'ഞാന്‍ അമൃത സുരേഷിന്‍റെ മകളാണെന്ന് അവള്‍ പറയണം'; തിരിച്ചുവരവിന്‍റെ കഥ പറഞ്ഞ് അമൃത

By Web TeamFirst Published Jan 19, 2019, 11:57 AM IST
Highlights

ജീവിതത്തിലെ കടുത്ത വെല്ലുവിളികളാണ് തനിക്ക് ജീവിച്ച് കാണിക്കാനുള്ള കരുത്ത് പകര്‍ന്നതെന്നും ഇന്ന് കരുത്തുള്ള സ്ത്രീയാണ് ഞാനെന്ന് കരുതുന്നതായും ഗായിക അമൃത സുരേഷ്.

ജീവിതത്തിലെ കടുത്ത വെല്ലുവിളികളാണ് തനിക്ക് ജീവിച്ച് കാണിക്കാനുള്ള കരുത്ത് പകര്‍ന്നതെന്നും ഇന്ന് കരുത്തുള്ള സ്ത്രീയാണ് ഞാനെന്ന് കരുതുന്നതായും ഗായിക അമൃത സുരേഷ്. ഓരോരുത്തരും ആരാണെന്ന് നിങ്ങള്‍ തിരിച്ചറിയണമെന്നും അങ്ങനെ തിരിച്ചറിയുമ്പോള്‍ ഓരോരുത്തരും എത്രമാത്രം കരുത്തയാണെന്ന് തിരിച്ചറിയുമെന്നും അമൃത യു ട്യൂബ് ചാനലായ ജോഷ് ടോക്കില്‍ പറഞ്ഞു.

പ്ലസ്ടുവിന്‍റെ സമയത്ത് റിയാലിറ്റി ഷോയില്‍ വന്ന് സ്വപ്നതുല്യമായ ജീവിതത്തിലേക്ക് നടന്നു കയറിയ അമൃത സുരേഷിനെ മാത്രമെ പലര്‍ക്കും അറിയുകയുള്ളു. സംഗീതത്തോടുള്ള പാഷന്‍ കൊണ്ട് സ്റ്റഡീസ് വിട്ട ഒരു അമൃത സുരേഷിനെ പലര്‍ക്കും അറിയില്ലെന്നതടക്കം ജീവിതത്തിലെ ആരും അറിയാത്ത നിരവധി കാര്യങ്ങളുണ്ടെന്നും അമൃത പറയുന്നു.

ഡിഗ്രിക്ക് ജോയിന്‍ ചെയ്യാന്‍ പൈസയില്ലാതിരുന്ന ഒരു അമൃത സുരേഷിനെ ആര്‍ക്കും അറിയില്ല. എന്‍റെ പാഷന്‍ എനിക്ക് മുന്നോട്ട് പോകാന്‍ പറ്റില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞ ദിവസം, അഥവാ എന്‍റെ സ്വപ്ന ജീവിതം ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ച ദിവസമാണ് ജീവിതത്തിലെ ഏറ്റവും വലിയ ദിവസം. അന്ന് ആ തീരുമാനമെടുത്ത് ഞാന്‍ ഇറങ്ങുമ്പോള്‍ രണ്ട് കാര്യങ്ങള്‍, ഒന്ന് എന്‍റെ രണ്ട് വയസുള്ള കുഞ്ഞും രണ്ടാമത് സീറോ ബാലന്‍സ് അക്കൗണ്ടുമായിരുന്നു കൂട്ടിനുണ്ടായിരുന്നത്.

പത്തുവര്‍ഷം മുമ്പ് എന്ത് പറഞ്ഞാലും പൊട്ടിക്കരയുന്ന ഒരു അമൃത സുരേഷുണ്ടായിരുന്നു. പ്രതികരിക്കാതിരുന്നപ്പോള്‍ ഒന്നിനും കൊള്ളാത്തവരാണ് അവരെന്ന് എന്നെക്കുറിച്ച് പറഞ്ഞു പ്രതികരിക്കാന്‍ തയ്യാറായപ്പോള്‍ ഞാന്‍ അഹങ്കാരിയാണെന്ന് പറ‍ഞ്ഞു. ഒന്നും പറയാനാകാത്ത അവസ്ഥയായിരുന്നു. കരഞ്ഞ് തീര്‍ത്ത ദിവസങ്ങളായിരുന്നു അത്.

തെറ്റുകള്‍ എല്ലാവര്‍ക്കും സംഭവിക്കും. അത് തിരിച്ചറിഞ്ഞ് തിരുത്താന്‍ ശ്രമിക്കുക. ജീവിതത്തില്‍ വിജയമുണ്ടാകും. എന്‍റെ മകള്‍ ഒരിക്കലും ദുര്‍ബലയായ അമ്മയുടെ മകളായി അറിയപ്പെടരുത്. അവള്‍ കരുത്തയായ ഒരു അമ്മയുടെ, അമൃത സുരേഷിന്‍റെ മകളായി ജീവിക്കണമെന്നും അമൃത പറയുന്നു.

click me!