
മലയാളത്തിന്റെ പ്രിയ നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. അവർ പതിനെട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രം. അതായിരുന്നു പേട്രിയറ്റിന്റെ യുഎസ്പി. ഒപ്പം മഹേഷ് നാരായണന്റെ സംവിധാനവും ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര ഉൾപ്പടെയുള്ള താരങ്ങളും. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ മെയ് 1ന് തിയറ്ററിലെത്തിയ പേട്രിയറ്റിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
പേട്രിയറ്റിലെ മോഹൻലാലിന്റെ വേഷത്തെ പ്ലെയ്സ് ചെയ്ത രീതിക്കും വിമർശനങ്ങൾ വന്നിരുന്നു. ഇതെല്ലാം തരണം ചെയ്ത് ചിത്രം തിയറ്ററിൽ പ്രദർശനം തുടരുകയാണ്. തതവസരത്തിൽ പേട്രിയറ്റ് ഇതുവരെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകളും പുറത്തുവരികയാണ്. ആദ്യദിനം 29.1 കോടി രൂപയായിരുന്നു പേട്രിയറ്റിന്റെ ആഗോള കളക്ഷൻ. മൂന്നാം ദിവസമായപ്പോഴേക്കും അത് 61.25 കോടി ആയെന്നായിരുന്നു ഔദ്യോഗിക കണക്ക്.
റിലീസ് ചെയ്ത് 16 ദിവസമാകുമ്പോൾ ആഗോളതലത്തിൽ പേട്രിയറ്റിന് നേടാനായത് 79.66 കോടി രൂപയാണെന്ന് പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ നെറ്റ് 31.39 കോടിയും ഓവർസീസ്‍ കളക്ഷൻ 43.25 കോടിയുമാണ്. വരും ദിവസങ്ങളിൽ 80 കോടിയും മറകടന്ന് പേട്രിയറ്റ് മുന്നോട്ട് പോകുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം, വൈകാതെ പേട്രിയറ്റ് ഒടിടിയിൽ എത്തുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണാണ് പേട്രിയറ്റ് നിർമിച്ചത്. ബി ഉണ്ണികൃഷ്ണന്റെ പോസ്റ്റ് പ്രകാരം 125 കോടിയിലധം മുടക്കിയാണ് പേട്രിയറ്റ് തിയറ്ററിൽ എത്തിച്ചിരിക്കുന്നത്. രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരായിരുന്നു പേട്രിയറ്റിലെ മറ്റ് അഭിനേതാക്കൾ.