പഠനവും വേണം. ആ അടിത്തറ ഇല്ലാതെ അങ്ങനെയൊരു ചിത്രം ചെയ്യാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല”, സുദീപ്തോ സെന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
വിവാദം സൃഷ്ടിച്ച ദി കേരള സ്റ്റോറി ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. 20 കോടിയോളം ബജറ്റില്‍ തയ്യാറാക്കപ്പെട്ട ചിത്രം ബോക്സ് ഓഫീസില്‍ 300 കോടിക്ക് മുകളിലാണ് നേടിയത്. മികച്ച സംവിധായകനും മികച്ച ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള 32,000 യുവതികളെ കേരളത്തില്‍ നിന്ന് കാണാതായിട്ടുണ്ടെന്നും ഇവരെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നുമാണ് ആദ്യ ചിത്രം വാദിച്ചത്. എന്നാല്‍ വസ്തുതാപരമായ എതിര്‍പ്പ് കോടതിയിലേക്കും എത്തിയതോടെ ചിത്രത്തില്‍ പറയുന്ന കണക്കുകള്‍ വാസ്തവമല്ലെന്ന് സംവിധായകന്‍ തന്നെ സമ്മതിച്ചിരുന്നു. യഥാര്‍ഥ സംഭവങ്ങള്‍ വച്ചിട്ടുള്ള ഭാവനാസൃഷ്ടിയാണ് ചിത്രമെന്നും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ