
മമ്മൂട്ടിയുടെ ഓരോ സിനിമകൾ പുറത്തിറങ്ങുമ്പോഴും മലയാള സിനിമാസ്വാദകർക്കൊരു പ്രതീക്ഷയാണ്. സ്ഥിരം നായക സങ്കൽപങ്ങൾക്ക് വിപരീതമായി, പുതുതായി അല്ലെങ്കിൽ വ്യത്യസ്തമായി എന്തെങ്കിലും മമ്മൂട്ടി കൊണ്ടുവരും എന്ന പ്രതീക്ഷ. ആ പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയാണ് കളങ്കാവൽ എന്ന സിനിമ ഡിസബർ 5ന് തിയറ്ററുകളിൽ എത്താൻ പോകുന്നത്. ചിത്രത്തിൽ താനൊരു പ്രതിനായകനാണെന്ന് മമ്മൂട്ടി തന്നെ തുറന്നുപറഞ്ഞതോടെ സിനിമ കാണാനുള്ള ആവേശം പ്രേക്ഷകരിൽ ഇരട്ടിയായി കഴിഞ്ഞു. അതിനുള്ള തെളിവാണ് ഓരോ ദിവസവും പുറത്തുവരുന്ന പ്രീ സെയിൽ കണക്ക്.
കളങ്കാവൽ തിയറ്ററുകളിൽ എത്താൻ വെറും മൂന്ന് ദിവസമാണ് ഇനി ബാക്കിയുള്ളത്. ഈ അവസരത്തിൽ ചിത്രത്തിന്റെ പ്രീ സെയിൽകളക്ഷനുകളും പുറത്തുവരികയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ മാത്രം അഡ്വാർസ് സെയിൽ ഒരുകോടി കഴിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലെ കൂടി കളക്ഷനാകുമ്പോൾ പ്രീ സെയിലിൽ മികച്ച തുക കരസ്ഥമാക്കാൻ കളങ്കാവലിന് സാധിക്കും. കൂടാതെ ഇന്നത്തോടെ പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറേയുടെ ഫൈനൽ പ്രീ സെയിൽ കളക്ഷൻ കളങ്കാവൽ മറികടക്കുമെന്ന് ട്രാക്കന്മാർ വിലയിരുത്തുന്നു. അതേസമയം, മികച്ച ബുക്കിങ്ങും സിനിമയ്ക്ക് നടക്കുന്നുണ്ട്.
ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നിരുന്നാലും കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രീ റിലീസ് ടീസറിൽ വിനായകനും ഒരു പാസ്റ്റ് ഉണ്ടോന്ന തോന്നൽ സമ്മാനിച്ചിരുന്നു. ഒപ്പം അൺപ്രെഡിക്ടബിളായും സിനിമയെന്നും ടീസർ സൂചന നൽകിയിട്ടുണ്ട്. മമ്മൂട്ടി കമ്പനിയാണ് നിർമാണം. ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസ് ആണ് കളങ്കാവൽ കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്രൈം ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിച്രത്തിൽ 22 നായികമാരും ഉണ്ട്. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.