പട്ടിണി കിടത്തില്ലെന്ന് എല്ലാ കാമുകൻമാരെ പോലെയായിരുന്നു അന്ന് പറഞ്ഞത്; അവൾ എത്തിയതോടെ ജീവിതം മാറി; ലക്ഷ്മിയെ കുറിച്ച് ബാലഭാസ്‌ക്കര്‍ പറഞ്ഞത്

By Web TeamFirst Published Oct 2, 2018, 3:40 PM IST
Highlights

നിന്നെ പട്ടിണി കിടത്തില്ല എല്ലാ കാമുകൻമാരെ പോലെയായിരുന്നു അന്നത് ഞാൻ പറഞ്ഞത്, എന്നാൽ അവൾ എത്തിയതോടെ എന്റെ ജീവിതം മാറി മറിയുകയായിരുന്നു. വിരലുകൾ കൊണ്ട് വയലിനിൽ വിസ്മയം തീർത്ത സംഗീത മാന്ത്രികൻ ബാലഭാസ്ക്കർ തന്റെ ജീവിത പങ്കാളി ലക്ഷ്മിയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. അദ്ദേഹത്തിന്റെ മാസ്മര സംഗീതം പോലെ മലയാളികൾക്ക് മുഴുവനും സുപരിചിതമാണ് ആ പ്രണയ കഥയും. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മിയെ കുറിച്ച് ബാലു വാചാലനായത്.


തിരുവനന്തപുരം:  നിന്നെ പട്ടിണി കിടത്തില്ല എല്ലാ കാമുകൻമാരെ പോലെയായിരുന്നു അന്നത് ഞാൻ പറഞ്ഞത്, എന്നാൽ അവൾ എത്തിയതോടെ എന്റെ ജീവിതം മാറി മറിയുകയായിരുന്നു. വിരലുകൾ കൊണ്ട് വയലിനിൽ വിസ്മയം തീർത്ത സംഗീത മാന്ത്രികൻ ബാലഭാസ്ക്കർ തന്റെ ജീവിത പങ്കാളി ലക്ഷ്മിയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. അദ്ദേഹത്തിന്റെ മാസ്മര സംഗീതം പോലെ മലയാളികൾക്ക് മുഴുവനും സുപരിചിതമാണ് ആ പ്രണയ കഥയും. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മിയെ കുറിച്ച് ബാലു വാചാലനായത്.

യൂണിവേഴ്സിറ്റി കോളേജിലാണ് ബാലഭാസ്ക്കർ തന്റെ കലാലയ ജീവിതം ആഘോഷിച്ചത്. ഈ സമയത്തായിരുന്നു സഹപാഠിയായ ലക്ഷ്മിയുമായുള്ള പ്രണയവും വിവാഹവും. അവളുടെ വീട്ടുകർ ബന്ധത്തെ ശക്തമായ രീതിയിൽ എതിർത്തതോടെയാണ് ജോലി പോലുമില്ലാതെ ഞാൻ വിവാഹം എന്ന തീരുമാനത്തിൽ എത്തേണ്ടി വന്നത് . ക്രിസ്തുമസ് അവധിക്ക് അവളുടെ കല്യാണം നിശ്ചയിക്കാൻ പോകുകയാണ്. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാത്തവസ്ഥയായിരുന്നു മറ്റ് മാര്‍ഗങ്ങൾ ഒന്നും തന്നെ എന്റെ മുന്നിൽ ഇല്ലായിരുന്നു. അവളോടൊന്നും പറയാതെ ഞാനും എന്നെ ട്യൂഷൻ പഠിപ്പിക്കുന്ന വിജയ മോഹന്‍ സാറുമായി ലക്ഷ്മിയുടെ വീട്ടിൽ പോയി. പെണ്ണ് ചോദിക്കാനായിരുന്നു പോക്ക്. 

ബാലഭാസ്ക്കർ എന്ന് പറയുന്ന ഏതോ ഒരു സിനിമാക്കാരൻ അവളുടെ പുറകെ നടപ്പുണ്ടെന്ന് അവർ കേട്ടിരുന്നു. താടിയൊക്കെ വളർത്തിയ വലിയ ഒരാൾ എന്നായിരിക്കും അവർ പ്രതീക്ഷിച്ചിരുന്നത്. അന്ന്  ഇതിനെക്കാളും വൃത്തികെട്ട കോലമായിരുന്നു എന്റേത്. വിജയ മോഹൻ സാറു കൂടി വരാമെന്ന് ഏറ്റതോടെ ഞങ്ങൾ അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. വീട്ടിൽ ലക്ഷ്മിയുടെ അച്ഛൻ ഉണ്ടായിരുന്നു. ‘സാറ് കാര്യങ്ങള്‍ സംസാരിച്ചു. കുറച്ചുനാൾ കാത്തിരിക്കാം. ജോലിയൊക്കെയായിട്ട് പതുക്കെ മതിയെന്ന് സാറ് പറഞ്ഞു.’വേറെ കല്ല്യാണം തീരുമാനിച്ചു വെച്ചിരിക്കുകയാണ്, ഇതെങ്ങനെ നടത്തിക്കൊടുക്കാന്‍ പറ്റുമെന്നൊക്കെയായിരുന്നു അവരുടെ പ്രതികരണം.‘എന്റെടുത്ത് ചോദിച്ചു, ഇയാളുടെ പേരെന്താന്ന്. ഇതുതന്നെ ഒരു അവസരം ആക്കിയാലോയെന്ന് ഞാന്‍ ആലോചിച്ചു. എനിക്ക് ബാലഭാസ്‌കര്‍ എന്നു പറയാന്‍ പെട്ടെന്നൊരു പേടി. ഞാന്‍ പറഞ്ഞു, കൃഷ്ണകുമാര്‍ എന്നാണ് പേര്. മലയാളത്തിലാണ് പഠിക്കുന്നതെന്നും പറഞ്ഞു.

ഞങ്ങൾ പഠിക്കുന്ന അതേ കോളേജിലാണ് അവളുടെ അനുജനും പഠിക്കുന്നത്. അതു കൊണ്ട് തന്നെ അവന് എന്നെ അറിയാം. അവന്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ പ്രശ്‌നമാകുമോയെന്നായിരുന്നു പേടി.കാര്യം നടക്കില്ലെന്ന് ഏകദേശം മനസിലായപ്പോള്‍ സാറിനോട്  നമുക്ക് തിരിച്ചുപോകാമെന്ന് പറഞ്ഞു. പക്ഷേ സാറ് വീണ്ടും എനിക്ക് വേണ്ടി അവരെ നിർബന്ധിക്കുകയായിരുന്നു. അവസാനം എങ്ങനെയോ വിടിന് പുറത്തിറങ്ങി കോളേജിലെത്തി.

കോളേജിലെത്തി ലക്ഷ്മിയോട് കാര്യങ്ങൾ പറഞ്ഞു. നിനക്കിന്ന് വീട്ടിൽ പോകുകയാണെങ്കിൽ പോകാം പക്ഷേ ഇനി നിനക്ക് തിരിച്ച് കോളേജിലേക്ക് വരാൻ സാധിക്കില്ല. അതുകൊണ്ട് നിനക്ക് രണ്ട് ചോയ്‌സ് ഉണ്ട്. ഒന്നുകില്‍ നിനക്ക് വീട്ടിലേക്ക് പോകാം, അല്ലെങ്കില്‍ എന്റെ കൂടെ വരാം. എന്റെ കൂടെ വരികയാണെന്നുണ്ടെങ്കില്‍ നമുക്ക് ഒരുമിച്ച് ജീവിക്കാന്‍ ശ്രമിക്കാം. ‘ ബാലു പറഞ്ഞു.

തുടക്കത്തില്‍ വിവാഹത്തിന് ലക്ഷ്മി തയ്യാറായിരുന്നില്ല. കാരണം എനിക്കും അവള്‍ക്കും ജോലിയില്ല, ഡ്രസില്ല, കയ്യില്‍ സര്‍ട്ടിഫിക്കറ്റൊന്നുമില്ല. എന്റെ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാന്‍ പറ്റിയ നല്ല ഫ്രണ്ടായിരുന്നു ലക്ഷ്മി. ഒരു കാര്യം ഞാൻ ഉറപ്പ് പറയാം നിന്നെ പട്ടിണിക്കിടില്ല; വയലിൻ ട്യൂഷൻ എടുത്തായാലും നമുക്ക് ജീവിക്കാം. ആ ഉറപ്പായിരുന്നു അവൾ എന്റെ ജീവിതത്തിലേക്ക് വരാൻ ഇടയായ സാഹചര്യമെന്ന് ബാലഭാസ്ക്കർ പറയുന്നത്. താൻ ഏറെ സ്നേഹിക്കുന്ന സംഗീതത്തെ പോലെയാണ് ബാലു ലക്ഷ്മിയെയും സ്നേഹിച്ചത്. ആ പ്രതിഭ കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും വേദികൾ കീഴടക്കിയ സംഗീതവും ചിരിച്ച മുഖവും എന്നും ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കും.
 

click me!