
കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയതിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. മമ്മൂട്ടിക്കൊപ്പമുളള നോമിനേഷൻ തന്നെ വലിയ സന്തോഷമാണെന്ന് ആസിഫ് അലി പറഞ്ഞു. പുരസ്കാരം മുന്നോട്ടുള്ള ശ്രമങ്ങൾക്കുള്ള വലിയ ധൈര്യം നൽകുന്നു. കരിയറിൽ എപ്പോഴും കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയും ശ്രമിച്ചു കൊണ്ടിരിക്കാനുള്ള ഊർജ്ജമാണ് അംഗീകാരമെന്നും ആസിഫ് അലി പറഞ്ഞു.
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്. മികച്ച നടിയായി ഷംല ഹാസയെ തെരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനമാണ് ഷംലയെ അവാർഡിന് അർഹയാക്കിയത്. നടന്ന സംഭവം എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിജോമോൾ സ്വഭാവനടിയായി. സൗബിൻ(മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ(ഭ്രമയുഗം) എന്നിവരാണ് സ്വഭാവ നടന്മാർ. ജ്യോതിർമയി(ബൊഗൈൻവില്ല), ദർശന രാജേന്ദ്രൻ(പാരഡൈസ്), ടൊവിനോ(എആർഎം), ആസിഫ് അലി(കിഷ്കിന്ധ കാണ്ഡം) എന്നിവർക്ക് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. മികച്ച ചിത്രം ഉൾപ്പടെ 10 അവാർഡുകളാണ് മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ചത്. മികച്ച സംവിധായകൻ, മികച്ച സ്വഭാവനടൻ , മികച്ച ഛായാഗ്രാഹകൻ, മികച്ച ഗാനരചയിതാവ്, മികച്ച കലാസംവിധായകൻ, മികച്ച ശബ്ദമിശ്രണം, മികച്ച ശബ്ദരൂപകൽപന, മികച്ച പ്രോസസിങ് ലാബ് എന്നിവയും മഞ്ഞുമ്മലിന് ലഭിച്ചു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ