
കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാണ് രേണു സുധി. വിമര്‍ശനങ്ങളും വിവാദങ്ങളും ട്രോളുകള്‍ക്കും പാത്രമായ രേണു ഇപ്പോള്‍ അവയൊന്നും വകവയ്ക്കാതെ മുന്നോട്ട് പോകുകയാണ്. ഈ അവസരത്തില്‍ രേണു സുധിയെ കുറിച്ച് എഴുത്തുകാരി ശാരദകുട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. ചാനലിലെ കോമഡി പ്രോഗ്രാമുകള്‍ ശ്രദ്ധിക്കാത്തത് കൊണ്ട് കൊല്ലം സുധിയെ അറിയില്ലെന്നും എന്നാല്‍ ഇപ്പോള്‍ രേണുവിനെ അറിയാമെന്നും അവര്‍ പറയുന്നു.
രേണു സുധിയെ ഇന്ന് കാണുന്ന രേണു സുധി ആക്കിയത് താനെന്ന് അവകാശപ്പെട്ട് ദാസേട്ടന്‍ കോഴിക്കോട് രംഗത്ത് എത്തിയിരുന്നു. അക്കാര്യം ചൂണ്ടിക്കാട്ടി, കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്. അല്ലാതെയാക്കാൻ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് ശാരദകുട്ടി പറയുന്നു. നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ വെറുപ്പോ രേണു സുധി കാര്യമാക്കുന്നില്ല. അവർ തൻ്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. അതിന് ചില്ലറ ധൈര്യമൊന്നും പോരെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
"ചാനലുകളിലെ കോമഡി പ്രോഗ്രാം ശ്രദ്ധിക്കാത്തതു കൊണ്ടാകും കൊല്ലം സുധിയെ എനിക്കറിയുമായിരുന്നില്ല. എന്നാൽ, അദ്ദേഹത്തിൻ്റെ മരണദിവസം മുതൽ രേണു സുധിയെ അറിയാം. പെർഫോമർ ആയ രേണു സുധിയുടെ ഭർത്താവ് എന്ന നിലയിലല്ലാതെ കൊല്ലം സുധിയെ ഒരു പെർഫാമറായി ഞാൻ കണ്ടിട്ടേയില്ല. പിന്നോട്ടോടിപ്പോയി കാണണമെന്നൊന്നും തോന്നിയിട്ടുമില്ല. രേണു സുധിയുടെ വീഡിയോയും റീൽസും നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നമുക്കു കാണാതിരിക്കാൻ നിർവ്വാഹമില്ല എന്ന തരത്തിൽ തിക്കിത്തിരക്കി നമ്മളിലേക്ക് വരുന്നുമുണ്ട്. ദാസ് എന്ന ഒരു ആർട്ടിസ്റ്റ് താനാണ് രേണു സുധിയെ ഇന്ന് കാണുന്ന രേണു സുധി ആക്കിയതെന്ന് അവകാശപ്പെടുന്നതു കണ്ടു. തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!! കൊല്ലം സുധിയും ദാസ് കോഴിക്കോടും എന്തായാലും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്. അല്ലാതെയാക്കാൻ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല. പൊട്ടിപ്പൊണ്ണെന്ന മട്ടിൽ ഒന്നാന്തരം game കൾ കളിക്കാനറിയുന്ന രേണുസുധി ഇപ്പോൾ പറയുന്നതിലും മികച്ച വർത്തമാനം പറഞ്ഞുതുടങ്ങും ആളുകളിയും ആണുകളിയും മൂത്താൽ. അവർക്കറിയാം ഹ്രസ്വകാലത്തേക്കാണെങ്കിൽ പോലും തൻ്റെ നിലം ഒരുക്കിയെടുക്കാൻ താൻ പെടുന്ന പാട്. കാലത്തിനൊത്ത കോലം കെട്ടാനും വേണം ഒരു സാമർഥ്യം. അതിനിടയിൽ, നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ വെറുപ്പോ രേണു സുധി കാര്യമാക്കുന്നില്ല. അവർ തൻ്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. അതിന് ചില്ലറ ധൈര്യമൊന്നും പോരാ", എന്നാണ് ശരദകുട്ടി പറഞ്ഞത്.