
ഇടുക്കി: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. അതിജീവിതക്ക് ഒപ്പമാണെന്നും കോടതിവിധിയെ മാനിക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞു. അതിജീവിതക്ക് നീതി ലഭിക്കണം എന്നായിരുന്നു തൻറെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. വിധിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ കോടതി നിന്ദ ആകുമെന്നും ആസിഫ് അലി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ആസിഫ് അലിയുടെ പ്രതികരണം.
ഏത് സമയത്തും അതിജീവിതക്കൊപ്പമാണ്. പിന്തുണയുമുണ്ട്. വിധിയെ കുറിച്ച് അഭിപ്രായം പറയാനുള്ളയാളല്ല ഞാൻ. അതിജീവിതയോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ആരും പ്രതികരിച്ചിട്ടില്ല. അതിജീവിതയുടെ പ്രതികരണം നേരിട്ട് അറിയിക്കുമായിരിക്കും. എല്ലാവരും വളരെ കരുതലോടെ പ്രതികരിക്കേണ്ട വിഷയം കൂടിയാണിത്. പല തരത്തിലും വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ള ഒരു ടോപ്പിക്കാണിത്. പറയുന്നത് കൃത്യതയോടെ പറയണം. പല അഭിപ്രായങ്ങളും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം സോഷ്യൽ മീഡിയ ആക്രമണത്തിലേക്കെല്ലാം പോയിട്ടുണ്ട്. പറയാനുള്ളത് കൃത്യമായി മനസ്സിലാക്കി സംസാരിക്കണമെന്നും ആസിഫ് അലി പറഞ്ഞു.
സർക്കാർ അപ്പീൽ പോവുന്നത് പൂർണ്ണമായി നീതി ലഭിച്ചില്ലെന്ന് കരുതുന്നത് കൊണ്ട് തന്നെയായിരിക്കാം. ദിലീപ് ആരോപണ വിധേയനായപ്പോൾ നടപടിയെടുത്ത സംഘടനകൾ അങ്ങനെയല്ലെന്ന് വിധി വരുമ്പോൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യണം. ഏകപക്ഷീയമായ നിലപാട് ആരുമെടുത്തിട്ടില്ല. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നാണ്. ആര് ശിക്ഷിക്കപ്പെടണം എന്നല്ല. സംഭവിച്ചതിന് നീതി ലഭിക്കണമെന്നാണ് തന്റെ ആഗ്രഹം. കോടതിവിധിയിൽ അഭിപ്രായം പറയുന്നത് നിന്ദയാണ്. കോടതിക്ക് ശരിയെന്ന് തോന്നുന്നതാണ് കോടതി വിധിച്ചത്. അതിനെതിരെ അപ്പീലും പോവുന്നുണ്ട്. ദിലീപിൻ്റെ അധികാര കേന്ദ്രങ്ങളിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അഭിപ്രായം പറയാനുള്ള ആളല്ല താനെന്നും ആസിഫ് അലി പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ