
ഏറെ വിവാദങ്ങൾക്ക് വഴിവച്ച ചിത്രമായിരന്നു 2023ൽ റിലീസ് ചെയ്ത കേരള സ്റ്റോറി 2. കേരളത്തിനെതിരെ വിദ്വേഷപ്രചരണമടക്കം നടത്തിയ ചിത്രത്തിനെതിരെ വലിയ വിമർശനങ്ങളാണ് അന്ന് ഉയർന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് കേരള സ്റ്റോറി 2 ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലർ വലിയ വിമർശനങ്ങൾക്ക് കാരണമായി. യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു വിവാദങ്ങൾ. സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലും എത്തി. നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ദിവസം സിനിമ റിലീസ് ചെയ്യാനുള്ള അനുമതിയും ലഭിച്ചു. എന്നാൽ കേരളത്തിൽ തണുപ്പൻ പ്രതികരണമാണ് കേരള സ്റ്റോറി 2ന് ലഭിച്ചത്. പല തിയറ്ററുകളിലും ബുക്കിങ്ങില്ലായിരുന്നു. ചില തിയറ്ററുകളിൽ ഷോ ക്യാൻസൽ ചെയ്യുകയും ചെയ്തു.
ഇന്നും കേരള സ്റ്റോറി 2 കാണാൻ കേരളത്തിലെ തിയറ്ററുകളിൽ ആളുകൾ വളരെ കുറവാണ്. ബുക്ക് മൈ ഷോയിലെ ബുക്കിംഗ് ചാർട്ടിൽ ഒന്നോ രണ്ടോ സീറ്റുകൾ ഒഴിച്ചുകഴിഞ്ഞാൽ ബാക്കിയെല്ലാം കാലിയാണ്. തതവസരത്തിൽ റിലീസ് ചെയ്ത് രണ്ട് ദിവസത്തെ ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 5.4 കോടി രൂപയാണ് രണ്ട് ദിവസത്തിൽ കേരള സ്റ്റോറി 2 നേടിയിരിക്കുന്നത്. ആദ്യദിവസം 75 ലക്ഷം രൂപ നേടിയ ചിത്രം രണ്ടാം ദിനമായപ്പോൾ 4.65 കോടി രൂപ നേടിയെന്നും സാക്നിൽക്ക് റിപ്പോർട്ടുണ്ട്. ഹിന്ദി സിനിമാസ്വാദകർക്കിടയിൽ പടത്തിന് മികച്ച ബുക്കിംഗ് നടക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കാമാഖ്യ നാരായൺ സിംഗ് സംവിധാനം ചെയ്ത ചിത്രമാണ് കേരള സ്റ്റോറി 2. വിപുൽ ഷാ നിർമിക്കുന്ന ചിത്രത്തിൽ ആഷിൻ എ. ഷായാണ് സഹനിർമാതാവ്. ഉൽക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ, സുമിത് ഗഹ്‌ലാവത്, അർജൻ സിംഗ് ഔജ്‌ല തുടങ്ങിയവരാണ് അഭിനേതാക്കൾ. സുദീപ്തോ സെൻ ആയിരുന്നു കേരള സ്റ്റോറി സംവിധാനം ചെയ്തത്.