നടി ശ്രീദേവി അന്തരിച്ചു; അപ്രതീക്ഷിത മരണത്തിൽ ഞെട്ടിത്തരിച്ച് സിനിമ ലോകം

By Web DeskFirst Published Feb 25, 2018, 6:27 AM IST
Highlights

ദുബായ്: ചലച്ചിത്ര താരം ശ്രീദേവി (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച രാത്രി 11.30ഓടെ ദുബായില്‍ വെച്ചായിരുന്നു അന്ത്യം. ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും റാസല്‍ഖൈമയില്‍ എത്തിയത്. ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നു.ഇന്ത്യൻ സിനിമ ലോകത്തെ ലേഡി സൂപ്പർ സ്റ്റാറാണ് വിടവാങ്ങിയത്. ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ബോളിവുഡ് സിനിമാ ലോകം.  

മരണവിവരം ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂറാണ് പുറത്തുവിട്ടത്. രാത്രി 11.30 ഓടെ മരണം സംഭവിച്ചുവെന്നാണ് സഞ്ജയ് കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്. നാലാം വയസില്‍ ബാലതാരമായായിരുന്നു ശ്രീദേവിയുടെ അരങ്ങേറ്റം. മലയാളം, ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിലടക്കം മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. കുമാരസംഭവം, പൂമ്പാറ്റ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ, സത്യവാൻ സാവിത്രി, ദേവരാഗം ഉൾപ്പെടെ 26 ഓളം മലയാള ചിത്രങ്ങളിൽ  അഭിനയിച്ചിട്ടുണ്ട്.  

1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛൻ അയ്യപ്പൻ അഭിഭാഷകനായിരുന്നു. രാജേശ്വരിയാണ് അമ്മ. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. ‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 

1976 ൽ പതിമൂന്നാം വയസ്സിൽ, കെ.ബാലചന്ദർ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ കമൽഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറി. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പട്ടത്. 2013ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. 1981 ൽ മൂന്നാംപിറയിെല അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. 

മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കൾ, മൂന്നാം പിറ, മിസ്റ്റർ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമായ സീറോയിൽ അതിഥി താരമായി ശ്രീദേവി അഭിനയിച്ചിരുന്നു. മൂത്തമകള്‍ ജാഹ്നവിയുടെ ബോളിവുഡ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ്  ശ്രീദേവിയുടെ വിടവാങ്ങൽ  മക്കൾ: ജാഹ്നവി, ഖുഷി 

click me!