അനൂപ് മേനോന്‍റെ വിനയനുള്ള മറുപടി

By Web DeskFirst Published Jul 16, 2016, 7:13 AM IST
Highlights

നടൻ അനൂപ് മേനോനെതിരെ സംവിധായകൻ വിനയൻ രംഗത്ത് വന്നത് വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. അനൂപ് മേനോനെ സിനിമയിലേക്ക് കൊണ്ടുവന്നത് വിനയനായിരുന്നു. എന്നാൽ അടുത്തിടെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ രഞ്ജിത്ത് , ലാൽജോസ് എന്നീ വലിയ സംവിധായകരോടൊപ്പം മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും ബാക്കിയെല്ലാവരും ന്യൂജനറേഷൻകാരാണെന്നും അനൂപ് മേനോൻ പറഞ്ഞിരുന്നു. 

ആദ്യത്തെ സിനിമയായ കാട്ടു ചെമ്പകത്തിന്റെ പ്രിന്‍റ് കാണുമ്പോൾ കത്തിച്ചു കളയാൻ തോന്നുമോ എന്ന ചോദ്യകർത്താവിന്‍റെ ചോദ്യത്തിനും അനൂപ് മേനോൻ എതിർത്ത് മറുപടി പറ‍ഞ്ഞില്ല. ഈ ചിത്രത്തിൽ അഭിനയിച്ചത് നാണക്കേടായിപ്പോയി എന്ന രീതിയിലായിരുന്നു അനൂപ് മേനോന്‍റെ പ്രതികരണം എന്നായിരുന്നു റിപ്പോര്‍ട്ട്.

ഇതിനെ തുടര്‍ന്ന് ശക്തമായ പ്രതികരണമാണ് വിനയന്‍ നടത്തിയത്. അനൂപ് മേനോന്‍റെ വാക്കുകൾ തന്നെ വിഷമിപ്പിച്ചെന്ന് സംവിധായകൻ വിനയൻ അഭിപ്രായപ്പെട്ടിരുന്നു. അനൂപ് മേനോനെ സിനിമയിലേക്ക് കൊണ്ടുവന്നത് ഞാനാണ്. സീരിയലിൽ അഭിനയിച്ചു നടക്കുകയായിരുന്നു. സീരിയലിൽ അഭിനയിച്ചതുകൊണ്ട് ആരും ചാൻസ് തരുന്നില്ല, സാറാണ് എന്റെ അവസാന പ്രതീക്ഷയെന്ന് പറഞ്ഞാണ് അന്ന് അനൂപ് എന്നെ കാണാൻ വന്നത്. അഴകപ്പനൊക്കെ റെക്കമെന്‍റ് ചെയ്തിട്ടാണ് എന്റെയടുത്ത് വന്നത്. 

ഈ വിഷയത്തിൽ വിനയന് മറുപടിയുമായി അനൂപ് മേനോൻ രംഗത്തെത്തി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് മേനോന്‍റെ മറുപടി, 

 

‘വിനയേട്ടനുമായി ഒരു പ്രശ്നവും ഈ കാലമത്രയും ഉണ്ടായിട്ടില്ല. കാട്ടുചെമ്പകം എന്റെ ആദ്യ സിനിമയാണ്. കാട്ടുചെമ്പകമെന്ന ചിത്രത്തിലൂടെയാണ് സിനിമ എന്ന വലിയ മാധ്യമത്തിലേക്ക് പ്രവേശിക്കാൻ സാധിച്ചത്. 
സ്ത്രീജന്മം എന്നൊരു സീരിയലിൽ അഭിനയിക്കുമ്പോഴാണ്  വിളി വരുന്നത്.വിനയേട്ടൻ പറഞ്ഞത് അദ്ദേഹത്തിന്‍റെ ഭാര്യ സ്ത്രീജന്മം സീരിയലിൽ കണ്ടിട്ട് ഈ സിനിമയിലേക്ക് വിളിക്കുന്നതാണ്. എറണാകുളത്ത് പോയി അദ്ദേഹത്തെ കാണുന്നു. മൊട്ട അടിക്കുന്നു. വലിയൊരു മാറ്റമാണ് സീരിയലിൽ ആക്ടറിൽ നിന്നും സിനിമ ആക്ടറിലേക്കുള്ള മാറ്റം. ആദ്യ സിനിമ എന്തുകൊണ്ടും കാട്ടുചെമ്പകം തന്നെയാണ്. സിനിമയിലേക്കുള്ള എൻട്രി തന്നത് വിനയൻ സർ തന്നെയാണ്. അതിൽ ഒരു മാറ്റവുമില്ല. നിഷേധിക്കാൻ പറ്റാത്ത കാര്യവുമാണ്. കാട്ടുചെമ്പകം എന്ന സിനിമയ്ക്കുശേഷം 5 വർഷം കഴിഞ്ഞാണ് തിരക്കഥ എന്ന സിനിമയിൽ അഭിനയിക്കുന്നത്’. ക്രിയാത്കമായ വിമര്‍ശനങ്ങൾ  ചുറ്റും നടക്കുന്നുണ്ടാകാം. എന്നാൽ അത് തന്നെ ബാധിക്കുന്ന തരത്തിൽ കൊണ്ടുവരാറില്ല. തന്നെക്കുറിച്ച് അയാളിങ്ങനെ പറഞ്ഞു എന്നൊക്കെ ആളുകൾ വന്ന് പറയാറുണ്ട് എന്നാൽ ഞാനതൊന്നും ശ്രദ്ധിക്കാൻ പോകാറില്ല. നമ്മൾ ഇതിന് വേണ്ടി ചികഞ്ഞു പോകാതിരുന്നാൽ പോരേ’

കടപ്പാട്- മനോരമ ന്യൂസ്

click me!