
ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ വ്ലോഗുകളിൽ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളെ വിമർശിച്ച് സിനിമാ നിരൂപകനും മുൻ ആർജെയും യുട്യൂബറുമായ ഉണ്ണി രംഗത്ത്. ദിയ പങ്കുവെച്ച ചില വീഡിയോകൾ ഉദാഹരണമായി എടുത്താണ് ഉണ്ണി താരത്തിന്റെ പദപ്രയോഗങ്ങളെ കുറിച്ച് സംസാരിച്ചത്. ഒരു വീഡിയോയിൽ ദിയ സ്വയം ചരക്ക് എന്ന് വിശേഷിപ്പിച്ചതാണ് ഉണ്ണി പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
''മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് വേണ്ടി ഒരു ബ്ലെയ്സറും ബ്രാലെറ്റുമാണ് ദിയ ഉപയോഗിച്ചത്. ബോളിവുഡ് സെലിബ്രിറ്റികൾ അത് ധരിച്ചപ്പോൾ അടിപൊളി ചരക്ക് ലുക്കായിരുന്നുവെന്നും താൻ ഇത് ഇട്ട് കഴിഞ്ഞാൽ ചക്കപ്പഴത്തിൽ ഈച്ച ഇരിക്കുന്നതുപോലെ ഉണ്ടാകുമെന്നുമാണ് ദിയ പറയുന്നത്. കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളെ പാക്ക് ചെയ്ത് അയക്കുന്നതിനെയാണ് പൊതുവെ ചരക്കെന്ന് പറയാറ്. ചരക്കിനോട് നമുക്ക് സ്നേഹമോ ബഹുമാനമോ ഇല്ല. ആ ചരക്കിനെ സ്ത്രീകളുമായി ചേർത്ത് വെക്കുമ്പോൾ പത്ത് പൈസയുടെ ബഹുമാനം നൽകുന്നില്ലെന്നാണ് മനസിലാകുന്നത്.
ഇന്നിന്റെ സ്ത്രീകളെ ദിയ കാണുന്നില്ല. ഇന്ന് ഒരു സ്ത്രീ അവളെ മാർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നത് ബുദ്ധി, വിദ്യാഭ്യാസം, കഴിവ് എന്നിവയുടെ പേരിലാണ്. അവനവന്റെ ശരീരത്തെ അറിയുന്നവരാണ് അത് നന്നായി മെയ്ന്റെയ്ൻ ചെയ്യുന്നത്. ശരീരം ഭംഗിയായി സംരക്ഷിക്കുന്നതുകൊണ്ട് മമ്മൂക്ക നല്ല ചരക്കായിട്ടുണ്ടെന്ന് ആരും പറയില്ല. പക്ഷെ നന്നായി ശരീരം സംരക്ഷിക്കുന്ന സ്ത്രീയെ ചരക്കെന്ന് വിളിക്കുന്ന സ്ത്രീവിരുദ്ധതയുള്ള സൊസൈറ്റിയാണ് നമ്മളുടേത്. എന്നിട്ടും മുന്നോട്ട് വരാൻ ആഗ്രഹിക്കുന്ന സ്ത്രീകളെയാണ് ബഹുമാനം എന്ന വാക്ക് വെട്ടി കളഞ്ഞ് ചരക്കെന്ന് പലരും വിശേഷിപ്പിക്കുന്നത്. ഇത് ഒബ്ജക്ടിഫിക്കേഷനാണ്. തിരുത്തപ്പെടേണ്ടതാണ്. ചരക്കെന്നത് ഒരു കോംപ്ലിമെന്റല്ല'', ഉണ്ണി വ്ളോഗിൽ പറഞ്ഞു.