
സിനിമകളുടെ ശരിയായ തെരഞ്ഞെടുപ്പുകളാണ് ഒരു സിനിമാ അഭിനേതാവിനെ സംബന്ധിച്ച് കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്നാല്‍ എത്ര നന്നായി തെരഞ്ഞെടുത്താലും സിനിമകളുടെ അന്തിമമായ ജയപരാജയങ്ങള്‍ പ്രചവചനാതീതമാണെന്നതാണ് യാഥാര്‍ഥ്യം. എന്നിരിക്കിലും ചില താരങ്ങള്‍ പല കാരണങ്ങളാല്‍ ഒഴിവാക്കിയ ചിത്രങ്ങള്‍ മറ്റ് ചിലര്‍ അഭിനയിച്ച് പുറത്തെത്തി വലിയ വിജയങ്ങള്‍ ആവാറുണ്ട്. എല്ലാ പ്രമുഖ താരങ്ങള്‍ക്കും അത്തരത്തില്‍ മിസ് ആയ ചിത്രങ്ങള്‍ ഉണ്ടാവും. മമ്മൂട്ടി അത്തരത്തില്‍ ഒഴിവാക്കിയ ചിത്രങ്ങള്‍ എടുത്താല്‍ പ്രേക്ഷകരുടെ മനസിലേക്ക് ഏറ്റവും ആദ്യമെത്തുന്ന ഒരു ചിത്രമുണ്ട്. ജീത്തു ജോസഫിന്‍റെ ദൃശ്യം ആണ് അത്. അതെ മോഹന്‍ലാല്‍ അനശ്വരമാക്കിയ ജോര്‍ജുകുട്ടിയെ ജീത്തു ആദ്യം മനസില്‍ കണ്ടത് മമ്മൂടിയില്‍ ആയിരുന്നു.
മമ്മൂട്ടി ഒഴിവാക്കിയ ചിത്രമാണ് ദൃശ്യം എന്ന് കേട്ടിട്ടുണ്ടെങ്കിലും അതിന്‍റെ യഥാര്‍ഥ കാരണം എന്താണെന്ന് ഇപ്പോഴും അറിയാത്ത പ്രേക്ഷകര്‍ ഉണ്ട്. സോഷ്യല്‍ മീഡിയയിലെ ഫാന്‍ ഫൈറ്റുകളില്‍ ഈ വിഷയം പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. അപ്പോഴൊക്കെയും തെറ്റായ കാരണങ്ങളാണ് ഇതില്‍ പറയപ്പെടാറും. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി എന്തുകൊണ്ട് ദൃശ്യത്തിന് നോ പറഞ്ഞു എന്നത് ജീത്തു ജോസഫ് തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുള്ളതാണ്. തിരക്കഥ ഇഷ്ടപ്പെടാഞ്ഞതോ ജീത്തു ജോസഫ് എന്ന സംവിധായകനില്‍ വിശ്വാസമില്ലാത്തതോ ആയിരുന്നില്ല അതിന് കാരണം. ജീത്തുവിന്‍റെ തന്നെ വാക്കുകള്‍ ഇങ്ങനെ...
“മമ്മൂട്ടി റിജക്റ്റ് ചെയ്ത സിനിമ ആയിരുന്നില്ല ദൃശ്യം. അദ്ദേഹത്തിന്‍റെയടുത്ത് ഞാന്‍ ഈ കഥ ചെന്ന് പറഞ്ഞപ്പോള്‍ വളരെ സന്തോഷത്തോടെ എന്നോട് പറഞ്ഞത് ഗംഭീര കഥയാണ് ഇതെന്നാണ്. പക്ഷേ ജീത്തു, എന്‍റെയൊരു പ്രശ്നം ഫാമിലിയും അച്ഛനുമൊക്കെ കടന്നുവരുന്ന നാലഞ്ച് സിനിമകള്‍ കമ്മിറ്റ് ചെയ്തിരിക്കുകയാണ്. എനിക്ക് ഇത് ചെയ്യണമെങ്കില്‍ ഒന്നര, രണ്ട് വര്‍ഷം കഴിഞ്ഞേ പറ്റൂ. അത് എല്ലാ ആര്‍ട്ടിസ്റ്റും ചെയ്യുന്നതാണ്. ഒരേ പാറ്റേണിലുള്ള സിനിമകള്‍ അടുപ്പിച്ചടുപ്പിച്ച് ചെയ്യില്ല. ഗ്യാപ്പ് ഇട്ടേ ചെയ്യൂ. ഒന്നുകില്‍ ജീത്തു അതുവരെ വെയ്റ്റ് ചെയ്യണം. അല്ലെങ്കില്‍ വേറെ ആരെയെങ്കിലും വച്ച് ചെയ്തോളൂ എന്ന് പറഞ്ഞു. പക്ഷേ ഇതൊരു ഉഗ്രന്‍ കഥയാണെന്ന് പറഞ്ഞു. പിന്നീട് ലാലേട്ടനുമായിട്ട് സംസാരിച്ച് പ്രോജക്റ്റി നീങ്ങി. മീനയുമായിട്ട് സംസാരിക്കാനായിട്ട് മമ്മൂക്കയുടെ ഒരു സെറ്റിലാണ് പോയത്. ഇത് ചെയ്യേണ്ട സിനിമയാണെന്ന് മമ്മൂക്കയാണ് മീനയോട് പറഞ്ഞത്. അതിലെ പൊലീസുകാരനെ ആരാണ് ചെയ്യുന്നതെന്ന് എന്നോട് ചോദിച്ചു. ഷാജോണിന്‍റെ കാര്യം പറഞ്ഞപ്പോള്‍ കൊള്ളാം, അവന്‍ ചെയ്താല്‍ നന്നാവുമെന്ന് പറഞ്ഞു. ദൃശ്യത്തിന്‍റെ കാസ്റ്റിംഗിനെക്കുറിച്ച് കാരവാനില്‍ വിളിച്ചിരുത്തി എന്നോട് സംസാരിച്ചിട്ടുണ്ട്. ഇതൊരു നല്ല സിനിമയായി വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു”, ജീത്തു ജോസഫ് ഒരു പഴയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. റാണിയുടെ കഥാപാത്രം ചെയ്യാന്‍ തന്നെ പ്രോത്സാഹിപ്പിച്ചത് മമ്മൂട്ടി ആയിരുന്നെന്ന് മീന ദൃശ്യം 3 പ്രൊമോഷണല്‍ അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ